സംസ്ഥാന പൊലീസ് മേധാവിയായി ടി.പി.സെൻകുമാറിനു പുനർ നിയമനം നൽകണമെന്ന സുപ്രീംകോടതി വിധി നടപ്പാക്കണമെന്നു നിയമസെക്രട്ടറിയുടെ റിപ്പോർട്ട്. വിധിക്കെതിരെയുള്ള റിവിഷൻ ഹർജി നിലനിൽക്കില്ലെന്നും സർക്കാരിനു കൈമാറിയ റിപ്പോർട്ടിൽ ചൂണ്ടികാട്ടുന്നു. വിധി നടപ്പാക്കുന്നതിലെ അവ്യക്തത തുടരുന്നത് പൊലീസ് തലപ്പത്ത് പ്രതിസന്ധിയുണ്ടാക്കുന്നുണ്ട്.
മേധാവിയുടെ കാര്യത്തിൽ അസാധാരണ പ്രതിസന്ധിയിലാണ് സംസ്ഥാന പൊലീസ് വകുപ്പ്. ടി.പി.സെൻകുമാറിന് ഡിജിപിയായി പുനർ നിയമനം നൽകണമെന്ന സുപ്രീംകോടതി വിധി നടപ്പാക്കുന്നതിലെ അവ്യക്തയാണ് ഇതിനു പ്രധാനകാരണം.
ഉത്തരവ് നടപ്പാക്കുമോ ,റിവിഷൻ ഹർജി നൽകുമോ എന്ന കാര്യം സർക്കാർ ഇതുവരെ വ്യക്തമാക്കിയിട്ടില്ല. വിധി യുടെ അടിസ്ഥാനത്തിൽ, തന്നെ ,പൊലീസ് മേധാവിയായി നിയമിക്കണമെന്നു ചൂണ്ടികാട്ടി സെൻകുമാർ നൽകിയ കത്ത് കഴിഞ്ഞദിവസത്തെ മന്ത്രിസഭായോഗവും പരിഗണിച്ചിരുന്നില്ല. ഇക്കാര്യത്തിൽ സർക്കാർ നിയമവിദഗ്ദരുമായി ആശയവിനിമയവും നടത്തുന്നുണ്ട്.നിലവിൽ ഭരണപരമായ ചുമതല വഹിക്കുന്നത് ലോക്നാഥ് ബഹ്റയാണ്. എന്നാൽ സുപ്രീംകോടതി വിധി നിലനിൽക്കുമ്പോൾ ഇത് എങ്ങനെ സാധ്യമാകും എന്ന ആശങ്കയുണ്ട് പൊലീസിലെ ഒരു വിഭാഗത്തിന്. ഡിജിപിക്കും ആഭ്യന്തര വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിക്കും മുകളിലായി ചീഫ് സെക്രട്ടറി റാങ്കിൽ മുൻ ഡിജിപി രമൺ ശ്രീവാസ്തവയെ പൊലീസ് കാര്യങ്ങളിൽ ഉപദേശകനാക്കി സർക്കാർ നിയോഗിച്ചിട്ടുണ്ട്. പൊലീസ് കാര്യങ്ങളിൽ മുഖ്യമന്ത്രി കഴിഞ്ഞാൽ ശ്രീവാസ്തവയ്ക്കാണ് രണ്ടാം സ്ഥാനം. ടി.പി.സെൻകുമാരിന്റെ കാര്യത്തിൽ ഉടൻ തീരുമാനമുണ്ടായേക്കുമെന്നാണ് സൂചന.ഇതിനോടൊപ്പം നിലവിലെ ഡിജിപിയായ ബെഹ്റയുടെ കാര്യത്തിലും വിജിലൻസ് ഡയറക്ടർ സ്ഥാനത്തുനിന്നും നിർബന്ധിത അവധിയിൽ പോയ ജേക്കബ് തോമസിന്റെ കാര്യത്തിലും സർക്കാരിന് തീരുമാനമെടുക്കേണ്ടതുണ്ട്.