വേങ്ങര ഉപതിരഞ്ഞെടുപ്പ് റമസാൻ മാസത്തിന് ശേഷം നടത്തിയാൽ മതിയെന്നാവശ്യപ്പെട്ട് മുസ്്ലിംലീഗ് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചു. പി.കെ. കുഞ്ഞാലിക്കുട്ടിയുടെ ലോക്സഭാംഗമായുളള സത്യപ്രതിജ്ഞയും വൈകും.
ഈ മാസം അവസാന ആഴ്ച റമസാൻ വ്രതമാരംഭിക്കും. 70 ശതമാനത്തിലേറെ മുസ്്ലിം ജനസംഖ്യയുളള വേങ്ങര മണ്ഡലത്തിൽ റമസാനിടക്ക് തിരഞ്ഞെടുപ്പ് വരുന്നത് പ്രചാരണത്തേയും വോട്ടിങ് ശതമാനത്തേയും ബാധിക്കുമെന്നാണ് മുസ്്ലിം ലീഗിന്റെ വിലയിരുത്തൽ. ഒപ്പം കടുത്ത ജലക്ഷാമത്തിൽ വലയുന്ന ജനങ്ങൾക്ക് മുൻപിൽ വോട്ടു ചോദിക്കുന്നതിലും ലീഗിന് പ്രയാസമുണ്ട്. ഇക്കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് ലീഗ് തിരഞ്ഞെടുപ്പ് കമ്മീഷന് കത്തു നൽകിയത്.
ലോക്സഭാംഗമായി സ്പീക്കറുടെ ചേമ്പറിൽ വേണമെങ്കിൽ സത്യപ്രതിജ്ഞ ചെയ്യാൻ അവസരമുണ്ട്. എന്നാൽ അടുത്ത ലോക്സഭാ സമ്മേളനത്തിൽ സത്യപ്രതിജ്ഞ ചെയ്യാനാണുദ്ദേശിക്കുന്നത്.
ജൂൺ അവസാന വാരമാണ് ചെറിയ പെരുന്നാൾ. പെരുന്നാളിന് ശേഷം തിരഞ്ഞെടുപ്പ് ഒരുക്കങ്ങൾ ആരംഭിച്ചാലും രാഷ്ട്രപതി തിരഞ്ഞെടുപ്പിന് മുന്നോടിയായി ഉപതിരഞ്ഞെടുപ്പ് പൂർത്തിയാകാനുളള സാധ്യതയില്ല.