കോട്ടയത്ത് സി.പി.എം കാണിച്ചത് അവസരവാദമാണെന്ന് സി.പി.ഐ ജില്ലാ നേതൃത്വം പ്രതികരിച്ചു. ദൂരവ്യാപകപ്രത്യാഘാതങ്ങളായിരിക്കും മാണി. സി.പി.എം ബാന്ധവം ഇടതുമുന്നണിയിൽ സൃഷ്ടിക്കുകയെന്ന് ഉറപ്പാണ്. വി.എസ്.അച്യുതാനന്ദനും സി.പി.ഐയും ഓരോഘട്ടത്തിലും ഈ നീക്കത്തിന് വിഘാതം സൃഷ്ടിക്കുന്നുവെന്നതാണ് ചരിത്രം.
തുറന്നുസമ്മതിക്കില്ലെങ്കിലും ലീഗും കേരളാ കോൺഗ്രസും ഒപ്പമുണ്ടെങ്കിൽ കാലാകാലം കേരളം ഭരിക്കാമെന്നതാണ് സി.പി.എമ്മിൽ ഒരുവിഭാഗത്തിനുള്ള മോഹം. പലഘട്ടങ്ങളിലും ഇക്കാര്യം മറനീക്കി പുറത്തുവന്നിട്ടുള്ളതാണ്. ഇതിന്റെ തുടർച്ചയാണ് കോട്ടയത്ത് കർഷകക്കൂട്ടായ്മയുടെ പേരിൽ നടക്കുന്ന നീക്കങ്ങൾ. മുന്നണിയിലെ രണ്ടാംസ്ഥാനം നഷ്ടപ്പെടുന്നതിന്റെ കെറുവെന്നൊക്കെ പറഞ്ഞാലും ഇത്തരം ശ്രമങ്ങളെ എന്നും എതിർത്തിട്ടുള്ളത് സി.പി.ഐ തന്നെയാണ്. വി.എസ്.അച്യുതാനന്ദനും ശക്തമായ പ്രതിരോധം തീർത്തുപോന്നു. എന്നാൽ പാർട്ടിയും അധികാരവും കൈപ്പിടിയിലുള്ളപ്പോൾ ഈ എതിർപ്പുകളെയാകെ മറികടക്കാൻ കഴിയുമോ എന്ന അന്വേഷണമാണ് സി.പി.എമ്മിലെ പ്രബലപക്ഷം നടത്തുന്നത്. ഇതുമനസിലാക്കിയാണ് സി.പി.ഐ സംസ്ഥാനനേതൃത്വം കരുതലോടെ പ്രതികരിക്കുന്നതും. എന്നാൽ കോട്ടയത്ത് സി.പി.എം കാണിച്ചത് അവസരവാദമാണെന്നാണ് സി.പി.ഐ ജില്ലാനേതൃത്വത്തിന്റെ നിലപാട്.
ബാർക്കോഴ കേസുമായി ബന്ധപ്പെട്ട് നടത്തിയ പ്രചാരണങ്ങൾ മറന്ന് ഒരുദിവസം മാണിയെ കൂട്ടുപിടിക്കുന്നതിലെ അധാർമികത ഉയർത്തിപ്പിടിച്ചായിരിക്കും സി.പി.ഐയുടെ പ്രതിരോധം. സി.പി.എമ്മിനെതിരെ കാനം രാജേന്ദ്രൻ പുലർത്തുന്ന കർശന നിലപാടുകൂടിയാകുമ്പോൾ കാര്യങ്ങൾ കുഴഞ്ഞുമറിയുമെന്ന് ഉറപ്പാണ്. എന്നാൽ വി.എസിന്റെ പ്രതികരണമായിരിക്കും സി.പി.എമ്മിന് കൂടുതൽ തലവേദന സൃഷ്ടിക്കുക.