സംഘർഷമൊഴിയാതെ മൂന്നാറിലെ പെമ്പിള ഒരുമൈ സമരവേദി. പ്രവർത്തകരെ ആശുപത്രിയിലേക്ക് നീക്കാനുള്ള പൊലീസ് ശ്രമം നേരിയ സംഘർഷത്തിന് വഴിവച്ചു. സ്ത്രീ വിരുദ്ധ പരാമർശങ്ങളുടെ പേരിൽ മന്ത്രി എം.എം.മണിയുടെ രാജിയാവശ്യപ്പെട്ട് പ്രവര്‍ത്തകര്‍ നാലാം ദിവസവും നിരാഹാരം തുടരുകയാണ്. അതേസമയം കഴിഞ്ഞ ദിവസം സമരപ്പന്തലിൽ ആക്രമണം നടത്തിയ സി.പി.എം പ്രവർത്തകർക്കെതിരെ കേസെടുക്കാൻ പൊലീസ് തയാറായിട്ടില്ല. രാവിലെ 10.30 ഓടേയാണ് സമരക്കാരെ ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ ആംബുലൻസുമായി പൊലീസെത്തിയത്.സമരക്കാരുടെ ആരോഗ്യനില വഷളാന്നെന്ന് ഡോക്ടർമാർ കണ്ടെത്തിയ സാഹചര്യത്തിൽ ആശുപത്രിയിലേക്ക് പോകണമെന്നായിരുന്നു പൊലീസ് ആവശ്യം.
എന്നാൽ ആരോഗ്യ പ്രശ്നങ്ങളില്ലന്നും സമരം തുടരുകയാണെന്നും പെമ്പിള ഒരുമെ പ്രവർത്തകർ നിലപാടെടുത്തു. ഇതോടെ സമരപന്തലിൽ ഉണ്ടായിരുന്ന കെ പി സി സി ജനറൽ സെക്രട്ടറി ലതികാ സുഭാഷ് ഉൾപ്പടെയുള്ളവർ പൊലീസ് പിൻമാറണമെന്ന് ആവശ്യപ്പെട്ടു. എതിർപ്പ് ശക്തമായതോടെ പൊലീസ് പിൻവാങ്ങുകയായിരുന്നു.
അതേസമയം, കഴിഞ്ഞ ദിവസം സമരപന്തൽ ആക്രമിച്ചവർക്കെതിരെ കേസെടുക്കാൻ പൊലീസ് തയാറായിട്ടില്ല. പരാതി കിട്ടിയിട്ടില്ലെന്നാണ് വിശദീകരണം. ഉച്ചയ്ക്ക് ശേഷം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ഉപനേതാവ് എം.കെ.മുനീറും ഉൾപ്പെടെയുള്ള യു ഡി എഫ് സംഘം സമരത്തിന് ഐക്യദാർഡ്യമർപ്പിക്കാൻ മൂന്നാറിലെത്തും.കഴിഞ്ഞ ദിവസത്തെ ആശയക്കുഴപ്പങ്ങളുടെ പശ്ചാത്തലത്തിൽ സ്വന്തം നിലയ്ക്കുള്ള നിരാഹാര സമരം വേണ്ടെന്നും സമരത്തിന് പിന്തുണയർപ്പിച്ച് സമരവേദിയിൽ തുടർന്നാൽ മതിയെന്നും ആം ആദ്മി പാർട്ടി തീരുമാനിച്ചു.