പൊലീസ് മേധാവിയായി നിയമിക്കാത്ത സർക്കാർ നടപടിക്കെതിരെ ടി.പി.സെൻകുമാർ സുപ്രീംകോടതിയിലേക്ക്. തിങ്കളാഴ്ച സെൻകുമാർ കോടതിയലക്ഷ്യ ഹർജി സമർപ്പിക്കും. സാക്ഷ്യപ്പെടുത്തിയ വിധിപ്പകർപ്പ് നൽകിയിട്ടുപോലും സർക്കാർ നിയമന ഉത്തരവ് പുറത്തിറക്കിയില്ലെന്നാണ് സെൻകുമാറിന്റെ പ്രധാന ആരോപണം.
വിധി വന്ന് അഞ്ചു ദിവസം പിന്നിടുംമ്പോഴും പൊലീസ് മേധാവിയായി തന്നെ നിയമിക്കാൻ സംസ്ഥാന സർക്കാർ തയ്യാറായില്ലെന്ന് ടി പി സെൻകുമാർ സുപ്രീംകോടതിയെ അറിയിക്കും.കോടതിയിൽ നിന്ന് ലഭിച്ച സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ ചീഫ് സെക്രട്ടറി നളിനി നെറ്റോയ്ക്കും ആഭ്യന്തര വകുപ്പിനും നൽകിയിരുന്നു. എന്നാൽ നിയമന ഉത്തരവ് പുറത്തിറങ്ങിയില്ല. ഇത് കോടതി അലക്ഷ്യമാണെന്നും നിയമനം മനപ്പൂർവ്വം വൈകിപ്പിക്കുകയാണെന്നും കോടതിയെ ധരിപ്പിക്കാനാകും സെൻകുമാറിന്റെ ശ്രമം.
ചീഫ് സെക്രട്ടറി നളിനി നെറ്റോയാകും മുഖ്യ എതിർകക്ഷി. പുനപരിശോധന ഹർജി നൽകുന്നതിനുള്ള നീക്കം സർക്കാർ നടത്തുന്നതിനിടെയാണ് സെൻകുമാറിന്റെ തീരുമാനം. സുപ്രീം കോടതി അഭിഭാഷകനുമായി അദേഹം ആശയ വിനിമയം നടത്തിയതായാണ് സൂചന. മെയ് ഒൻപതിന് കോടതി, വേനലവധിക്ക് അടക്കുന്നതിന് മുമ്പ് വിധി നടപ്പാക്കിയെടുക്കാനാണ് സെൻകുമാറിന്റെ ശ്രമം.