പൊലീസുകാർക്കെതിരായ ഒട്ടേറെ അന്വേഷണങ്ങൾ വിജിലൻസിൽ പുരോഗമിക്കുമ്പോൾ , വിജിലൻസ് ഡയറക്ടറുടെ അധികച്ചുമതലയില്‍ പൊലീസ് മേധാവി തുടരുന്നത് ഗുരുതര നിയമപ്രശ്നങ്ങളുയർത്തും. ടി.പി സെൻകുമാറിനെതിരായ പരാതിയിൽ വിജിലൻസ് അന്വേഷണം നടക്കേണ്ടതും ലോക്നാഥ് ബെഹ്റയുടെ ചുമതലയിലാകും.
ക്വാറികളിൽ നിന്ന് കോഴ വാങ്ങിയെന്ന കേസിൽ പ്രതിയായി വിജിലൻസ് അന്വേഷണം നേരിടുന്ന ഐപിഎസ് ഉദ്യോഗസ്ഥൻ ഇപ്പോള്‍ ജോലിചെയ്യുന്നത് പൊലീസ് ആസ്ഥാനത്ത് ഡിജിപി ലോകനാഥ് ബെഹ്റക്കൊപ്പം. ഇതേ ബെഹ്റയാണ് വിജിലൻസ് ഡയറക്ടറുടെ ചുമതലയിൽ ഇതടക്കമുള്ള കേസുകള്‍ക്ക് ഇപ്പോള്‍ മേൽനോട്ടം വഹിക്കുന്നത്. ഇതേപോലെ ഐപിഎസുകാര്‍ മുതൽ പല തലങ്ങളിലുള്ള ഒട്ടേറെ പൊലീസുകാർ പ്രതിസ്ഥാനത്തുള്ള കേസുകളിൽ വിജിലൻസ് അന്വേഷണം പുരോഗമിക്കുന്നുണ്ട്. ഇത്തരം കേസുകളിൽ പഴുതില്ലാത്ത അന്വേഷണം ഉറപ്പുവരുത്തുന്നതിനും സംശയത്തിനിടെ നൽകാതെ മുന്നോട്ടുപോകുന്നതിനുമാണ് വിജിലൻസിനെ പ്രത്യേക വകുപ്പാക്കി നിലനിർത്തിപ്പോന്നത്. രണ്ടും രണ്ടുപേർ കൈകാര്യം ചെയ്യണമെന്നാണ് ചട്ടം. രണ്ടിന്റെയും തലപ്പത്ത് ഡിജിപി റാങ്കിലുള്ള ഉദ്യോഗസ്ഥരെ തന്നെ നിയമിക്കുകയും വേണം. പൊലീസ് മേധാവിയായ ഡിജിപിക്ക് വഴങ്ങിയല്ല വിജിലൻസും ഡയറക്ടര്‍ പ്രവർത്തിക്കേണ്ടത് എന്നത് തന്നെ കാരണം. ഈ ചട്ടവും കീഴ്വഴക്കങ്ങളും പാടെ തള്ളിയാണ് പൊലീസ് മേധാവി ലോകനാഥ് ബെഹ്റ ഒരുമാസത്തോളമായി വിജിലൻസ് തലപ്പത്ത് തുടരുന്നത്. വിജിലൻസ് ഡയറക്ടർ സ്ഥാനമൊഴിഞ്ഞാൽ വിജിലൻസില്‍ തന്നെയുള്ള അഡീഷണൽ ഡയറക്ടർക്ക് ചുമതല നൽകുക എന്നതായിരുന്നു ഇതുവരെ പാലിച്ചുപോന്ന കീഴ്വഴക്കം. അഡിഷണൽ ഡയറക്ടറായി ഐപിഎസ് ഉദ്യോഗസ്ഥനായ ഷെയ്ക്ക് ദർവേഷ് സാഹിബ് വിജിലൻസിൽ ഉണ്ടായിരിക്കെ പുറത്ത് നിന്നൊരാൾക്ക് ചുമതല നൽകിയതിൽ ദുരുദ്ദേശ്യം ആരോപിക്കപ്പെടാന്‍ പഴുതുകളുമുണ്ട്. ഇതിനെല്ലാം പുറമേ, സുപ്രീംകോടതിയിൽ നിന്ന് അനുകൂല വിധി സമ്പാദിച്ച ടിപി സെൻകുമാറിനെ തളയ്ക്കാൻ പൊടിതട്ടിയെടുത്ത ആറ് പരാതികളിലുള്ള അന്വേഷണങ്ങള്‍ വിജിലൻസ് നടത്താന്‍ ഒരുങ്ങുന്നതും അധികച്ചുമതല വഹിക്കുന്ന ലോകനാഥ് ബഹ്റയുടെ കീഴിലാണ്.