തിരുവനന്തപുരം ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിൽനിന്ന് 776 കിലോ സ്വർണം കാണാതായതുൾപ്പെടെയുള്ള ക്രമക്കേടുകൾ സിബിഐ ഡയറക്‌ടർ അധ്യക്ഷനായുള്ള പ്രത്യേക സംഘത്തെക്കൊണ്ട് (എസ്‌ഐടി) അന്വേഷിപ്പിക്കണമെന്ന് അമിക്കസ് ക്യൂറി ഗോപാൽ സുബ്രഹ്മണ്യം സുപ്രീം കോടതിയിൽ ആവശ്യപ്പെട്ടു.
ബി നിലവറ തുറക്കുന്നതു തൽക്കാലം പരിഗണനയിലില്ലെന്ന നിലപാടു സുപ്രീം കോടതി ആവർത്തിച്ചു. പത്മതീർഥം, മിത്രാനന്ദകുളം എന്നിവയുടെയും ശ്രീകോവിലിന്റെയും അറ്റകുറ്റപ്പണികൾക്കുള്ള വിദഗ്‌ധ സംഘത്തിന്റെ പട്ടിക തയാറാക്കാൻ ചീഫ് ജസ്‌റ്റിസ് ജെ.എസ്.കേഹാർ അധ്യക്ഷനായ ബെഞ്ച് അഭിഭാഷകരോടു നിർദേശിച്ചു.
ഈ വിഷയം വീണ്ടും ഈ മാസം എട്ടിനു പരിഗണിക്കും. കുളങ്ങൾ പഞ്ചനക്ഷത്ര ഹോട്ടലുകളിലെ നീന്തൽകുളങ്ങൾ പോലെയല്ല, പരമ്പരാഗതരീതികൾ കണക്കിലെടുത്തുവേണം നവീകരിക്കാനെന്നു കോടതി പറഞ്ഞു. ക്ഷേത്രം എക്‌സിക്യൂട്ടീവ് ഓഫിസർ കെ.എൻ.സതീഷിനെ മാറ്റണമെന്നു രാജകുടുംബവും ക്ഷേത്ര ട്രസ്‌റ്റും ആവശ്യപ്പെട്ടെങ്കിലും കോടതി ഒന്നും പറഞ്ഞില്ല.
ക്ഷേത്രത്തിനായി രാജകുടുംബം ചെയ്‌ത സേവനങ്ങളുടെ ചരിത്രം അഭിഭാഷകൻ കൃഷ്‌ണൻ വേണുഗോപാൽ വിശദീകരിച്ചു. എന്നാൽ, കാലം മാറിയെന്നും ക്ഷേത്രത്തെ സ്വകാര്യ സ്വത്തായി കണക്കാക്കാനാവില്ലെന്നും ഗോപാൽ സുബ്രഹ്മണ്യം പറഞ്ഞു. കോടതി കരുതുന്നതുപോലെയല്ല, അധികാരത്തിനായുള്ള പോരാണു നടക്കുന്നതെന്നും കാര്യങ്ങൾ സങ്കീർണമാണെന്നും അദ്ദേഹം വിശദീകരിച്ചു.
സ്വർണവും വെള്ളിയും ആഭരണങ്ങളുമുൾപ്പെടെ ക്ഷേത്രത്തിലെ വിലപിടിപ്പുള്ള വസ്‌തുക്കൾ കാണാതായതിനെക്കുറിച്ച് എസ്‌ഐടി അന്വേഷണം എന്നതിനൊപ്പം, ക്ഷേത്രത്തിന്റെ സ്‌ഥലം അന്യാധീനപ്പെട്ടതിനെക്കുറിച്ചു സംസ്‌ഥാന ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതിയുടെ നേതൃത്വത്തിൽ പരിശോധന വേണമെന്നും അമിക്കസ് ക്യൂറി ആവശ്യപ്പെട്ടു.
ഇക്കാര്യങ്ങൾ പിന്നീടു പരിശോധിക്കാമെന്നു കോടതി പറഞ്ഞു. ഇന്നലെ കോടതിക്കു നൽകിയ റിപ്പോർട്ടിൽ അമിക്കസ് ക്യൂറി ഉന്നയിച്ച ആരോപണങ്ങൾ അദ്ദേഹത്തിന്റെയും കോടതി നിയോഗിച്ച സ്‌പെഷൽ ഓഡിറ്ററായ വിനോദ് റായിയുടെ കണ്ടെത്തലുകളെ അടിസ്‌ഥാനമാക്കിയുള്ളവയാണ്.
അവ ഇങ്ങനെ: ∙ 776 കിലോ തൂക്കംവരുന്ന 769 സ്വർണക്കുടങ്ങൾ ക്ഷേത്രത്തിൽനിന്നു കാണാതായിട്ടുണ്ട്. ഇവയുടെ ഏകദേശ മൂല്യം 186 കോടി രൂപ.
∙ മൊത്തം 887 കിലോ സ്വർണം ഉരുക്കി. അതിൽനിന്നു ലഭിച്ചത് 624 കിലോ. നഷ്‌ടം 263 കിലോ.
∙മുൻ വർഷങ്ങളിലെ കണക്കുകൾ സൂക്ഷിച്ചിട്ടില്ല. 2001–02 മുതൽ 2008–09 വരെയുള്ള ആദായ നികുതി റിട്ടേൺ നൽകിയിട്ടില്ല.
∙ഒരുകാലത്തും ക്ഷേത്രത്തിൽ കാണിക്കയായി ലഭിച്ച സ്വർണത്തിന്റെയും വെള്ളിയുടെയും കണക്കെടുത്തിട്ടില്ല. ഇക്കാര്യം ഇന്റേണൽ ഓഡിറ്ററും സമ്മതിക്കുന്നു.
∙ക്ഷേത്രത്തിലെ ചെലവുകൾ സംബന്ധിച്ച കൃത്യമായ കണക്കുകളില്ല. സ്‌ഥാവര വസ്‌തുക്കളുടെ തോതുമറിയില്ല.
∙ക്ഷേത്രത്തിന്റെ ശ്രീകാര്യം ഓഫിസിൽ സൂക്ഷിച്ചിട്ടുള്ള സ്വർണലോക്കറ്റുകളുടെ കണക്കുമില്ല.
∙ബി നിലവറ 1990 ജൂലൈ മുതൽ 2002 ഡിസംബർ വരെയുള്ള കാലഘട്ടത്തിൽ ഏഴു തവണയെങ്കിലും തുറന്നിട്ടുണ്ട്. നിലവറ തുറക്കുന്നതിനു തന്ത്രിമാരുടെയും കാണിപ്പയ്യൂർ കൃഷ്‌ണൻ നമ്പൂതിരിപ്പാടിന്റെയും അഭിപ്രായം ചോദിക്കാവുന്നതാണ്.
∙ക്ഷേത്രത്തിന്റേതായി രേഖകളിലുള്ളത് 5.72 ഏക്കർ സ്‌ഥലമാണ്. കൈവശമുള്ളത് അതിലും വളരെ കുറവാണ്. പാഞ്ചജന്യം കല്യാണ മണ്ഡപത്തിനായി വകയിരുത്തിയത് 1.82 ഏക്കറാണ്. കൈവശമുള്ളത് 0.67 ഏക്കർ.
സംസ്‌ഥാന സർക്കാരിനുവേണ്ടി ജയ്‌ദീപ് ഗുപ്‌ത, ജി.പ്രകാശ്, ക്ഷേത്ര ട്രസ്‌റ്റിനുവേണ്ടി അരവിന്ദ് ദത്താർ, ഹൈക്കോടതിയിലെ ഹർജിക്കാർക്കുവേണ്ടി ആനന്ദ് പത്മനാഭൻ, പി.ബി.സുരേഷ്, വിപിൻ നായർ എന്നിവർ ഹാജരായി.