മദ്യം ആഗ്രഹിക്കുന്നവർ കക്കൂസിലാണെങ്കിലും നക്കിക്കുടിക്കുമെന്നു നിയമസഭയിൽ മന്ത്രി ജി.സുധാകരൻ. നാണവും മാനവും ഇല്ലാതെ ക്യൂ നിൽക്കുന്നതു കാണുന്നില്ലേ? ചത്തുതുലഞ്ഞാലും പ്രശ്നമില്ല എന്നാണ് ഇത്തരക്കാരുടെ മനോഭാവം– സുധാകരൻ രോഷം കൊണ്ടു.
കരമന–കളിയിക്കാവിള ദേശീയപാതയെ ജില്ലാപാതയായി തരംതാഴ്ത്തി, പൂട്ടിയ മദ്യശാലകൾ തുറക്കാൻ നടത്തുന്ന ശ്രമത്തിനെതിരെ എം.വിൻസന്റ് അവതരിപ്പിച്ച സബ്മിഷനു മറുപടി നൽകുകയായിരുന്നു മന്ത്രി. അങ്ങനെയൊരു നീക്കം സർക്കാരിന്റെ ഭാഗത്തില്ലെന്നു മന്ത്രി വിശദീകരിച്ചു. ആ നിലയിൽ പൊതുമരാമത്തു വകുപ്പ് സത്യവാങ്മൂലം നൽകിയിട്ടില്ല.
മദ്യശാലകൾ തുറന്നുകിട്ടാനായി പാതകൾ തരംതാഴ്ത്താനില്ലെന്ന ധീരമായ നിലപാടെടുത്ത സർക്കാരാണിത്. ദേശീയപാതാ അതോറിറ്റിയുടെ കീഴിലായിരുന്ന പാത 2015 ഓഗസ്റ്റിലാണു സംസ്ഥാനത്തെ ഏൽപിച്ചത്. അതിനുശേഷം യുഡിഎഫ് സർക്കാരോ എൽഡിഎഫ് സർക്കാരോ ഇക്കാര്യത്തിൽ പ്രത്യേകമായി ഒന്നും ചെയ്തില്ല. അതുകൊണ്ട് ഇതിപ്പോൾ സംസ്ഥാനപാതയാണെന്നോ ജില്ലാ പാതയാണെന്നോ ഒന്നും പറയാൻ കഴിയില്ല.
കേട്ടുകേൾവിയുടെ അടിസ്ഥാനത്തിലാണ് എംഎൽഎ ആരോപണം ഉന്നയിക്കുന്നത്. എന്താണെങ്കിലും വിഷമില്ലാത്ത സാധനം കൊടുക്കാൻ പറ്റിയില്ലെങ്കിൽ പിന്നീട് ആകെ കുഴപ്പമാകും. മലയുടെ മുകളിലാണെങ്കിലും ആളുകൾ വാങ്ങിക്കും എന്നാണു കോടതി പറഞ്ഞിരിക്കുന്നത്– മന്ത്രി പറഞ്ഞു.
സുപ്രീംകോടതി വിധിയെത്തുടർന്നു ദേശീയ, സംസ്ഥാന പാതയോരങ്ങളിലെ കള്ളുഷാപ്പുകൾ പൂട്ടേണ്ടിവന്നതുമൂലം തൊഴിൽ നഷ്ടപ്പെട്ടവരെ സഹായിക്കാൻ സാധ്യമായ എല്ലാ നടപടിയും ഉണ്ടാകുമെന്നു മന്ത്രി ടി.പി.രാമകൃഷ്ണൻ അറിയിച്ചു. ഇവർക്കു തൊഴിൽ സംരക്ഷണം ആവശ്യപ്പെട്ടു കെ.ദാസൻ അവതരിപ്പിച്ച ശ്രദ്ധക്ഷണിക്കലിനു മറുപടി നൽകുകയായിരുന്നു മന്ത്രി.
ആയിരത്തിലധികം ഷാപ്പുകൾ ഇങ്ങനെ നിർത്തി. നിയമവിധേമയായി ഷാപ്പുകൾ മാറ്റി സ്ഥാപിക്കാനുള്ള സാധ്യതയും ആരാഞ്ഞുവരുന്നു. തൊഴിലാളി സംഘടനകളുടെ യോഗം വിളിച്ചിട്ടുണ്ട്. അബ്കാരി നയത്തിലെ മാറ്റം അടക്കമുള്ള കാര്യങ്ങൾ സർക്കാരിന്റെ പരിഗണനയിലാണെന്നും മന്ത്രി അറിയിച്ചു.