വിദ്യാഭ്യാസ വായ്പ തിരിച്ചടവിനെ സഹായിക്കുന്ന പിണറായി വിജയന്റെ നടപടിയെ അനുകൂലിച്ച് കലക്ടർ ബ്രോ എൻ പ്രശാന്ത്. കലക്ടറായിരുന്ന കാലയളവിൽ ഏറ്റവും നിസ്സഹായത തോന്നിയ ഒരു വിഷയമായിരുന്നു ഇത്. എത്ര പേരാണെന്നോ ഈ കുടുക്കിൽ പെട്ടിട്ടുള്ളത്? ഇങ്ങനെ ഒരു സ്കീമില്ലാതെ വിദ്യാഭ്യാസ ലോണെടുത്ത് കുടുങ്ങിയ കുടംബങ്ങളെ രക്ഷപ്പെടുത്താനാവില്ല. ഒരു അടിപൊളി മൂവ്! എന്നാണ് കോഴിക്കോട് കലക്ടറായിരുന്ന പ്രശാന്തിന്റെ ഫേസ്ബുക്ക് പോസ്റ്റ്.
ബാങ്കുകളിൽ നിന്നുള്ള വിദ്യാഭ്യാസ വായ്പാ കുടിശികയിൽ നിഷ്ക്രിയ ആസ്തിയായി മാറിയ വായ്പാ തുകയുടെ 60% വരെ സർക്കാർ അടയ്ക്കുന്ന പദ്ധതി നടപ്പാക്കാൻ മന്ത്രിസഭ തീരുമാനിച്ചിരുന്നു. പരമാവധി 2.4 ലക്ഷം രൂപ വരെയാണ് ഇത്തരത്തിൽ തിരിച്ചടയ്ക്കുക.
ജപ്തി ഭീഷണി നേരിടുന്നവരെ സഹായിക്കുന്നതിനായി ബജറ്റിൽ പ്രഖ്യാപിച്ച പദ്ധതിയാണിത്. 2016 മാർച്ച് 31നു മുൻപു നിഷ്ക്രിയ ആസ്തിയായ വായ്പയ്ക്കാണ് ആനൂകൂല്യം ലഭിക്കുക. ഒൻപതു ലക്ഷം രൂപ വരെയുള്ള വായ്പയുടെ അടച്ചതുക കഴിച്ചു ബാക്കിയുള്ള 50% ഇളവ് ലഭിക്കും. ഇതിലും പരാമാവധി 2.4 ലക്ഷമാണു സർക്കാർ സഹായം.
ബാക്കി അടയ്ക്കേണ്ട തുക ബാങ്കുകൾ പുനഃക്രമീകരിച്ചു നൽകേണ്ടതുണ്ട്. നാലു ലക്ഷം വരെയുള്ള വായ്പാതുകയുടെ 40% അടച്ചു കഴിഞ്ഞവർക്കു ബാക്കി 60% തുക സർക്കാർ നൽകും. സംസ്ഥാനതല ബാങ്കേഴ്സ് സമിതിയുടെ തീരുമാനം അനുസരിച്ചു ബാങ്കുകളുമായി നേരിട്ടാണു സർക്കാർ ഇത്തരത്തിലുള്ള ഇടപാടു നടത്തുക.
ആറു ലക്ഷം രൂപവരെ വാർഷിക വരുമാനമുള്ളവരുടെ കുടുംബങ്ങൾക്കു പ്രയോജനം ലഭിക്കും. അതേസമയം 40 ശതമാനത്തിനു മുകളിൽ ഭിന്നശേഷിക്കാരായ വിദ്യാർഥികൾക്കായി എടുത്ത വായ്പയ്ക്കു കുടുംബവാർഷിക വരുമാനം ഒൻപതുലക്ഷം രൂപ വരെയാണെങ്കിലും പദ്ധതിയുടെ പ്രയോജനം ലഭിക്കും.
വിദ്യാഭ്യാസവായ്പ എടുത്ത ശേഷം മരിച്ച വിദ്യാർഥികളുടെ വായ്പാ തുകയും അപകടത്തെ തുടർന്നു അംഗവൈകല്യം സംഭവിച്ചവരുടെ വായ്പാതുകയും പൂർണമായും സർക്കാർ ഏറ്റെടുക്കും. കൃത്യമായി മുതലും പലിശയും തിരിച്ചടയ്ക്കുന്നവരുടെ പലിശയുടെ ഒരു ഭാഗം സർക്കാർ വഹിക്കും.
ജോലി ലഭിക്കാത്തതിനെ തുടർന്നു വായ്പാ തിരിച്ചടവിനു സാധിക്കാത്ത വിദ്യാർഥികകൾക്കു ജോലി ലഭിക്കുന്നതുവരെയോ പരമാവധി നാലു വർഷം വരെയോ വായ്പാതുകയുടെ തിരിച്ചടവു സർക്കാർ വഹിക്കും.
ആദ്യ വർഷം അടയ്ക്കേണ്ടി വരുന്ന തുകയുടെ 90 ശതമാനവും രണ്ടാം വർഷത്തെ 75 ശതമാനവും മൂന്നാം വർഷത്തെ 50 ശതമാനവും നാലാം വർഷത്തെ 25 ശതമാനവുമാകും തിരിച്ചടയ്ക്കുക. ബാക്കി തിരിച്ചടവു തുക കൃത്യമായി അടയ്ക്കുന്നവർക്കായിരിക്കും സർക്കാർ പദ്ധതിയുടെ പ്രയോജനം നൽകുക.