കൊട്ടക്കാമ്പൂർ ഭൂമി കൈയേറ്റ ആരോപണത്തിൽ ഇടുക്കി എം.പി. ജോയിസ് ജോർജിനെ ന്യായീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ജോയിസ് ജോർജിന്റേത് കുടുംബസ്വത്താണെന്നും ഒരിഞ്ചു ഭൂമി പോലും കൈയേറിയിട്ടില്ലെന്നും മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു. ഉപദേശകരെക്കുറിച്ചുള്ള അംഗങ്ങളുടെ ഒരേ ചോദ്യത്തിന് രേഖാമൂലം വ്യത്യസ്തമറുപടി നൽകിയ മുഖ്യമന്ത്രിയുടെ നടപടി സഭയിൽ വാദപ്രതിവാദത്തിന് ഇടയാക്കി.
ധനാഭ്യർഥനചർച്ചക്കിടെ തിരുവഞ്ചൂർ രാധാകൃഷ്ണനാണ് ജോയിസ് ജോർജ് എം.പിക്കെതിരെ കൈയേറ്റ ആരോപണമുന്നയിച്ചത്. സഭയിൽ ഇല്ലാത്ത വ്യക്തിയെ തെറ്റായി ചിത്രീകരിക്കുന്നത് ശരിയല്ലെന്ന് മുഖ്യമന്ത്രി മറുപടി നൽകി. എന്നാൽ മുഖ്യമന്ത്രി സഭയെ തെറ്റിദ്ധരിപ്പിക്കുകയാണെന്ന് പി.ടി.തോമസ് പറഞ്ഞു.
ഉപദേശകരെക്കുറിച്ചുള്ള രണ്ട് സാമാജികരുടെ ചോദ്യങ്ങൾക്ക് വ്യത്യസ്ത ഉത്തരം നൽകിയ മുഖ്യമന്ത്രിയുടെ നടപടി വി.ഡി.സതീശനാണ് സഭയിൽ ഉന്നയിച്ചത്. പരിശോധിച്ച് നടപടിയെടുക്കാമെന്നും വിഷയത്തിൽ അവകാശലംഘന നോട്ടീസ് നൽകാമെന്നും സ്പീക്കർ അറിയിച്ചു. ചുമതലയേറ്റ് പത്തു മാസമായിട്ടും ഭരണപരിഷ്കാര കമ്മിഷൻ ചെയർമാൻ വി.എസ്. അച്ചുതാനന്ദനും അംഗങ്ങൾക്കും ശമ്പളവും ആനുകൂല്യങ്ങളും അനുവദിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി നിയമസഭയെ രേഖാമൂലം അറിയിച്ചു.