കെ.എസ്.ആർ.ടി.സിയിൽ ഡബിള്‍ ഡ്യൂട്ടി നിര്‍ത്തലാക്കിയതിൽ പ്രതിഷേധിച്ച് മെക്കാനിക്കല്‍ ജീവനക്കാര്‍ പണിമുടക്കുന്നു. ബസുകളുടെ അറ്റകുറ്റപണി നിലച്ചതോടെ മിക്കയിടത്തും ദീർഘദൂര സർവീസുകൾ മുടങ്ങി. സമരം തുടർന്നാൽ നാളെ മുതൽ മുഴുവൻ സർവീസുകളും നിലയ്ക്കും. രാത്രിയിലാണ് ബസുകളുടെ അറ്റകുറ്റപ്പണി കൂടുതലും നടക്കുന്നത്.അതുകൊണ്ടുതന്നെ പകലുള്ള രണ്ടു സിംഗിൾ ഡ്യൂട്ടിയിൽ വരുന്നവർക്കും കാര്യമായ ജോലിയില്ല.
ജോലി കൂടുതലുള്ള രാത്രിയിൽ ആവശ്യത്തിന് ജീവനക്കാരുമില്ല. ഇതൊഴിവാക്കാനാണ് ഡബിൾ ഡ്യൂട്ടി മാറ്റി എല്ലാം സിംഗിൾ ഡ്യൂട്ടിയാക്കിയിരിക്കുന്നത്. ഇതനുസരിച്ച് രാവിലെ ആറുമുതൽ രണ്ടുവരെയും രണ്ടുമുതൽ രാത്രി പത്തുവരെയും പത്തുമുതൽ വെളുപ്പിന് ആറുവരെയുമാണ് പുതിയ ഷിഫ്റ്റ്. ഇതുവഴി രണ്ടുമണി മുതൽ പിറ്റേന്ന് ആറുവരെ കൂടുതൽ ജീവനക്കാരെ ഉറപ്പുവരുത്താം. എന്നാലിത് അംഗീകരിക്കാനാകില്ലെന്ന് മെക്കാനിക്കൽ ജീവനക്കാർ പറയുന്നു.
രാവിലെ മുതൽ ജീവനക്കാരാർ പണിമുടക്ക് ആരംഭിച്ചതോടെ, അറ്റകുറ്റപണി പൂർണമായും മുടങ്ങി. തിരുവനന്തപുരത്ത് ബസുകളുടെ ഫിറ്റ്നസ് പരിശോധിക്കാന്‍ ആളില്ലാത്തതിനാൽ പതിനൊന്ന് മണിയ്ക്ക് ശേഷമുള്ള ദീർഘദൂര സർവീസുകളൊന്നും അയച്ചിട്ടില്ല. സമരം ഇതേ രീതിയിൽ തുടർന്നാൽ നാളെ സർവീസ് നടത്താൻ ബസുകളുണ്ടാവില്ല. എന്നാൽ യൂണിയനുകൾ എതിർത്താലും ഡ്യൂട്ടി പരിഷ·്കരണവുമായി മുന്നോട്ടുപോകാനാണ് മാനേജ്മെന്റ് തീരുമാനം. മെക്കാനിക്കൽ വിഭാഗത്തിന് പുറമെ ഡ്രൈവർമാർക്കും കണ്ടക്ടർമാർക്കും ഉടൻ സിംഗിൾ ഡ്യൂട്ടി സമ്പ്രദായം ഏർപ്പെടുത്തും.
Advertisement