കോട്ടയം∙ ഉറങ്ങിക്കിടന്ന സെക്യൂരിറ്റി ജീവനക്കാരൻ കട്ടിലിനും ഷെഡിനും തീപിടിച്ച് പൊള്ളലേറ്റ് മരിച്ചു. കോട്ടയം ചന്തക്കടവിനു സമീപം തട്ടുങ്കൽചിറയിൽ തങ്കപ്പനാണ് (62) മരിച്ചത്. തിങ്കളാഴ്ച പുലർച്ചെയാണ് അപകടം. കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ചൊവ്വാഴ്ച വൈകിട്ടോടെ മരിച്ചു. സംസ്കാരം നടത്തി. കട്ടിലിൽ കൊളുത്തിവച്ച മെഴുകുതിരിയിൽ നിന്നാണു തീപടർന്നതെന്നു സംശയിക്കുന്നതായി സമീപവാസികൾ പറഞ്ഞു. ചന്തക്കടവിൽ ആൾ താമസമില്ലാത്ത വീട്ടിലെ സെക്യൂരിറ്റി ജീവനക്കാരനായിരുന്നു. ഇതിനു മുന്നിലുള്ള തോടിന്റെ മറുവശത്താണ് തങ്കപ്പന്റെ വീട്.
ഏറെനാളായി വീടുമായി അകൽച്ചയിലായിരുന്നെന്നു പൊലീസ് പറഞ്ഞു. ജോലി നോക്കിയിരുന്ന വീടിനോടു ചേർന്നുള്ള ഷെഡിലായിരുന്നു സ്ഥിരതാമസം. പ്ലാസ്റ്റിക് വരിഞ്ഞ ചെറിയ കട്ടിലിൽ ആയിരുന്നു ഉറക്കം. കട്ടിലിനു സമീപം ഷെഡിനു മറയായി രണ്ടു മൂന്നു ഫ്ലക്സ് ബോർഡുകളും കെട്ടിവച്ചിരുന്നു. പുലർച്ചെ ഏകദേശം മൂന്നു മണിയോടെ പൊള്ളലേറ്റ തങ്കപ്പൻ രക്ഷിക്കണേയെന്നു നിലവിളിച്ച് അയൽവാസിയും സുഹൃത്തുമായ കുമരംകുന്നേൽ രാമചന്ദ്രന്റെ വീട്ടിലെത്തി. രാമചന്ദ്രൻ പുറത്തു വന്നപ്പോൾ വയറും മുഖവും പൊള്ളലേറ്റ നിലയിലായിരുന്നു തങ്കപ്പൻ.
ആശുപത്രിയിൽ എത്തിക്കാൻ വാഹനം അന്വേഷിച്ചെങ്കിലും കിട്ടിയില്ല. പൊലീസ് കൺട്രോൾ റൂമിൽ വിവരം അറിയിച്ചു. പൊലീസ് എത്തിയാണ് ആശുപത്രിയിൽ കൊണ്ടുപോയത്. ആദ്യം ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി. കാലിനു ചെറിയതോതിൽ വിറയലിന്റെ അസുഖം ഉള്ളയാളായിരുന്നു തങ്കപ്പൻ. അതിനാലാകാം തീപിടിച്ചപ്പോൾ എഴുന്നേറ്റു മാറാൻ കഴിയാതിരുന്നതെന്നും സുഹൃത്തുക്കൾ പറഞ്ഞു.