പുതുവസ്ത്രവും ആഭരണങ്ങളും അണിഞ്ഞു കതിർമണ്ഡപത്തിൽ നിൽക്കാൻ കാത്തിരുന്ന പെൺകുട്ടി, കൈപിടിച്ച് ഏൽപിക്കാൻ അഭിമാനപൂർവം അച്ഛൻ, ആനന്ദക്കണ്ണീർ പൊഴിക്കുന്ന അമ്മ, കൊട്ടും കുരവയും സമ്മാനങ്ങളും സദ്യവട്ടവും. വിവാഹത്തെക്കുറിച്ച് അവൾ കണ്ടതു നിറമുള്ള സ്വപ്നങ്ങൾ...
എന്നാൽ, കല്യാണം നടക്കേണ്ട ഫെബ്രുവരി 24ന് അവളുടെ വീട് ശോകമൂകമായി. ബന്ധുക്കളും ആഘോഷങ്ങളുമില്ലാതെ ദുഃഖസാന്ദ്രം. മകളുടെ വിവാഹത്തിനായി പിതാവ് ചോര നീരാക്കി അധ്വാനിച്ചു സമ്പാദിച്ച ആറേമുക്കാൾ ലക്ഷം രൂപ നിക്ഷേപിച്ചിരുന്നതു മാവേലിക്കര താലൂക്ക് സഹകരണ ബാങ്കിന്റെ തഴക്കര ശാഖയിലായിരുന്നു. നിക്ഷേപം സംരക്ഷിക്കേണ്ടവർ നടത്തിയ ക്രമക്കേടിൽ ആ പണവും അവരുടെ ജീവിതവും കുടുങ്ങി.
ഗത്യന്തരമില്ലാതെ സെപ്റ്റംബർ എട്ടിലേക്കു വിവാഹം മാറ്റി നിശ്ചയിച്ചിരിക്കുകയാണിപ്പോൾ. ‘ക്ഷണിച്ചവരോടു മകളുടെ വിവാഹം മാറ്റിവച്ചു എന്നു പറയേണ്ടിവന്ന പിതാവിന്റെ വേദന എന്തെന്ന് അനുഭവിച്ചാലേ അറിയൂ, വിവാഹത്തിനു തലേദിവസം വീട്ടിൽ വന്നവരുടെ മുൻപിൽ നിന്ന എന്റെ അവസ്ഥ നിങ്ങൾക്കു മനസിലാക്കാൻ കഴിയുമോ...?’–വിജയൻ നായരുടെ ചോദ്യങ്ങൾക്ക് ഉത്തരമില്ല.
വിജയൻ നായരെപ്പോലെ നൂറുകണക്കിനു നിർധനരും പാവങ്ങളുമായ സാധാരണക്കാർ പകലന്തിയോളം അധ്വാനിച്ചു സ്വരുക്കൂട്ടിയതാണു കാത്തുസൂക്ഷിക്കേണ്ടവർ തന്നെ കൊള്ളയടിച്ചത്. ഹൃദ്രോഗിയായ വിജയൻ നായർക്കു പക്ഷാഘാതം വന്നതിനെ തുടർന്നു ഇപ്പോൾ ജോലി ചെയ്യാൻ കഴിയില്ല. ചികിൽസയുടെ ദുരിതത്തിനിടെയാണു നിക്ഷേപം തിരികെ കിട്ടാൻ അധികാരികളുടെ മുൻപിലേക്കുള്ള നെട്ടോട്ടം.
ഉത്തരവാദിത്തപ്പെട്ടവർ നിർദാക്ഷിണ്യം വാതിൽ കൊട്ടിയടയ്ക്കുകയാണ്. അവിടെ ചോദിക്കൂ.. ഇവിടെ ചോദിക്കൂ.. അവിടെ പോ...പിന്നെ തരാം.. തുടങ്ങിയ ഉത്തരങ്ങൾ നൽകി ആട്ടിയോടിക്കുന്നു. വധുകുടുംബം നേരിടുന്ന പ്രതിസന്ധി മനസിലാക്കി ഒപ്പം നിൽക്കുന്ന വരന്റെയും കുടുംബത്തിന്റെയും സന്മനസില്ലായിരുന്നെങ്കിൽ ആ ജീവിതങ്ങൾ എന്താകുമായിരുന്നു.. സംസ്ഥാനം കണ്ട ഏറ്റവും വലിയ സഹകരണ തട്ടിപ്പുകളിലൊന്നിന്റെ ഇരകൾ ഇവർ മാത്രമല്ല. വിജയൻ നായരുടേത് ഒറ്റപ്പെട്ട സങ്കടവുമല്ല.
അടിയന്തരമായി ഹൃദയശസ്ത്രക്രിയ ചെയ്യാൻ ബാങ്കിൽ നിന്നു പണം ലഭിക്കാത്തതിനാൽ മരണത്തെ മുഖാമുഖം കാണുന്ന അറുപത്തിമൂന്നുകാരി കമലമ്മ, വീടു വയ്ക്കാൻ പണം ലഭിക്കാത്തതിനാൽ വാടകവീട്ടിൽ കുടുങ്ങിയ ജയനാഥ്.. ഇങ്ങനെ പറയാൻ നൂറുകണക്കിനു പേരുകൾ.
മാവേലിക്കര താലൂക്ക് സഹകരണ ബാങ്കിന്റെ തഴക്കര ബാങ്കിൽ നിന്നു പണം അപഹരിച്ചതിനു കേസിൽ ഉൾപ്പെട്ട പലരും നിയമത്തിന്റെയും രാഷ്ട്രീയത്തിന്റെയും സംരക്ഷണയിൽ മാന്യന്മാരായി വാഴുന്നു.പരസ്പരം ‘സഹകരണം’ തുടർന്ന് അഭിമാനത്തോടെ ജീവിക്കുന്നു.
ക്രമക്കേടുകൾ പുതുവഴികളിൽ
സ്ഥിരനിക്ഷേപത്തിനു ബാങ്കിലെത്തുന്നവർക്ക് ഉയർന്ന പലിശ നിരക്കിലുള്ള തുക കാണിച്ചു സർട്ടിഫിക്കറ്റ് പ്രിന്റ് ചെയ്തു നൽകും. ബാങ്കിലെ കംപ്യൂട്ടറിൽ ഇതിൽ തിരുത്തലുകൾ വരുത്തി പുതിയ സ്ഥിര നിക്ഷേപ സർട്ടിഫിക്കറ്റ് ഉണ്ടാക്കി നിക്ഷേപകർ അറിയാതെ വായ്പ എടുത്തതായും കണ്ടെത്തി. സ്വർണ പണയ വായ്പയിൽ പലതിലും മതിയായ സ്വർണം ഇല്ല.
പത്തനംതിട്ട പഴകുളം സർവീസ് സഹകരണ ബാങ്കിൽ നിക്ഷേപിച്ചിരുന്ന പണം വിജയൻനായർ മാവേലിക്കര ബാങ്കിന്റെ തഴക്കര ശാഖയിലേക്കു മാറ്റി നിക്ഷേപിച്ചതു സഹോദരിയെ സഹായിക്കാനാണ്. സഹോദരി തുളസി മോഹനു കെഎസ്എഫ് ഇയിലെ ചിട്ടി ലഭിക്കുന്നതു ഈടായി തഴക്കര ശാഖയിലെ നിക്ഷേപപത്രം നൽകുന്നതിന് ആയിരുന്നത്.
12 ശതമാനം പലിശയും വാഗ്ദാനം ചെയ്തിരുന്നു. സഹോദരനുണ്ടായ ദുരിതവും വിവാഹം വൈകുന്നതിലുമുള്ള കഠിനവേദനയാണ് തുളസിക്കും ഭർത്താവിനും. മകളുടെ വിവാഹം മാറ്റി നിശ്ചയിച്ചിരിക്കുന്ന സെപ്റ്റംബർ എട്ടിനു നടത്താനായില്ലെങ്കിൽ..ഒരു പക്ഷേ, ഞാനുണ്ടാകില്ല... ഇതുമാത്രമാണ് വിജയൻ നായർക്ക് പറയാനുള്ളത്.
തട്ടിപ്പിന്റെ വ്യാപ്തി കോടികളിൽ
തഴക്കര ശാഖയിലെ സാമ്പത്തിക ക്രമക്കേട് പുറത്തുവന്നതോടെ സഹകരണ വകുപ്പ് അസി.റജിസ്ട്രാർ രാജുവിന്റെ നേതൃത്വത്തിലുള്ള സംഘം നടത്തിയ അന്വേഷണത്തിൽ വായ്പ, ചിട്ടി ഇനങ്ങളിലായി മാത്രം 34.81 കോടി രൂപയുടെ തട്ടിപ്പു കണ്ടെത്തി.
വായ്പ ഇനത്തിൽ 32.54 കോടി, ചിട്ടി ഇനത്തിൽ 2.27 കോടി രൂപയുടെ വീതം ക്രമക്കേട്. ഇതുകൂടാതെ 27 കോടി രൂപയുടെ നിക്ഷേപ ശോഷണം ശാഖയിൽ നടന്നതായി തെളിവു ലഭിച്ചു. ഇതു കൂടി ഉൾപ്പെടുത്തുമ്പോൾ ബാങ്കിൽ ആകെ 59.54 കോടി രൂപയുടെ നഷ്ടം സംഭവിച്ചതായാണ് അസി.റജിസ്ട്രാറുടെ അന്തിമ റിപ്പോർട്ട്. ശാഖയിലെ 2500 സ്ഥിര നിക്ഷേപകരുടെ സർട്ടിഫിക്കറ്റ് പരിശോധിച്ചപ്പോൾ 63.07 കോടിയുടെ സ്ഥിര നിക്ഷേപം ഉൾപ്പെടെ മൊത്തം 69.12 കോടി രൂപയുടെ വിവിധ നിക്ഷേപങ്ങൾ ഉണ്ടെന്നു അന്വേഷണ സംഘം കണ്ടെത്തി.
എന്നാൽ ബാങ്കിന്റെ കണക്കിൽ 33.08 കോടി രൂപയുടെ നിക്ഷേപം മാത്രമാണു കാണിച്ചിരുന്നത്. ബാക്കി പണം കാണാനില്ല !.ആകെ 1.82 കോടി രൂപയുടെ സേവിങ്സ് ബാങ്ക് അക്കൗണ്ടുകളാണു ശാഖയിലുള്ളത്. പല അക്കൗണ്ടുകളും തുടങ്ങിയിരിക്കുന്നതു വ്യക്തമായ രേഖകൾ ഇല്ലാതെയാണ്.
ക്രൈംബ്രാഞ്ച് സംഘം ബാങ്കിലെത്തി
മാവേലിക്കര ∙ താലൂക്ക് സഹകരണ ബാങ്ക് തഴക്കര ശാഖയിലെ ക്രമക്കേട് സംബന്ധിച്ചു അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘം മാവേലിക്കരയിലെത്തി. ഇന്നലെ ബാങ്കിന്റെ ഹെഡ് ഓഫിസിലും തഴക്കര ശാഖയിലും ക്രൈംബ്രാഞ്ച് സിഐ ജോഷിയുടെ നേതൃത്വത്തിലുള്ള സംഘമെത്തി വിവരങ്ങൾ ശേഖരിച്ചു. കേസിൽ പ്രതികളായിട്ടുള്ളവരെ ചോദ്യം ചെയ്യുന്നതിനു പ്രത്യേക ചോദ്യാവലി ക്രൈംബ്രാഞ്ച് തയാറാക്കി വരികയാണ്. ഇതിനു ശേഷം പ്രത്യേക സിറ്റിങ് നടത്തി തെളിവെടുപ്പു നടത്തുമെന്നു ഉദ്യോഗസ്ഥർ പറഞ്ഞു.
ഭർത്താവും ഏകമകനും മരിച്ച രോഗബാധിതയായ എഴുപത്തൊന്നുകാരിയോട് ബാങ്ക് ചെയ്ത ക്രൂരത. പരമ്പര തുടരും...