സംസ്ഥാനത്ത് ഒരു ലക്ഷത്തിലധികം വരുന്ന വികലാംഗരായ കുട്ടികളുടെ പഠനം മുടക്കി വിദ്യാഭ്യാസ വകുപ്പ്.വൈകല്യമുള്ളവരെ വീട്ടിലെത്തി പഠിപ്പിക്കുന്ന അധ്യാപകരെ പിരിച്ചുവിട്ടതോടെയാണ് കുട്ടികളുടെ പഠനം മുടങ്ങിയത്. പുതിയ നിയമനത്തിനുള്ള നടപടയെടുക്കാൻ വകുപ്പ് തയ്യാറായിട്ടില്ല.
അഭിലേഷും അഖിലേഷും സഹോദരങ്ങളാണ്. വീടിന് പുറത്ത് പോയി പഠിക്കാൻ ഇവർക്കാവില്ല. മറ്റ് കുട്ടികളെ പോലെ സാധാരണ ക്ലാസ് മുറിയിൽ നിന്നും പഠിച്ചെടുക്കാനുമാകില്ല. എസ്.എസ്.എ പദ്ധതി പ്രകാരം ആഴ്ചയിലൊരിക്കൽ ഇവരെ പഠിപ്പിക്കാൻ വീട്ടിൽ അധ്യാപകരെത്തിയിരുന്നു. കഴിഞ്ഞ ഒരുമാസമായി അധ്യാപകൻ വരാറില്ല. വർഷാവസാനം അധ്യാപകരെ പിരിച്ചവിട്ടുവെന്ന് കേട്ടറിഞ്ഞു. ശരീരം തളർന്ന് പോയെങ്കിലും പഠിക്കാനും അറിയാനുമുള്ളൊരു മനസ്സ് ഇവർക്കിപ്പോഴുമുണ്ട്.
ശാരീരിക വൈകല്യമുള്ള ഒരു ലക്ഷത്തോളം കുട്ടികളുടെ പഠിപ്പ് മുടക്കിയിട്ടും അധ്യാപകരുടെ എണ്ണം കുറയ്ക്കാനാണ് വകുപ്പ് ആലോചിക്കുന്നത്. ഒരു പഞ്ചായത്തിന് ഒരു അധ്യാപകൻ എന്നതാാണ് നിലവിലെ തോത്. നിലവിലുള്ള അധ്യാപക വിദ്യാർഥി അനുപാതം പോലും തികയാത്ത സാഹചര്യത്തിലാണ് എണ്ണം കുറയ്ക്കാൻ സർക്കാര്‍ ആലോചിക്കുന്നത്. പുതിയ നിയമനത്തിനുള്ള അഭിമുഖം പോലും വകുപ്പ് ഇത് വരെ നടത്തിയിട്ടില്ല.