മലബാര്‍ ജില്ലകളിൽ മാവോയിസ്റ്റുകൾക്കെതിരെ നിതാന്ത ജാഗ്രവേണമെന്ന് മുഖ്യമന്ത്രി. മലപ്പുറത്ത് ചേര്‍ന്ന തൃശൂർ റേഞ്ച് പൊലീസ് ഒാഫീസർമാരുടെ യോഗത്തിലായിരുന്നു നിര്‍ദേശം. ജില്ലാ പൊലീസ് മേധാവിയുടേതടക്കം സുരക്ഷ വര്‍ധിപ്പിക്കാനും തീരുമാനമായി.
പരാതികൾ കേൾക്കുബോഴും കൈകാര്യം ചെയ്യുബോഴും ശ്രദ്ധയും ജാഗ്രത വേണമെന്നായിരുന്നു മുഖ്യമന്ത്രിയുടെ ഒാർപ്പെടുത്തൽ. പൊലീസിന്റെ ഭാഗത്ത് നിന്നുണ്ടാകുന്ന ചെറിയ വീഴ്ചകൾ പോലും പർവതീകരിക്കപ്പെടും. സർക്കാരിന്റെ ഒന്നാം വാർഷികത്തിന് മുന്നോടിയായി റേഞ്ച് തലത്തിൽ നടത്തിയ പൊലീസ് ഒാഫീസർമാരുടെ അവസാനഘട്ട യോഗത്തിലായിരുന്നു മുഖ്യമന്ത്രിയുടെ ഒാർമപ്പെടുത്തൽ. നിലമ്പൂരിൽ രണ്ട് മാവോയിസ്റ്റുകള്‍ വെടിയേറ്റ് കൊല്ലപ്പെട്ട സാഹചര്യത്തിൽ പ്രതികാരനടപടിക്ക് സാധ്യതയുണ്ടെന്ന ഇന്റലിജന്റ്സ് റിപ്പോർട്ട് പ്രധാന വിഷയമായി. മലപ്പുറം ജില്ലാ പൊലീസ് മേധാവി ദേബേഷ് കുമാർ ബഹറക്കും ചില മുതിർന്ന പൊലീസ് ഉദ്യോഗസ്ഥർക്കും ഭീഷണിയുണ്ട്. നിലമ്പൂർ, വഴിക്കടവ്, കരുവാരകുണ്ട്, പൂക്കോട്ടുംപാടം ,കാളികാവ് പൊലീസ് സ്റ്റേഷനുകളും ഭീഷണിയിലാണ്.
ജില്ലാ പൊലീസ് മേധാവി അടക്കമുളളവർക്ക് സുരക്ഷ വർധിപ്പിക്കാന്‍ നിർദേശമുണ്ട്. ഒപ്പം പൊലീസ് സ്റ്റേഷനുകൾക്കും വനം ഒാഫീസുകൾക്കും ജീവനക്കാർക്കുമുളള സുരക്ഷാപ്രശ്നങ്ങളും ചർച്ചയായി. ഡി.ജി.പി. ലോക്നാഥ് ബഹറ, ഇന്റലിജന്റ്സ് എ.ഡി.ജി.പി. മുഹമ്മദ് യാസിൻ, തൃശൂർ റേഞ്ച് ഐ.ജി. എം.ആർ. ആജിത്കുമാർ തുടങ്ങിയവരും യോഗത്തിൽ പങ്കെടുത്തു.