ടി.പി.സെൻകുമാറിനെ ഡിജിപിയായി നിയമിക്കണമെന്ന കോടതിവിധി നടപ്പിലാക്കാൻ കാലതാമസം വരുത്തുന്നതിലൂടെ സർക്കാർ കൂടുതൽ അപകടത്തിലേക്കാണു പോകുന്നതെന്നു നിയമവിദഗ്ധർ. റിവിഷൻ ഹർജി നൽകണോയെന്ന വിഷയത്തിൽ സംസ്ഥാന സർക്കാർ നിയമോപദേശം തേടിയിരിക്കുകയാണ്. വീണ്ടും കോടതിയെ സമീപിക്കണമെന്നാണു നിയമോപദേശമെങ്കിൽ സർക്കാരിനു കനത്ത തിരിച്ചടിക്കു സാധ്യതയുണ്ടെന്നു നിയമവിദഗ്ധർ പറയുന്നു. സുപ്രീം കോടതി വിധി അനുസരിക്കുകയെന്ന എളുപ്പവഴി മാത്രമാണു സർക്കാരിനു മുന്നിലുള്ളതെന്നും അവർ വ്യക്തമാക്കുന്നു.
രണ്ടു കാര്യങ്ങളാണു സുപ്രീം കോടതി വിധിക്കുശേഷം സെൻകുമാറിന്റെ നിയമന വിഷയത്തിൽ ഉണ്ടായിരിക്കുന്നത്. വിധി വന്നയുടൻ, അതിന്റെ അടിസ്ഥാനത്തിൽ തന്നെ ഡിജിപിയായി നിയമിക്കണമെന്നാവശ്യപ്പെട്ട് അദ്ദേഹം ചീഫ് സെക്രട്ടറിക്ക് കത്തു നൽകി. വിധിയുടെ പകർപ്പും ഒപ്പം നൽകിയിരുന്നു. എന്നാൽ, നാലു ദിവസം പിന്നിടുമ്പോഴും ഒരു നടപടിയും സർക്കാർ എടുത്തിട്ടില്ലെന്നതാണ് ഒന്നാമത്തെ കാര്യം. രണ്ടാമതായി, റിവിഷൻ ഹർജി നൽകണോയെന്ന കാര്യത്തിൽ നിയമോപദേശം തേടാൻ സർക്കാർ തീരുമാനിച്ചു. റിവിഷൻ ഹർജി നൽകേണ്ടതില്ല എന്നാണു നിയമോപദേശമെങ്കിൽ സർക്കാരിനു കോടതിവിധി നടപ്പിലാക്കേണ്ടിവരും. അല്ലെങ്കിൽ നിയമോപദേശം മറികടന്നു സർക്കാരിനു സുപ്രീം കോടതിയെ സമീപിക്കാം. ഇതു സർക്കാരിനെ കൂടുതൽ പ്രതിസന്ധിയിലേക്കു തള്ളിവിടാനിടയുണ്ട്.
കർണാടക സർക്കാരിനെതിരെയുള്ള കോടതിവിധിയാണു നിയമവിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. സർവീസ് സംബന്ധമായ വിഷയത്തിൽ നീതി തേടി കോടതിയെ സമീപിച്ച ഉദ്യോഗസ്ഥന് അനുകൂലമായി സുപ്രീം കോടതി നിലപാടെടുത്തു. എന്നാൽ, ഉത്തരവു നടപ്പിലാക്കാൻ കർണാടക സർക്കാർ തയാറായില്ല. ഉദ്യോഗസ്ഥൻ വീണ്ടും കോടതിയെ സമീപിച്ചു. ഉത്തരവു നടപ്പിലാക്കേണ്ട ബാധ്യതയുണ്ടായിരുന്ന കർണാടക അഡീ. ചീഫ് സെക്രട്ടറിക്കു ജയിലിൽ പോകേണ്ടിവന്നു. ഇവിടെയും സമാന സാഹചര്യം ഉണ്ടാകാമെന്നാണു വിലയിരുത്തൽ. സെൻകുമാറിനെ ഡിജിപി തസ്തികയിൽനിന്ന് മാറ്റാൻ അന്നത്തെ ആഭ്യന്തര സെക്രട്ടറി നളിനി നെറ്റോ ഇടപെട്ടു എന്നാണ് ആരോപണം ഉയർന്നിരിക്കുന്നത്. നളിനി നെറ്റോ ഇപ്പോൾ ചീഫ് സെക്രട്ടറിയാണ്. അവർക്കാണ് പുനർനിയമനത്തിനായി സെൻകുമാർ അപേക്ഷ നൽകിയിരിക്കുന്നതും. നിയമനം വൈകുകയും സെൻകുമാർ വീണ്ടും കോടതിയെ സമീപിക്കുകയും ചെയ്താൽ ഉദ്യോഗസ്ഥർക്കു നടപടി നേരിടേണ്ട സാഹചര്യം ഉണ്ടാകാം.
‘ഇപ്പോഴത്തെ കോടതി നടപടി പുനപരിശോധിക്കുന്നതിന് സാധ്യതയില്ല. ജൂൺ 30 വരെയാണ് സെൻകുമാറിന്റെ കാലാവധി. സെൻകുമാറിന് ഉടനടി നിയമനം നൽകുകയാണു സർക്കാർ ചെയ്യേണ്ടത്. സമയം നീട്ടികൊണ്ടുപോകുന്നത് അപകടമാകും. വീണ്ടും സർക്കാർ കോടതിയെ സമീപിച്ചാൽ ഹിയറിങ്ങിനുപോലും സാധ്യത കാണുന്നില്ല’– അഡ്വ. കാളീശ്വരം രാജ് പറയുന്നു.
തന്റെ സർവീസ് കാലയളവു നഷ്ട്ടപ്പെട്ടെന്നും നടപടി വേണമെന്നും സെൻകുമാർ സുപ്രീം കോടതിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാൽ, ഈ വിഷയത്തിൽ കോടതി പ്രത്യേക അഭിപ്രായം പറഞ്ഞില്ല. സർക്കാർ നടപടികൾ വൈകിപ്പിച്ചു കോടതിയെ പ്രകോപിപ്പിക്കുകയും സെൻകുമാർ കോടതിയെ വീണ്ടും സമീപിക്കുകയും ചെയ്താൽ സെൻകുമാറിനു നഷ്ടപ്പെട്ട സർവീസ് കാലയളവ് തിരിച്ചുനൽകണമെന്നു കോടതിക്കു നിർദേശിക്കാവുന്നതാണ്. അതു വീണ്ടും സർക്കാരിനു തിരിച്ചടിയാകും. ‘സർക്കാരിന് അനുകൂലമായ തീരുമാനം കോടതിയുടെ ഭാഗത്തുനിന്നുണ്ടാകാൻ ഒരു സാധ്യതയും കാണുന്നില്ല. തീരുമാനം നീട്ടുന്നതു കൂടുതൽ അപകടം ചെയ്യും’– അഡ്വ. ഡി.ബി. ബിനു വ്യക്തമാക്കുന്നു.
സംസ്ഥാന പൊലീസ് മേധാവി സ്ഥാനത്തുനിന്ന് 2016 മെയ് 30 നാണ് സെൻകുമാറിനെ മാറ്റുന്നത്. തന്നെ മാറ്റിയതിനെതിരെ ജൂൺ രണ്ടിനു സെൻകുമാർ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിനു പരാതി നൽകി. സെൻകുമാറിനെ മാറ്റിയ നടപടി ശരിവച്ച ട്രൈബ്യൂണൽ ഉത്തരവിൽ ഇടപെടില്ലെന്ന് 2017 ജനുവരി 25ന് ഹൈക്കോടതി ഡിവിഷൻ ബഞ്ച് വ്യക്തമാക്കി. ഫെബ്രുവരി 15നു സെൻകുമാറിനെ ഐഎംജി ഡയറക്ടറായി സർക്കാർ നിയമിച്ചു. ഫെബ്രുവരി 26 നു ഹൈക്കോടതി തീരുമാനത്തിനെതിരെ സെൻകുമാർ സുപ്രീം കോടതിയിൽ അപ്പീൽ നൽകി. ഏപ്രിൽ 24നു സെൻകുമാറിനെ തിരിച്ചെടുക്കാൻ സുപ്രീം കോടതി നിർദേശിക്കുകയായിരുന്നു.
സുപ്രീം കോടതി വിധിയിൽ കാര്യങ്ങൾ വളരെ വ്യക്തമായി പറഞ്ഞിട്ടുണ്ടെന്നും നിയമോപദേശം ഇനിയും തേടാനുള്ള അവസ്ഥ ഇല്ലെന്നും അഡ്വ. സെബാസ്റ്റ്യൻ പോൾ പറഞ്ഞു. ‘സെൻകുമാറിനെ പൊലീസ് മേധാവിയായി നിയമിക്കണം എന്നാണു സുപ്രീം കോടതി പറഞ്ഞിരിക്കുന്നത്. കോടതിവിധി അനുസരിക്കാതെ മുന്നോട്ടുപോകാൻ കഴിയില്ല. ഇപ്പോഴത്തെ നിയമോപദേശം തേടൽ ചടങ്ങു മാത്രമാണ്. ഹരീഷ് സാൽവേയിൽനിന്നാണു സർക്കാർ നിയമോപദേശം തേടുന്നതെന്നാണ് വാർത്തകളിൽനിന്ന് മനസ്സിലാകുന്നത്. ഹരീഷ് സാൽവേ നൽകുന്ന ഉപദേശം ശരിയാകണമെന്നില്ല. സുപ്രീം കോടതി സെൻകുമാർ വിഷയത്തിൽ പറഞ്ഞിരിക്കുന്ന വിധി ഏതു പൗരനും മനസ്സിലാകുന്ന ഒന്നാണ്. അതിൽ യോജിപ്പുണ്ടെങ്കിലും ഇല്ലെങ്കിലും അനുസരിക്കാനുള്ള ബാധ്യത സർക്കാരിനുണ്ട്’– സെബാസ്റ്റ്യൻ പോൾ പറയുന്നു.