മൂന്നാറിൽ പെമ്പിള ഒരുമൈ സമരപന്തൽ പൊളിക്കാൻ ശ്രമിച്ച സംഭവത്തിൽ സിപിഎം നേതാക്കളടക്കം കണ്ടാലറിയാവുന്ന ഇരുപത് പേർക്കെതിരെ കേസെടുത്തു. എന്നാൽ നിസാര വകുപ്പുകൾ മാത്രമാണ് പ്രതികൾക്കെതിരെ ചുമത്തിയതെന്ന് പെമ്പിള ഒരുമൈ കുറ്റപ്പെടുത്തി. സമരത്തിന് പിന്തുണയുമായി പ്രതിപക്ഷ നേതാവിന്റെ നേതൃത്വത്തിൽ യു ഡി എഫ് സംഘം മൂന്നാറിലെത്തി.
സി പി എം പ്രാദേശിക നേതാക്കളായ സോഹൻ, മാരിയപ്പൻ, സെൽവം, അബ്ബാസ് എന്നിവരുടെ നേതൃത്വത്തിൽ സമരപന്തൽ അക്രമിച്ചെന്നും ശാരീരികമായി ഉപദ്രവിച്ചെന്നും കാട്ടിയാണ് പെമ്പിള ഒരുമൈ പ്രവർത്തകർ പൊലീസിൽ പരാതി നൽകിയത്.ഈ പരാതിയുടെ അടിസ്ഥാനത്തിലാണ് മുന്നാർ പൊലീസ് കേസെടുത്തത്.എന്നാൽ സ്ത്രീകളെ ആക്രമിച്ചതും ദളിത് പീഡനവും ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്താതെ പ്രതികളെ രക്ഷിക്കാനാണ് പൊലീസ് ശ്രമിക്കുന്നതെന്ന് പെമ്പിള ഒരുമൈ പ്രവർത്തകർ ആരോപിച്ചു.
ഇതിനിടെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ,ഉപനേതാവ് എം.കെ.മുനീർ എന്നിവരുടെ നേതൃത്വത്തിൽ മൂന്നാറിലെത്തിയ യു ഡി എഫ് സംഘം പെമ്പിള ഒരു മൈയ്ക്ക് പിന്തുണ അറിയിച്ചു.
ആരോഗ്യനില വഷളായ സാഹചര്യത്തിൽ പെമ്പിള ഒരുമൈ പ്രവർത്തകരെ ആശുപത്രിയിലേക്ക് മാറ്റാൻ പൊലീസ് രാവിലെ ശ്രമിച്ചെങ്കിലും സമരക്കാരുടെ എതിർപ്പിനെ തുടർന്ന് ഈ നീക്കം ഉപേക്ഷിച്ചു. അതേ സമയം കഴിഞ്ഞ ദിവസത്തെ ആശയക്കുഴപ്പങ്ങളുടെ പശ്ചാത്തലത്തിൽ സ്വന്തം നിലയ്ക്കുള്ള നിരാഹാര സമരം വേണ്ടെന്നും സമരത്തിന് പിന്തുണയർപ്പിച്ച് സമരവേദിയിൽ തുടർന്നാൽ മതിയെന്നും ആം ആദ്മി പാർട്ടിയും തീരുമാനിച്ചു.