മദ്യനിരോധനമെന്നത് നാളെ തിരുത്താൻ പറ്റാത്ത വിനാശത്തിലേയ്ക്ക് കേരളത്തെ തള്ളിവിടുമെന്ന് ധനമന്ത്രി ഡോ.തോമസ് ഐസക്ക്. വ്യാജവാറ്റിലേയ്ക്കും കടുത്ത ലഹരി ഉപയോഗത്തിലേയ്ക്കും കേരളം മാറിയത് ആശങ്കപ്പെടുത്തുന്നു. സർക്കാരിന്റെ വികസനത്തെ പിന്നോട്ടടിക്കുന്ന വിവാദങ്ങളൊഴിവാക്കാൻ കൂട്ടുത്തരവാദിത്തം വേണമെന്നും തോമസ് ഐസക്ക് പത്തനംതിട്ടയിൽ മനോരമ ന്യൂസിനോട് പറഞ്ഞു.
ടൂറിസം മേഖല പൂർണമായും തകർന്ന അവസ്ഥയിലാണ്. തിരക്കില്ലാതെ ആവശ്യക്കാരന് മദ്യം കിട്ടുന്ന സാഹചര്യമുണ്ടാകണം. പുതിയ എക്സൈസ് നയത്തിൽ ഇക്കാര്യങ്ങളുണ്ടാകും. വിവാദങ്ങൾ വികസനത്തെ പിന്നോട്ടടിക്കും. അനുകൂലമായ അന്തരീക്ഷം നഷ്ടപ്പെടാതിരിക്കാൻ കൂട്ടത്തരവാദിത്തം വേണം.
മദ്യശാലകൾ പൂട്ടിയതോടെ 5000 കോടിയുടെ നഷ്ടമാണുണ്ടായിരിക്കുന്നത്. പ്രതിസന്ധി മറികടക്കാൻ ചെലവ് ചുരുക്കലല്ലാതെ മറ്റ് മാർഗമില്ലെന്നും ധനമന്ത്രി വ്യക്തമാക്കി.