പൊലീസിന് വീഴ്ചപറ്റിയെന്ന് വീണ്ടും സമ്മതിച്ച് മുഖ്യമന്ത്രി നിയമസഭയിൽ. യുഡിഫ് ഭരണത്തിന്റെ കെട്ടുവിടാത്തവരാണ് വീഴ്ചവരുത്തുന്നതെന്നും വിശദീകരണം. അതേസമയം ഇപ്പോൾ കേരളത്തിന്റെ പൊലീസ് മേധാവി ആരാണെന്ന ചോദ്യം ആവർത്തിച്ചിട്ടും,, മുഖ്യമന്ത്രി മറുപടി നൽകുന്നില്ലെന്ന് പറഞ്ഞ് പ്രതിപക്ഷം നിയമസഭയിൽ നിന്ന് രണ്ടാം വട്ടവും ഇറങ്ങിപ്പോയി.
പൊലീസ്, ജയിൽ വകുപ്പുകളുടെ ധനാഭ്യർഥന ചർച്ചക്ക് മറുപടി പറയുന്നതിനിടെയാണ് പൊലീന്റെ വീഴ്ച മുഖ്യമന്ത്രി വീണ്ടും സമ്മതിച്ചത്. അതിന്റെ കാരണം കണ്ടെത്താനും അദ്ദേഹം മറന്നില്ല.
ഉപദേശകനായി രമൺശ്രീവാസ്ത്സവയെ വെച്ചതിൽ എന്താണ് തെറ്റെന്ന് പിണറായി വിജയൻ ചോദിച്ചു. ഇരുമുന്നണികളുടെ ഭരണകാലത്ത് ഡിജിപി ആയിരുന്നയാൾക്ക് ഉപദേശകനായും പ്രവർത്തിക്കാം. പൊലീസിന്റെ പ്രവർത്തനത്തിലെ മുൻഗണനകളും മാറ്റങ്ങളും മുഖ്യമന്ത്രി അക്കമിട്ട് പറഞ്ഞു. മൂന്നാം മുറ അനുവദിക്കില്ല. ഗുണ്ടകളെ ശക്തമായി നേരിടും. 42 കേസുകളിൽ യുഎപിഎ ഒഴിവാക്കും.
എന്നാൽ ഇതുകൊണ്ടൊന്നും പ്രതിപക്ഷം തൃപ്തരായില്ല. ആരാണ് കേരളത്തിന്റെ പൊലീസ് മേധാവി എന്ന് അറിഞ്ഞേ പറ്റൂ എന്ന നിലപാടിൽ അവർഉറച്ചു നിന്നു. ബെഹ്റയാണോ സെൻകുമാറാണോ പൊലീസ് മേധാവിയെന്ന് മുഖ്യമന്ത്രി വ്യക്തമാക്കാത്തതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയിൽ നിന്ന് ഇറങ്ങിപ്പോയി.