അടാട്ട് സഹകരണ ബാങ്കിൽ സാമ്പത്തിക ക്രമക്കേടുകൾ നടന്നു എന്ന ആരോപണം വിജിലൻസ് അന്വേഷിക്കാൻ മുഖ്യമന്ത്രിയുടെ ഉത്തരവ്. അനിൽഅക്കര എം.എൽഎ, ബാങ്ക് മുൻപ്രസിഡന്റ് എം.ബി.രാജേന്ദ്രൻ എന്നിവർക്കെതിരെയും അന്വേഷണം ഉണ്ടാകും. അന്വേഷണത്തെ സ്വാഗതം ചെയ്യുന്നുവെന്നും മന്ത്രി എ.സിമൊയ്്തീൻ ബാങ്കിന്റെ പണം വകമാറ്റി ചെലവഴിച്ചത് കൂടി അന്വേഷണ പരിധിയിൽ കൊണ്ടുവരണമെന്നും അനിൽ അക്കര പറഞ്ഞു.
ഇപ്പോൾ യുഡിഎഫ് നിയന്ത്രണത്തിലുള്ള അടാട്ട് സഹകരണ ബാങ്കിൽ വൻസാമ്പത്തിക ക്രമക്കേടുകൾ നടന്നു എന്നാണ് സഹകരണവകുപ്പിന്റെ അന്വേഷണത്തിൽ കണ്ടെത്തിയത്. അഴിമതി അരോപണത്തെ തുടർന്ന് ബാങ്ക് ഭരണ സമിതി ഏപ്രിൽ രണ്ടാമത്തെ ആഴ്ച പിരിച്ച് വിട്ടിരുന്നു. 47 കോടിരൂപയുടെ ക്രമക്കേടുകൾ ഉണ്ടായിട്ടുണ്ടെന്നാണ് പ്രഥമിക വിലയിരുത്തൽ. ഇത് സംബന്ധിച്ച് സഹകരണവകുപ്പ് നൽകിയ റിപ്പോർട്ടിനെ അടിസ്ഥാനമാക്കിയാണ് മുഖ്യമന്ത്രി വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ടത്. ബാങ്ക് മുൻപ്രസിഡന്റും മുൻമന്ത്രി സി.എൻ.ബാലകൃഷ്ണന്റെ മരുമകനുമായ എം.ബി.രാജേന്ദ്രൻ, അനിൽ അക്കര എം.എൽഎ എന്നിവർക്കെതിരെയും അന്വേഷണം നീളും. അനിൽ അക്കര ബാങ്കിൽ നിന്ന് സൗജന്യങ്ങൾ നേടി എന്നാണ് പരാതി. 2013 വരെ അടട്ട് Farmer's bank ഇടത് ഭരണത്തിന് കീഴിലായിരുന്നു. ഇക്കാലത്തെ അഴിമതി കൂടി അന്വേഷിക്കണമെന്ന് അനിൽ അക്കര ആവശ്യപ്പെട്ടു.
എ. സി.മൊയ്തീൻ സഹകരണമന്ത്രിയായിരുന്നപ്പോൾ ഈ ബാങ്കിൽ നിന്ന് 50 കോടി രൂപ കൺസ്യൂമർഫെഡിന്റെ ആവശ്യങ്ങൾക്കായി വകമാറ്റി ചെലവഴിച്ചു എന്നാണ് യുഡിഎഫിന്റെ ആരോപണം. ഇതെ കുറിച്ച് അനിൽ അക്കര വിജിലൻസ് ഡയറക്ടർക്ക് പരാതി നൽകിയിരുന്നു. ഇതിനോടുള്ള പകപോക്കലാണ് വിജിലൻസ് അന്വേഷണമെന്നും അനിൽ അക്കര പറയുന്നു.