ജിഷയുടെ വർണചിത്രങ്ങൾ നിറച്ച മുടക്കുഴ തൃക്കയിലെ ജിഷ ഭവനത്തിലിരുന്ന് അമ്മ രാജേശ്വരി മകളെക്കുറിച്ചു മാത്രമാണു സംസാരിച്ചത്. കോളിളക്കം സൃഷ്ടിച്ച പെരുമ്പാവൂർ ജിഷ വധത്തിനു നാളെ ഒരു വർഷം തികയുമ്പോൾ, മകളുടെ നിത്യശാന്തിക്കായി കർമങ്ങൾക്ക് ഒരുങ്ങുകയാണ് അമ്മ:
‘‘അമീറാണ് ഈ ക്രൂരകൃത്യം ചെയ്തതെന്ന കാര്യത്തിൽ എനിക്കു സംശയമില്ല. എല്ലാ തെളിവുകളും അവന് എതിരാണ്. വിചാരണ പൂർത്തിയാക്കി എത്രയം വേഗം ശിക്ഷിക്കണം. മുൻ അനുഭവങ്ങളുടെ വെളിച്ചത്തിൽ പല സംശയങ്ങളും ബാക്കി നിൽക്കുന്നുണ്ട്’’.
‘‘ഞാനൊന്നു നീട്ടിവിളിച്ചാൽ കേൾക്കുന്ന മകളായിരുന്നു ജിഷ. എന്നാൽ, കഴിഞ്ഞ വർഷം ഏപ്രിൽ 28നു വൈകിട്ടു മൂന്നു തവണ വിളിച്ചിട്ടും മകൾ വിളി കേട്ടില്ല’’– മകളുടെ ചിരിക്കുന്ന ചിത്രത്തിലേക്കു നോക്കി അമ്മ നെടുവീർപ്പിട്ടു.
മകളുടെ കൊലപാതകത്തിനുശേഷം സർക്കാർ നിർമിച്ചു നൽകിയ വീട്ടിലാണു രാജേശ്വരിയും മൂത്ത മകൾ ദീപയും ആറാം ക്ലാസ് വിദ്യാർഥിയായ പേരക്കുട്ടിയും താമസിക്കുന്നത്.
രണ്ടു വനിതാ പൊലീസുകാരുടെ സംരക്ഷണം തുടരുന്നുണ്ട്. ധനസഹായം നൽകി സർക്കാർ കൂടെ നിൽക്കുമ്പോഴും ഇവർക്കു പരാതിയുണ്ട്: കലക്ടറുടെയും തന്റെയും അക്കൗണ്ടിലേക്കു വന്ന സഹായധനം കൈമാറിയിട്ടില്ല.
മുൻ കലക്ടർ സ്ഥലം മാറിപ്പോകുന്നതിനു മുൻപ് ഒന്നര ലക്ഷം രൂപ നൽകിയിരുന്നു. ജിഷയുടെ പേരിലാണു മുടക്കുഴയിലെ സ്ഥലത്തിന്റെ ആധാരം. ഇതിന്റെ അസ്സൽ ഇപ്പോഴും അധികൃതർ കൈമാറിയിട്ടില്ല.
ജീവനാംശം നൽകണമെന്നാവശ്യപ്പെട്ടു ജിഷയുടെ പിതാവ് കെ.വി. പാപ്പു വിവിധ അധികാര സ്ഥാപനങ്ങളിൽ നൽകിയ പരാതികൾക്കും ആക്ഷേപങ്ങൾക്കും ഇവർക്കു മറുപടിയുണ്ട്. ‘മകൾ മരിച്ചപ്പോൾ മരണാനന്തരച്ചടങ്ങുകൾക്കു നേതൃത്വം നൽകേണ്ട പിതാവ് ആ ഭാഗത്തേക്കു തിരിഞ്ഞുനോക്കിയില്ല. പിതാവിന്റെ ഉടമസ്ഥതയിൽ ചെറുകുന്നത്തുള്ള സ്ഥലത്തു മൃതദേഹം മറവു ചെയ്യണമെന്ന ആവശ്യവും അംഗീകരിച്ചില്ല. ജീവിതത്തിലൊരിക്കലും സുരക്ഷിതമായ വീടൊരുക്കി നൽകാൻ ശ്രമമുണ്ടായില്ല. എന്റെ മകളുടെ പിതൃത്വംവരെ ചോദ്യം ചെയ്ത് അപമാനിച്ചു. പിന്നെന്തിനാണു മകളുടെ മരണശേഷം ലഭിച്ച പണം മാത്രം ആവശ്യപ്പെടുന്നത്?’’– രാജേശ്വരി ചോദിക്കുന്നു.
‘‘ഒരു രാഷ്ട്രീയക്കാരനും ഞങ്ങളെ സഹായിച്ചില്ല, വട്ടോളിപ്പടിയിലെ കനാൽ പുറമ്പോക്കിൽ അടച്ചുറപ്പില്ലാത്ത വീട്ടിൽ കഴിയുമ്പോൾ സിപിഎം അടക്കമുള്ള പാർട്ടി ഓഫിസുകളിൽ പലവട്ടം കയറിയിറങ്ങി. സഹായങ്ങളൊന്നും ലഭിച്ചില്ല. പഞ്ചായത്തും സഹായിച്ചില്ല. എന്റെ മകളുടെ കൊലപാതകത്തിനു ശേഷമാണു ഞങ്ങളുടെ വേദന ലോകമറിഞ്ഞത്’’. അടച്ചുറപ്പുള്ള വീട്ടിലെത്തിയിട്ടും ഇപ്പോഴും ഭയമുണ്ടോയെന്ന ചോദ്യത്തിന് ഉണ്ട് എന്നായിരുന്നു രാജേശ്വരിയുടെ മറുപടി.
‘‘ഞങ്ങൾ വട്ടോളിപ്പടിയിൽ താമസിച്ചിരുന്നപ്പോൾ രാത്രിയിൽ വീട്ടിൽ സ്ഥിരമായി വൈദ്യുതി നിലയ്ക്കുമായിരുന്നു. എന്നാൽ, സമീപ വീടുകളിൽ കറന്റുണ്ടാകുകയും ചെയ്യും. ആരോ ഇതിനു പിന്നിലുണ്ടെന്ന സംശയം അന്നുണ്ടായിരുന്നു. ഇവിടെയെത്തിയിട്ടും പലപ്പോഴും ഭയപ്പെടുത്തുന്ന ചില അനുഭവങ്ങളുണ്ടാവുന്നുണ്ട്.’’
കഴിഞ്ഞ വർഷം ജൂലൈ എട്ടിനാണു തൃക്കയിലെ വീട്ടിലേക്കു രാജേശ്വരിയും ദീപയും മാറിയത്. മുഖ്യമന്ത്രി പിണറായി വിജയൻ താക്കോൽ കൈമാറി. ഇതിനിടയിൽ ദീപയ്ക്കു റവന്യു വകുപ്പിൽ സർക്കാർ ജോലിയും രാജേശ്വരിക്ക് 5,000 രൂപ മാസ പെൻഷനും അനുവദിച്ചു.
ഏപ്രിൽ 28നു നടന്ന കൊലപാതകത്തിലെ പ്രതിയെ ജൂൺ 16നാണു തമിഴ്നാട്ടിൽനിന്ന് അറസ്റ്റ് ചെയ്തത്. യുഡിഎഫ് സർക്കാർ നിയമിച്ച അന്വേഷണ സംഘത്തെ എൽഡിഎഫ് സർക്കാർ അധികാരമേറ്റപ്പോൾ മാറ്റി. ഈ സംഘമാണു പ്രതിയെ പിടികൂടിയത്. അമീറിനെ മാത്രം പ്രതിയാക്കി സമർപ്പിച്ച കുറ്റപത്രത്തിന്റെ അടിസ്ഥാനത്തിൽ ഇപ്പോൾ രഹസ്യവിചാരണ നടന്നുവരികയാണ്.