വെടിക്കെട്ടിന് അനുമതിയായതോടെ തൃശൂർ പൂരം ഇത്തവണയും ആഘോഷപൂർവം നടക്കും. ഗുണ്ടും അമിട്ടും കുഴിമിന്നലും ഉപാധികളോടെ ഉപയോഗിച്ച് പരമ്പരാഗത വെടിക്കെട്ട് നടത്താനാണ് കേന്ദ്ര എക്സ്പ്ളോസീവ് വിഭാഗം അനുമതി നൽകിയത്. വെടിക്കെട്ട് നിരീക്ഷിക്കാനും സുരക്ഷ ഉറപ്പാക്കാനും കേന്ദ്രസംഘം തൃശൂരിലെത്തും.
ദിവസങ്ങൾ നീണ്ട ആശങ്കക്കൊടുവിൽ െവടിക്കെട്ടടക്കം ഒരു പൂരക്കാഴ്ചക്കും ഇത്തവണയും മാറ്റ് കുറയില്ലെന്ന് ഉറപ്പായി. വെടിക്കെട്ടിന് പ്രധാനമായും ഉപയോഗിച്ചിരുന്ന ഗുണ്ട്, അമിട്ട്, കുഴിമിന്നൽ, ഓലപ്പടക്കം എന്നിവയ്ക്കുള്ള നിരോധനം നീക്കി. എന്നാൽ ഇവയുടെ വലിപ്പവും തീവ്രതയും മുൻവർഷത്തെ അപേക്ഷിച്ച് പകുതിയോളം വെട്ടിക്കുറച്ചിട്ടുണ്ട്. ശബ്ദതീവ്രത വർധിപ്പിച്ചിരുന്ന ഡൈനാമിറ്റ് ഉപയോഗിക്കാനാവില്ല. എങ്കിലും പരമ്പരാഗത വെടിക്കെട്ടിന് അനുമതി ലഭിച്ചതോടെ ബുധനാഴ്ചത്തെ സാമ്പിൾവെടിക്കെട്ടടക്കം ആഘോഷപൂർവം നടത്താനുള്ള ഒരുക്കങ്ങൾ ദേവസ്വങ്ങൾ ആരംഭിച്ചു.
പുറ്റിങ്ങൽ ദുരന്തത്തെ തുടർന്ന് രാജ്യവ്യാപകമായി നിയന്ത്രണം കടുപ്പിച്ചതായിരുന്നു ആശങ്കക്കിടയാക്കിയത്. കേന്ദ്രസംസ്ഥാന സർക്കാരുകൾ ഇടപെട്ടാണ് മറ്റൊരു ഉത്സവത്തിനും കിട്ടാത്ത അനുമതി പൂരത്തിന് ലഭിച്ചത്. തൃശൂരിലെത്തുന്ന കേന്ദ്ര ഉദ്യോഗസ്ഥരുടെ നിർദേശ പ്രകാരം എല്ലാ സുരക്ഷയും ഒരുക്കാനുള്ള തയാറെടുപ്പുകളും ആരംഭിച്ചു.