കേരളത്തിലെ യുവ സമൂഹത്തിന്റെ ചോദ്യങ്ങൾക്ക് മെട്രോമാൻ ഇ. ശ്രീധരന്റെ മറുപടികൾ..
ഹൈ സ്പീഡ് റെയിൽ പ്രോജക്റ്റിനെ കുറിച്ച് ?
പഴയൊരു കാര്യം പറയാം. ഞാൻ ചീഫ് എൻജിനീയറായിരുന്ന കാലത്താണ് തൃശൂർ– ഗുരുവായൂർ പാത പണി ആരംഭിച്ചത്. ഗുരുവായൂരിൽ നിന്ന് തിരുനാവായ വരെ നീട്ടാൻ അക്കാലത്തു തന്നെ അനുമതി ലഭിക്കുകയും പണം വകയിരുത്തുകയും ചെയ്തു. പക്ഷേ, അതിനെപ്പറ്റി ആരും മിണ്ടുന്നു പോലുമില്ല. വി.എസ് അച്യുതാനന്ദൻ മുഖ്യമന്ത്രിയായിരുന്ന കാലത്താണ് ഹൈ സ്പീഡ് റെയിൽവേ ലൈനിന്റെ ആലോചന നടക്കുന്നത്. വ്യവസായമന്ത്രി എളമരം കരീം സാധ്യതാ പഠനത്തിനു അനുമതി നൽകി.
350 കിലോമീറ്റർ വേഗത്തിൽ ട്രെയിനോടിക്കാവുന്ന തിരുവനന്തപുരം– കാസർകോട് പാതയുടെ റിപ്പോർട്ടാണ് നൽകിയത്. മംഗലാപുരം വരെ നീട്ടാം. ഇപ്പോഴത്തെ പാ തയിൽ നിന്ന് 15 കിലോമീറ്റർ കിഴക്കു മാറിയാണ് വിഭാവനം ചെയ്തത്. പ്രധാന നഗരങ്ങളിലേക്ക് കണക്‌ഷൻ സർവീസുകളുണ്ട്. ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലാവധി അവസാനിക്കുന്നതിന് ആറുമാസം മുമ്പ് ഡീറ്റെയ്ൽഡ് പ്രോജക്റ്റ് റിപ്പോർട്ട് സമർപ്പിച്ചു.
പദ്ധതി നടപ്പായാൽ തിരുവനന്തപുരത്തുനിന്ന് കണ്ണൂരെത്താൻ രണ്ടര മണിക്കൂർ മതി. കൊച്ചിയിലേക്ക് 47 മിനിറ്റും. പിണറായി സർക്കാർ അധികാരത്തിലെത്തിയ ശേഷം നേരിട്ടു കണ്ട് സംസാരിച്ചെങ്കിലും നടപടിയുണ്ടായില്ല. നാലുവരി റോഡ് ആറുവരി ആക്കുന്നതിനു വേണ്ടിവരുന്ന സ്ഥലമെടുപ്പു പോലും ഈ പാതയ്ക്ക് വേണ്ടിവരില്ല.