സുപ്രീംകോടതിയിൽ നിന്ന് അനുകൂലവിധി വാങ്ങി ടി.പി.സെൻകുമാർ പൊലീസ് തലപ്പത്തേക്ക് തിരിച്ചെത്തുമ്പോൾ സമാനമായ അനുഭവത്തിന്റെ ഫയൽ തുറക്കുകയാണ് മുൻ എസ്.പി, എസ്.ഗോപിനാഥൻ. ഇരുപത് വർഷം മുമ്പ് കൊച്ചിയിലെ ഒരു ഹോട്ടലിൽ നടത്തിയ റെയ്ഡിന്റെ പേരിൽ ഉന്നതർ വേട്ടയാടിയപ്പോൾ, ഹൈക്കോടതിയിൽ നിന്ന് അനുകൂലവിധി വാങ്ങിയാണ് ഗോപിനാഥൻ സർവീസിൽ തിരിച്ചെത്തിയത്.
രണ്ടു പതിറ്റാണ്ടോളം മുമ്പ് , കൃത്യമായി പറഞ്ഞാൽ 1998 ഫെബ്രുവരി 19 ന് കൊച്ചിയിലെ ഒരു ഹോട്ടൽ റെയ്ഡ് ചെയ്ത് ചീട്ടുകളി സംഘത്തെ പിടികൂടിയതോടെയായിരുന്നു സംഭവങ്ങളുടെ തുടക്കം. കേസിലെ ഒന്നാം പ്രതി ഹൈക്കോടതിയിലെ അഭിഭാഷകൻറെ മകനായ രാജു ചാക്കോയായിരുന്നു. രാജു ചാക്കോയ്ക്ക് വേണ്ടി അന്ന് അഡ്വക്കറ്റ് ജനറലായിരുന്ന എം.കെ ദാമോദരൻ ഉടൻ ഇടപെട്ടു. കേസെടുക്കരുതെന്ന എം.കെ ദാമോദരൻറെ നിർദേശം തൃക്കാക്കര അസിസ്റ്റൻറ് കമ്മീഷണർ ആയിരുന്ന എസ് ഗോപിനാഥൻ അനുസരിച്ചില്ല.
പ്രതികൾക്ക് ഉടൻ ജാമ്യം നൽകണമെന്ന് ഡിഐജിയും നൽകരുതെന്ന് സിറ്റി പൊലീസ് കമ്മീഷണറും പറഞ്ഞു. കമ്മീഷണറുടെ അഭിനന്ദനവും ഡിജിപിയുടെ മെമ്മോയും ഒരേ ദിവസമെത്തി. തുടർന്ന് ഒരാഴ്ചയ്ക്കുള്ളിൽ അഞ്ചു ട്രാൻസ്ഫറുകൾ. ഇതിനെതിരെ ഹൈക്കോടതിയിൽ നടത്തിയ നിയമ പോരാട്ടം ഒടുവിൽ ഫലം കണ്ടു.
എന്നാൽ ഹൈക്കോടതി ഉത്തരവ് നടപ്പാക്കിക്കിട്ടാൻ പിന്നെയും ഒരുപാട് നടക്കേണ്ടി വന്നു ഈ ഉദ്യോഗസ്ഥന്. മാത്രമല്ല സർവീസിലുടനീളം പ്രധാന തസ്തികകളിൽ നിന്ന് ഒഴിവാക്കുകയും ചെയ്തു. ഈ കഥയിൽ ഒരു തിരിവുണ്ട് അന്ന് സംഭവത്തെക്കുറിച്ച് അന്വേഷിച്ച സെൻകുമാർ തനിക്കൊപ്പം നിന്നെല്ലെന്നും ഗോപിനാഥൻ പറയുന്നു.