വൈകിയെങ്കിലും ടി.പി.സെന്‍കുമാറിനെ പൊലീസ് മേധാവി സ്ഥാനത്ത് നിയമിക്കുമെന്ന സൂചന നല്‍കി മുഖ്യമന്ത്രി. ഉചിത തീരുമാനം ഉണ്ടാകുമെന്നും വിധിവന്ന് പിറ്റേന്ന് നടപ്പാക്കുമെന്ന് കരുതിയവര്‍ക്കാണ് നിരാശയെന്നും പിണറായി വിജയന്‍ മലപ്പുറത്ത് പറഞ്ഞു. കോടതിയലക്ഷ്യഹർജി നൽകിയ സെൻകുമാറിനെ മുഖ്യമന്ത്രി പരോക്ഷമായി വിമർശിക്കുകയും ചെയ്തു.
തിങ്കളാഴ്ചയാണ് സുപ്രീം കോടതിയുടെ നിർണായകവിധി വന്നത്. ഡി.ജി.പി സ്ഥാനത്തേക്ക് പുനർനിയമനംനൽകണമെന്ന് ആവശ്യപ്പെട്ട് ചൊവ്വാഴ്ച സെൻകുമാർ സർക്കാരിന് കത്തും കൊടുത്തു. വിധി നടപ്പാക്കുന്നതാണ് ഉചിതമെന്ന്് നിയമസെക്രട്ടറിയും സർക്കാരിന് വേണ്ടി സുപ്രീകോടതിയിൽ കേസ് വാദിച്ച ഹരീഷ് സാൽവെയും നിയമോപദേശവും നൽകി. എന്നിട്ടും വിധി പരിശോധിച്ച് നടപ്പാക്കുമെന്ന പതിവ് പല്ലവിയാണ് പിണറായി വിജയന്.
വിധി നടപ്പാക്കാത്തതിനെതിരെ ചീഫ് സെക്രട്ടറി നളിനി നെറ്റോയെ പ്രതിചേർത്ത് സെൻകുമാർ നൽകിയ കോടതിയലക്ഷ്യ ഹർജി ഉടൻ പരിഗണനയ്്ക്ക് വരും. കാലതാമസം വരുത്തുന്നതിൽ കടുത്ത വിമർശനവും ഉയർന്നേക്കാം. എന്നാൽ എന്തുവന്നാലും കുലുക്കമില്ലെന്ന നിലപാടിലാണ്തൽക്കാലം പിണറായി വിജയൻ. സെൻകുമാറിനെ ഡി.ജി.പി സ്ഥാനത്ത് നിന്ന് മാറ്റിയ അതേ ഉത്തരവിലൂടെ നിയമനം നൽകിയ വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസ് അടക്കമുള്ളവരുടെ കാര്യത്തിൽ പുതിയ തീരുമാനമെടുക്കണം എന്നതാണ് കാലതാമസത്തിന് കാരണമായി സർക്കാർ പറയുന്നത്. എന്നാൽ മേയ് ഒൻപതിന് വേനലവധിയ്ക്ക്, കോടതി അടയ്ക്കാനിരിക്കെ അതുവരെ വിധി നടപ്പാക്കുന്നത് നീട്ടിക്കൊണ്ടുപോകാനാണ് സർക്കാറിന്റ ശ്രമമെന്നും ആക്ഷേപമുണ്ട്.