കമ്പംമെട്ട് ചെക്പോസ്റ്റിൽ മന്ത്രി എം.എം. മണിയുടെ മിന്നൽ പരിശോധന. കേരള, തമിഴ്നാട് അതിർത്തിയായ കമ്പംമെട്ടിലെ തർക്കഭൂമിയിലാണ് മന്ത്രി സന്ദർശനം നടത്തിയത്. ഇന്നലെ ഉച്ചകഴിഞ്ഞ് 1.30നാണ് മന്ത്രിയെത്തിയത്. നാട്ടുകാരിൽ നിന്നു വിവരങ്ങൾ ശേഖരിച്ച മന്ത്രി അതിർത്തിയിൽ കേരളത്തിന്റെ ഭൂമി സംരക്ഷിക്കണമെന്ന് പൊലീസ് ഉദ്യോഗസ്ഥർക്കു കർശന നിർദേശം നൽകി. മേഖലയിൽ കൂടുതൽ പൊലീസിനെ വിന്യസിക്കാനും മന്ത്രി നിർദേശിച്ചു.
സർവേയുടെ പേരിൽ കേരളത്തിന്റെ ഭൂമിയിലേക്ക് കടന്നുകയറി കൃഷി നശിപ്പിച്ച തമിഴ്നാട് റവന്യു വിഭാഗത്തിനെതിരെ കർഷകർ നൽകിയ പരാതിയിൽ കേസെടുക്കണമെന്നും നടപടികൾ സ്വീകരിക്കണമെന്നും മന്ത്രി കട്ടപ്പന ഡിവൈഎസ്പി എൻ.സി. രാജ്മോഹനു നിർദേശം നൽകി. കേരളത്തിന്റെ ഭൂമിയും അതിർത്തിയിലെ കർഷകരെയും സംരക്ഷിക്കേണ്ട ബാധ്യത പൊലീസിനാണ്. അതുകൊണ്ട് ഭൂമിയിൽ കടന്നുകയറുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കാൻ മന്ത്രി പൊലീസ് ഉദ്യോഗസ്ഥരോട് നിർദേശിച്ചു.
കട്ടപ്പന ഡിവൈഎസ്പി എൻ.സി. രാജ്മോഹൻ, നെടുങ്കണ്ടം സിഐ റെജി എം. കുന്നിപ്പറമ്പൻ, എസ്ഐമാരായ ഷനൽകുമാർ, പി.ടി. ബിജോയി എന്നിവരടങ്ങിയ വൻ പൊലീസ് സംഘവും എക്സൈസ് ഇൻസ്പെക്ടർ ജിജി ഐപ്പ് മാത്യുവും സ്ഥലത്ത് എത്തിയിരുന്നു. 15 ദിവസത്തിനിടെ രണ്ടാം തവണയാണ് മന്ത്രി സ്ഥലം സന്ദർശിക്കാനെത്തുന്നത്. റവന്യു വിഭാഗത്തിനെതിരെ നാട്ടുകാർ മന്ത്രിക്ക് മുന്നിൽ പരാതികളുടെ കെട്ടഴിച്ചു.
തർക്കത്തെ തുടർന്ന് പുതിയതായി റവന്യു വിഭാഗം സ്ഥാപിച്ച സർവേക്കല്ലാണ് ഇപ്പോഴത്തെ പ്രശ്നത്തിനു കാരണമെന്നാണ് നാട്ടുകാരുടെ പരാതി. ഈ അതിർത്തിക്കല്ല് പ്രകാരമാണ് കേരളത്തിന്റെ ഭൂമിക്ക് തമിഴ്നാട് അവകാശമുന്നയിച്ചിരിക്കുന്നത്. കമ്പംമെട്ടിൽ എക്‌സൈസ് വിഭാഗം സ്ഥാപിച്ച മൊഡ്യൂൾ കണ്ടെയ്നർ ചെക് പോസ്റ്റ് തമിഴ്നാടിന്റെ ഭൂമിയിലെന്ന വാദം ഉന്നയിച്ചാണ് തമിഴ്നാട് പ്രശ്നങ്ങൾ സൃഷ്ടിച്ചത്.
ഇതിനു ശേഷം കരുണാപുരം പഞ്ചായത്ത് സെയിൽസ് ടാക്സ് ഓഫിസിനു മുന്നിൽ സ്ഥാപിച്ച ഹൈമാസ്റ്റ് ലൈറ്റും തമിഴ്നാടിന്റെ ഭൂമിയിലെന്ന വാദമുയർത്തി തമിഴ്നാട് വനം വകുപ്പ് രംഗത്തെത്തി നിർമാണ പ്രവർത്തനങ്ങൾ തടഞ്ഞു. ഇതിനിടെ കഴിഞ്ഞ ദിവസം സിപിഎം, ഐഎൻടിയുസി, ബിജെപി പാർട്ടികളുടെ കൊടിമരങ്ങൾ തമിഴ്നാട് ഉത്തമപാളയം ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമെത്തി മുറിച്ചു നീക്കി.
കമ്പംമെട്ട് പൊലീസാണ് തമിഴ്നാടിന്റെ ശ്രമം തടഞ്ഞത്. കേരളത്തിന്റെ ഭൂമിയിൽ കടന്നു കയറിയാണ് തമിഴ്നാട് പൊലീസ് അതിക്രമം നടത്തിയത്. ഇതിനെതിരെ രാഷ്ട്രീയ കക്ഷികൾ കമ്പംമെട്ട് പൊലീസ് സ്‌റ്റേഷനിൽ പരാതി നൽകിയിരുന്നു. ഈ സാഹചര്യത്തിലാണ് മന്ത്രി സന്ദർശനം നടത്തിയത്.
കമ്പംമെട്ട് എസ്ഐക്കെതിരെ തമിഴ്നാട്ടിൽ പ്രചാരണം നെടുങ്കണ്ടം∙ കമ്പംമെട്ട് എസ്ഐയ്ക്കെതിരെ തമിഴ്നാട്ടിൽ പത്ര സമ്മേളനവും പോസ്റ്റർ പ്രചാരണവും. കഴിഞ്ഞ ദിവസം അതിർത്തിയിൽ തമിഴ്നാട് പൊലീസും റവന്യു വിഭാഗവും കടന്നുകയറി സിപിഎം, ഐഎൻടിയുസി, ബിജെപി കക്ഷികളുടെ കൊടിമരം നീക്കിയിരുന്നു. പഞ്ചായത്തിന്റെ ലൈറ്റ് മാറ്റാൻ ശ്രമിച്ചതോടെ കമ്പംമെട്ട് എസ്ഐ ഷനൽകുമാർ സ്ഥലത്ത് എത്തി തമിഴ്നാടിന്റെ ശ്രമം തടഞ്ഞു.
ഇതിനിടെ തമിഴ്നാട്ടിൽ നിന്നു വൻ മാധ്യമപ്പടയും രംഗത്ത് എത്തിയിരുന്നു. ഇവരെ അതിർത്തിയിൽ തടഞ്ഞെന്ന് ആരോപിച്ചാണ് എസ്ഐയ്ക്കെതിരെ തമിഴ്നാട് അതിർത്തി മേഖലയിൽ പ്രതിഷേധം. ഇതിനെ തുടർന്നാണ് തമിഴ്നാട്ടിൽ എസ്ഐയ്ക്കെതിരെ പോസ്റ്റർ പ്രചാരണം നടത്തുന്നത്. തമിഴ്നാടിന്റെ ഇത്തരം പ്രവൃത്തികൾക്കെതിരെ വ്യാപക പ്രതിഷേധമാണ് കമ്പംമെട്ടിൽ നിലനിൽക്കുന്നത്.