സുപ്രീംകോടതി നിയമനം റദ്ദാക്കിയ ഡിജിപി ലോകനാഥ് ബെഹ്റ പൊലീസ് മേധാവിയായി കൊച്ചിയിൽ ചേർന്ന ഉന്നതതല യോഗത്തിൽ പങ്കെടുത്തു. ഇതുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക് ഉത്തരം നൽകാതെയാണ് മുഖ്യമന്ത്രിയും ലോക്നാഥ് ബെഹ്റയും മടങ്ങിയത്. പരാതിയുമായി എത്തുന്നവരോട് മാന്യമായി പെരുമാറണമെന്ന് മുഖ്യമന്ത്രി യോഗത്തിൽ നിർദേശം നൽകി. 2016 ജൂൺ ഒന്നിന് ലോക്നാഥ് ബെഹ്റയെ പൊലീസ് മേധാവിയായി നിയമിച്ചു കൊണ്ടുള്ള സർക്കാർ ഉത്തരവ് റദ്ദാക്കുന്നതാണ് സെൻകുമാർ കേസിലെ സുപ്രീംകോടതി വിധി.
ഇത് വന്നതിന് ശേഷം നടന്ന ആദ്യ പൊലീസ് യോഗത്തിലും പൊലീസ് മേധാവിയായാണ് ബെഹ്റ എത്തിയത്. കൊച്ചിയിൽ ചേർന്ന യോഗത്തിൽ മുഖ്യമന്ത്രിക്ക് സമീപം സ്റ്റേറ്റ് പൊലീസ് ചീഫ് എന്ന ബോർഡിന് മുന്നിലാണ് ബെഹ്റ ഇരുന്നതും. വിധിപ്പകർപ്പ് ലഭിച്ചിട്ടും ബെഹ്റ പൊലീസ് മേധാവിയായി യോഗത്തിൽ പങ്കെടുത്തത് വിമർശനവിധേയമാണെന്നാണ് വിലയിരുത്തൽ. ബഹ്റയ്ക്കൊപ്പം മുഖ്യമന്ത്രിയുടെ പുതിയ പൊലീസ് ഉപദേഷ്ടാവ് രമണ്‍ ശ്രീവാസ്തവയും യോഗത്തില്‍ പങ്കെടുത്തു. സ്വകാര്യ സ്ഥാപനത്തില്‍ജോലി ചെയ്യുന്ന ശ്രീവാസ്തവ കണ്ണൂരില്‍ നടന്ന യോഗത്തില്‍ പങ്കെടുത്ത് നിർദേശങ്ങൾ നൽകിയത് വിവാദമായിരുന്നു.
എന്നാൽ കൊച്ചിയിലെ യോഗത്തിൽ ശ്രീവാസ്തവ സംസാരിച്ചില്ല. ലോക്നാഥ് ബെഹ്റ ഡിജിപിയായി തുടരുന്നത് സംബന്ധിച്ച ചോദ്യത്തിന് മുഖ്യമന്ത്രി മറുപടി പറഞ്ഞില്ല. എറണാകുളം റേഞ്ചിലെ പൊലീസ് ഉദ്യോഗസ്ഥരാണ് യോഗത്തിൽ പങ്കെടുത്തത്. പൊലീസിനെതിരെ തുടർച്ചയായ വിമർശനങ്ങളൊഴിവാക്കൻ കാര്യക്ഷമമായി പ്രവർത്തിക്കണമെന്ന് മുഖ്യമന്ത്രി യോഗത്തിൽ നിർദേശം നൽകി. പരാതിയുമായി എത്തുന്നവരോട് മാന്യമായി പെരുമാറണമെന്നായിരുന്നു എസ്എച്ച്ഒമാർക്ക് നൽകിയ നിർദേശം.
Advertisement