പാലക്കാട്∙ ജില്ലയിൽ താപനില 40 ഡിഗ്രി സെൽഷ്യസിനോട് അടുക്കുന്നു. ഇന്നലെ 39.8 ഡിഗ്രി സെൽഷ്യസിലെത്തി. ജില്ലയിൽ ഈ വർഷം രേഖപ്പെടുത്തിയ ഉയർന്ന താപനിലയാണിത്. ഏപ്രിൽ ഒന്നിന് 39.6 ഡിഗ്രി രേഖപ്പെടുത്തിയിരുന്നു.
വിഷുവിനോടനുബന്ധിച്ചു മഴ ലഭിച്ചതോടെ താപനില സാധാരണ നിലയിലായി. എന്നാൽ ഒരാഴ്ചയ്ക്കിടെ ചൂട് 39 ഡിഗ്രി കടന്നു. ആർദ്രതയുടെ അളവ് ഉയർന്നതും ആശങ്ക വർധിപ്പിക്കുന്നു. സൂര്യാതപ ലക്ഷണങ്ങളോടെ ജില്ലയിൽ ഒരു മരണവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. വരും ദിവസങ്ങളിലും ചൂട് ഉയരുമെന്നാണു കാലാവസ്ഥാ പ്രവചനം.
ചൂട് 40 ഡിഗ്രി കടന്നാൽ കുഴഞ്ഞു വീണുള്ള മരണങ്ങൾക്കു സാധ്യത ഏറെയാണെന്ന് ആരോഗ്യവകുപ്പ് പറയുന്നു. മാരക അസുഖമുള്ളവർ, കുട്ടികൾ എന്നിവർക്ക് പ്രത്യേക ശ്രദ്ധ അനിവാര്യമാണ്. വെയിലത്ത് ക്ഷീണം തോന്നിയാൽ ഉടനടി ചികിത്സ തേടാൻ മടിക്കരുതെന്നും ഡോക്ടർമാർ നിർദേശിച്ചു.