മണക്കാട്ടെ വിവാദ പ്രസംഗത്തിന്റെ പേരിൽ മന്ത്രി എം.എം. മണിക്കെതിരെ തൊടുപുഴ പൊലീസ് റജിസ്റ്റർ ചെയ്ത കേസ് തൊടുപുഴ ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി തള്ളി. ഇതു സംബന്ധിച്ച് മണി സമർപ്പിച്ച വിടുതൽ ഹർജി കോടതി അംഗീകരിച്ചു.
2012 മേയ് 25 നായിരുന്നു എം.എം. മണിയുടെ മണക്കാട്ടെ വിവാദ പ്രസംഗം. രാഷ്ട്രീയ എതിരാളികളെ പട്ടിക തയാറാക്കി കൊലപ്പെടുത്തിയെന്നായിരുന്നു മണി പറഞ്ഞത്. ബേബി അഞ്ചേരി, മുട്ടുകാട് നാണപ്പൻ, മുള്ളൻചിറ മത്തായി എന്നിവരുടെ കൊലപാതകങ്ങളെക്കുറിച്ചാണു മണി പ്രസംഗത്തിൽ പരാമർശിച്ചത്. ഇതേ തുടർന്നു മണക്കാട് പ്രസംഗത്തിന്റെ പേരിൽ മണിയെ ഒന്നാം പ്രതിയാക്കി തൊടുപുഴ പൊലീസ് കേസ് റജസ്റ്റർ ചെയ്തു. പ്രകോപനപരമായും ഭീതി പരത്തുന്നതും, ലഹളയ്‌ക്ക് പ്രേരിപ്പിക്കുന്നതുമായ പ്രസംഗം നടത്തിയതിന്റെ പേരിലും, കൃത്യനിർവഹണത്തിൽ തടസപ്പെടുത്തുകയെന്ന ഉദേശ്യത്തോടെ പൊലീസ് ഉദ്യോഗസ്‌ഥനെ ഭീഷണിപ്പെടുത്തിയെന്നുമുള്ള വകുപ്പുകളും മണിക്കെതിരെ ചുമത്തി. മണിക്കെതിരെ ചുമത്തിയ വകുപ്പുകൾ നിലനിൽക്കുന്നതല്ലെന്നാണു കോടതിയുടെ നിരീക്ഷണം.
മണക്കാട്ടെ പ്രസംഗത്തെ തുടർന്നു രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘം ബേബി അഞ്ചേരി, മുട്ടുകാട് നാണപ്പൻ, മുള്ളൻചിറ മത്തായി എന്നീ വധക്കേസുകളിൽ മണിയെ പ്രതിയാക്കി കേസെടുത്തിരുന്നു. ഇതിൽ ബേബി അഞ്ചേരി വധക്കേസിൽ മാത്രമാണു തൊടുപുഴ കോടതിയിൽ കുറ്റപത്രം സമർപ്പിച്ചിട്ടുള്ളത്.