കെ.എം.മാണിയുടെ അപ്രതീക്ഷിത രാഷ്ട്രീയനീക്കത്തിൽ ഞെട്ടി കോൺഗ്രസ്. മാണിയെ യു.ഡി.എഫിലേക്ക് ക്ഷണിച്ച കെ.പി.സി.സി അധ്യക്ഷൻ എം.എം.ഹസന് തന്നെ മാണിയെ പരസ്യമായി തള്ളിപ്പറയേണ്ടി വന്നു. ജില്ലാപഞ്ചായത്ത് ഭരണം പിടിക്കാൻ സി.പി.എമ്മുമായി ചേർന്നതിൽ കേരളകോൺഗ്രസ് എം.എൽ.എമാരിലും അതൃപ്തിയുണ്ട്. കോട്ടയത്തേത് പ്രാദേശിക സംഭവമായി മാത്രം കണ്ടാൽ മതിയെന്നായിരുന്നു സിപിഐയുടെ പ്രതികരണം.
കോട്ടയം ജില്ലാപഞ്ചായത്ത് ഭരണം പിടിക്കാൻ കേരള കോൺഗ്രസ് സി.പി.എമ്മുമായി കൂട്ടുകൂടിയത് നിസാരമായി കാണാൻ കോൺഗ്രസിന് സാധിക്കുന്നില്ല, മലപ്പുറം ഉപതിരഞ്ഞെടുപ്പിൽ ലീഗും കേരളകോൺഗ്രസുമായുണ്ടായ സഹകരണം വളർത്തി മാണിയെ യു.ഡി.എഫിലെത്തിക്കാൻ ശ്രമിച്ചവർക്ക് പ്രത്യേകിച്ചും. നേരത്തെ കെ.എം. മാണിയെ യു.ഡി.എഫിലേക്ക് ക്ഷണിച്ച എം.എം.ഹസന്‍ രൂക്ഷമായ ഭാഷയിലാണ് പ്രതികരിച്ചത്.
യുഡിഎഫ് വിടുന്ന സമയത്ത് തദ്ദേശസ്ഥാപനങ്ങളിലെ ധാരണകൾ നിലനിൽക്കുമെന്ന് കേരള കോൺഗ്രസ് നൽകിയ ഉറപ്പ് മാണി ലംഘിച്ചെന്നും കോൺഗ്രസ് ആരോപിക്കുന്നു. സിപിഎമ്മുമായി സഹകരിക്കാനുള്ള നീക്കത്തിൽ നിന്ന് പിന്തിരിപ്പിക്കാൻ മുതിർന്ന കോൺഗ്രസ് നേതാക്കളും പി.കെ.കുഞ്ഞാലിക്കുട്ടിയും ശ്രമിച്ചെങ്കിലും സംസാരിക്കാൻ പോലും കെ.എം.മാണി തയ്യാറായില്ല.
യുഡിഎഫിലേക്ക് കെ.എം.മാണിയുടെ മടങ്ങിവരവിനുള്ള സാധ്യതകളും മങ്ങി. കോട്ടയത്ത് സിപിഎമ്മിന്റെ പിന്തുണ സ്വീകരിച്ചതിൽ കേരളകോൺഗ്രസിലും രണ്ടഭിപ്രായമുണ്ട്. കേരള കോൺഗ്രസ് എം.എൽ.എമാരിൽ മിക്കവരും ഇതിൽ അതൃപ്തരാണ്. മാണി എൽഡിഎഫിലേക്ക് എത്താൻ തീരുമാനിച്ചാൽ പിളർപ്പിനും സാധ്യതയുണ്ട്. ഇനിയും എൽഡിഎഫിൽ ഘടകകക്ഷിയാകാൻ സാധിക്കാത്ത ജനാധിപത്യ കേരള കോൺഗ്രസും പുതിയ സംഭവവികാസങ്ങളെ കരുതലോടെയാണ് സമീപിക്കുന്നത്.
Advertisement