സിംഗിൾ ഡ്യൂട്ടി നടപ്പാക്കുന്നതിൽ പ്രതിഷേധിച്ച് കെ.എസ്.ആർ.ടി.സിയിൽ ഒരു വിഭാഗം മെക്കാനിക്കൽ ജീവനക്കാർ സമരം തുടരുന്നു. തൊഴിലാളി യൂണിയനുകൾ നേതാക്കളും ഗതാഗതമന്ത്രിയുമായി നടത്തിയ ചർച്ചയെത്തുടർന്ന് സമരം പിന്‍വലിച്ചതായി പ്രഖ്യാപിച്ചിരുന്നു. എന്നാൽ ഒത്തുതീർപ്പ് വ്യവസ്ഥകൾ അംഗീകരിക്കാതെയാണ് ഒരു വിഭാഗം ഇപ്പോഴും സമരം തുടരുന്നത്.
സിംഗിൾ ഡ്യൂട്ടി നടപ്പാക്കുമ്പോൾ വിശ്രമിക്കാനോ, വീട്ടിൽ പോയിവരാനോ സമയം കിട്ടില്ല, നൈറ്റ് ഷിഫ്റ്റ് ചെയ്യുന്നവർ തുടർച്ചയായി അതുതന്നെ ചെയ്യേണ്ടിവരും. ഇതായിരുന്നു ജീവനക്കാരുടെ പരാതികൾ. എന്നാൽ സിംഗിൾ ഡ്യൂട്ടിയുടെ കാര്യത്തിൽ മാറ്റമില്ലെന്ന് വ്യക്തമാക്കിയ ഗതാഗതമന്ത്രി ചില പരിഹാരമാർഗങ്ങൾ നിർദേശിച്ചു. ജീവനക്കാർക്ക് ആഴ്ചതോറും ഷിഫ്റ്റ് മാറ്റി മാറ്റി നൽകും. നിലവിലുള്ള മൂന്ന് സിംഗിൾ ഡ്യൂട്ടിയ്ക്ക് പുറമെ രാത്രി ഏഴുമുതൽ രാവിലെ ഏഴുവരെയുള്ള നീളുന്ന, ഒന്നരഡ്യൂട്ടി ഷിഫ്റ്റ് കൂടി ഏർപ്പെടുത്തും. അടുപ്പിച്ച് രണ്ട് ഒന്നര ഡ്യൂട്ടി ചെയ്യുന്നവർക്ക് അടുത്തദിവസം ഡ്യൂട്ടി ഒാഫായിരിക്കും
ഗതാഗതമന്ത്രിയുടെ നിർദേശങ്ങളുടെ അടിസ്ഥാനത്തിൽ സമരം അവസാനിപ്പിച്ചതായി യൂണിയനുകൾ അറിയിച്ചു. എന്നാൽ ഒത്തുതീർപ്പ് വ്യവസ്ഥകൾ അംഗീകരിക്കുന്നില്ലെന്നാണ് ഒരു വിഭാഗം ജീവനക്കാരുടെ നിലപാട്. സമരം പിൻവലിച്ചില്ലെങ്കിൽ പിരിച്ചുവിടുന്നതടക്കമുള്ള കടുത്ത നടപടികളെടുക്കുമെന്ന് എം.ഡി എം.ജി രാജമാണിക്യം മുന്നറിയിപ്പ് നൽകി.