പാര്‍ട്ടിക്കകത്തെ വിമര്‍ശനം തുടര്‍ന്നും, പരസ്യ വിമര്‍ശനങ്ങള്‍ ഒഴിവാക്കിയും സിപിഎമ്മും സിപിഐയും. വാര്‍ത്താസമ്മേളനങ്ങളില്‍ ഇരുവരും അനുനയത്തിന്റെ വഴി സ്വീകരിച്ചെങ്കിലും സിപിഐ സംസ്ഥാന കൗണ്‍സിലില്‍ രൂക്ഷ വിമര്‍ശനമുയര്‍ന്നു. ഏകാധിപതിയെപോലെ പെരുമാറുന്ന മുഖ്യമന്ത്രിയെ തിരുത്താന്‍ പാര്‍ട്ടി ഇടപെടണമെന്നായിരുന്നു ചില അംഗങ്ങളുടെ ആവശ്യം. ഭിന്നാഭിപ്രായങ്ങള്‍ പറയുന്നതില്‍ തെറ്റില്ലെന്ന് കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.
സി.പി.ഐ സംസ്ഥാന കൗൺസിലിൽ മുഖ്യമന്ത്രിക്കെതിരെ രൂക്ഷവിമർശനമാണ് ഉയർന്നത്. കൂട്ടായ തീരുമാനങ്ങൾ മന്ത്രിസഭയിൽ നിന്ന് ഉണ്ടാകുന്നില്ലെന്നായിരുന്നു പ്രധാന അരോപണം. മുഖ്യമന്ത്രി ഏകാധിപതിയായി പ്രവർത്തിക്കുകയാണ്. ബംഗാളിൽ ടാറ്റക്കുവേണ്ടി നിലകൊണ്ടത് ആരാണെന്ന് എല്ലാവർക്കും അറിയാമെന്നും ആരോപണമുയർന്നു. കൗൺസിലിനുശേഷം നടത്തിയ വാർത്താസമ്മേളനത്തിൽ കടുത്തഭാഷയിലുള്ള പ്രതികരണങ്ങൾക്ക് കാനം മുതിർന്നില്ല. എന്നാൽ സി.പി.എം സംസ്ഥാനസമിയിൽ ഉയർന്ന വിമർശനങ്ങൾക്ക് മറുപടി പറഞ്ഞു.
പാർട്ടിയിലുണ്ടാകുന്നത് ന്യൂനപക്ഷത്തിന്റെ അഭിപ്രായമാണെന്ന വാദം കാനം തള്ളിക്കളഞ്ഞു. നിയമം നടപ്പിലാക്കുന്ന ഉദ്യോഗസ്ഥരെ ശാരീരികമായോ മാനസികമായോ ബുദ്ധിമുട്ടിക്കുന്ന നടപടി പൊതുപ്രവർത്തകരിൽ നിന്ന് ഉണ്ടാകരുത്. സി.പി.ഐയുമായി മഞ്ഞുരുക്കം പ്രതീക്ഷിച്ചുള്ള നിലപാടുകളാണ് രാവിലെ നടത്തിയ വാർത്താസമ്മേളനത്തിൽ കോടിയേരി ബാലകൃഷ്ണനും സ്വീകരിച്ചത്.
എം.എം.മണിക്കെതിരായ അച്ചടക്കനടപടി മറ്റുനേതാക്കൾക്കുമുള്ള മുന്നറിയിപ്പാണ്. പാപ്പാത്തിച്ചോലയിൽ കുരിശ് ഒഴിപ്പിച്ച രീതിയാണ് തെറ്റിയതെന്നും അദ്ദേഹം പറഞ്ഞു.