വനഗ്രാമത്തിൽനിന്ന് മാറ്റിപ്പാർപ്പിക്കാൻ ഫണ്ടുണ്ടായിട്ടും ജില്ലാ ഭരണകൂടത്തിന്റെ അനാസ്ഥമൂലം ദുരിതത്തിലായി വയനാട്ടിലെ പത്തൊൻപത് കുടുംബങ്ങൾ. വന്യജീവിസങ്കേതത്തിലെ ഈശ്വരൻകൊല്ലി, നരിമാന്തിക്കൊല്ലി വനഗ്രാമവാസികളാണ് കാട്ടിലെ ജീവിതം ഉപേക്ഷിക്കാൻ തയ്യാറായിട്ടും ഉദ്യോഗസ്ഥരുടെ മെല്ലപ്പോക്ക് നയംമൂലം പ്രയാസത്തിലായിരിക്കുന്നത്. സ്വയംസന്നദ്ധ പുനരധിവാസ പദ്ധതി വിശകലനം ചെയ്യുന്ന ജില്ലാ സമിതിയാകട്ടെ അവസാനമായി യോഗംചേർന്നത് ആറുമാസംമുൻപാണ്.
വന്യമൃഗശല്യത്തെത്തുടർന്ന് വാടക വീട്ടിലേക്കും, ബന്ധുവീടുകളിലേക്കും ഇവർ താമസം മാറിയതാണ്. ഇവരുടെ അമ്മയായ ദേവി വന്യമൃഗങ്ങൾക്കിടയിൽ ഈശ്വരൻകൊല്ലിയിലെ വീട്ടിൽ ഒറ്റയ്ക്കാണ് താമസം. ദേവിക്ക് മാത്രം ഏഴ് മാസംമുൻപ് ആറ് ലക്ഷം രൂപ ലഭിച്ചു. എന്നാൽ ബാക്കി തുക നൽകുകയോ, മാറ്റിപ്പാർപ്പിക്കാൻ ജില്ലാ ഭരണകൂടം നടപടിയെടുക്കുകയോ ചെയ്തില്ല.
ഇതുപോലെ നരിമാന്തിക്കൊല്ലിയിലെ പതിനാല് കുടുംബങ്ങളിൽ എട്ട് കുടുംബങ്ങൾക്ക് സ്വയംസന്നദ്ധ പുനഃരധിവാസ പദ്ധതിയുടെ ആദ്യ ഗഡുവായ ആറ് ലക്ഷം രൂപ നൽകി. പക്ഷേ, രണ്ട് വനഗ്രാമങ്ങളിൽനിന്നും സ്വയം താമസംമാറിയ പന്ത്രണ്ട് കുടുംബങ്ങൾക്ക് പണം നൽകാൻ കഴിഞ്ഞ ഒക്ടോബറിൽ തീരുമാനമായെങ്കിലും നടപടിയുണ്ടായില്ല. ഇവർക്ക് നൽകാനായി 1കോടി നാൽപ്പത്തിയെട്ട് ലക്ഷംരൂപ കലക്ടറുടെ അക്കൗണ്ടിൽ വെറുതെ കിടക്കുന്നു.
വനഗ്രാമവാസികളെ മാറ്റിപ്പാർപ്പിക്കുന്ന വിഷയങ്ങൾ ചർച്ചചെയ്യാനും പുനരധിവാവസ്ഥലങ്ങൾ കണ്ടെത്താനും ചുമതലയുള്ള ജില്ലാ സമിതിയുടെ അധ്യക്ഷൻ കലക്ടറാണ്. ആറുമാസമായി ഈസമതി യോഗം ചേർന്നിട്ട്. കാട് വിട്ട് പോകാൻ വനഗ്രാമവാസികൾ തയ്യാറാണ്. മാറ്റിപ്പാർപ്പിക്കാൻ കേന്ദ്ര സർക്കാർ ഫണ്ടും നൽകിയിട്ടുണ്ട്. പിന്നെ എന്തിനാണ് ഈ പാവങ്ങളെ ഇങ്ങനെ ബുദ്ധിമുട്ടിക്കുന്നത്?
Advertisement