കൊല്ലം കലക്ട്രേറ്റ് സ്ഫോടനക്കേസിൽ അഞ്ചാംപ്രതിയെ മാപ്പുസാക്ഷിയാക്കാൻ അന്വേഷണ സംഘം തീരുമാനിച്ചു. തെളിവുകൾ ശേഖരിക്കുന്നതിൽ പരാജയപ്പെട്ടതിനെ തുടർന്നാണ് അഞ്ചാംപ്രതി മുഹമ്മദ് അയൂബിനെ മാപ്പുസാക്ഷിയാക്കാൻ തീരുമാനിച്ചത്. പൊലീസിലെ ഏകോപനമില്ലായ്മ മൂലം കൊല്ലം കേസിൽ നിന്ന് ഒഴിവായ രണ്ടു പ്രതികളെ മലപ്പുറത്തെത്തി ചോദ്യംചെയ്യും.
ദക്ഷിണേന്ത്യയിലെ കോടതിവളപ്പിലുണ്ടായ സ്ഫോടനങ്ങളിൽ എൻഐഎ അറസ്റ്റു ചെയ്തു കേരളത്തിന് കൈമാറിയ ബേസ്മൂവ്മെന്റ് പ്രവർത്തകരിൽ ഒരാളായ മുഹമ്മദ് അയൂബിനെ കൊല്ലം സ്ഫോടനക്കേസിൽ മാപ്പുസാക്ഷിയാക്കാനുള്ള നടപടികൾ പൊലീസ് തുടങ്ങിക്കഴിഞ്ഞു. പ്രതികൾക്കെതിരെ നേരിട്ടുള്ള തെളിവുകൾ ശേഖരിക്കാൻ അന്വേഷണ സംഘം പരാജയപ്പെട്ട് സാഹചര്യത്തിൽ മാപ്പുസാക്ഷിയില്ലെങ്കിൽ തിരിച്ചടിയാകുമെന്ന് അന്വേഷണ സംഘം വിലയിരുത്തി. ഇതിന് തുടർന്നാണ് സ്ഫോടനങ്ങളിൽ നേരിട്ട് പങ്കാളിത്വമില്ലാത്ത അയൂബിനെ മാപ്പുസാക്ഷിയാക്കാൻ ആലോചിച്ചതും അയൂബ് സന്നദ്ധത അറിയിച്ചതും. മാപ്പുസാക്ഷിയാക്കുന്നതിന് മുന്നോടിയായി അയൂബിനെ കൊല്ലം കോടതിയിൽ ഹാജരാക്കി രഹസ്യമൊഴി രേഖപ്പെടുത്തി.
സ്ഫോടനങ്ങളിൽ മറ്റു പ്രതികളായ അബ്ബാസ് അലി, കരീം രാജ, ദാവൂദ് സുലൈമാൻ, ഷംസുദീൻ എന്നിവരുടെ പങ്ക് അയൂബ് രഹസ്യമൊഴിയിൽ വ്യക്തമാക്കിയിട്ടുണ്ടെന്ന് അന്വേഷണ സംഘം സൂചന നൽകി. തീവ്രവാദക്കേസുകളിൽ മാപ്പ് സാക്ഷിയാക്കുന്നത് അപൂർമാണ്. ഇതു കേസിന് സഹായകരമാകുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു. കേസ് ദുർബലമാകുമെന്ന വിലയിരുത്തലിനെ തുടർന്ന് മലപ്പുറം പൊലീസ് അറസ്റ്റുചെയ്ത അബൂബക്കറിനെയും അബ്ദുൾ രഹ്മാനെയും കൊല്ലം കേസിലും പ്രതിയാക്കാനുള്ള സാധ്യത കൂടി.
സ്ഫോടനങ്ങളുടെ സൂത്രധാരൻമാരായ ഇവരെ മലപ്പുറത്ത് പ്രതിയാക്കിയിട്ടും കൊല്ലത്ത് പ്രതിയാക്കാത്തത് വിവാദമായതോടെയാണ് പൊലീസ് തീരുമാനം. മലപ്പുറം പൊലീസിന്റെ കസ്റ്റഡിയിലുള്ള ഇരുവരെയും അവിടെ എത്തിയാണ് ചോദ്യം ചെയ്യുക. പൊലീസ് തലപ്പത്തെ ഏകോപനമില്ലായ്മ സ്ഫോടനക്കേസിൽ വൈരുദ്ധ്യമുണ്ടാക്കാൻ ഇടയാക്കിയ സാഹചര്യത്തിൽ കൂടുതൽ കരുതലോടെയാണ് പൊലീസ് നീങ്ങുന്നത്.
Advertisement