സി.പി.ഐയെ കടന്നാക്രമിച്ച് സി.പി.എം സംസ്ഥാനസമിതിയിൽ കോടിയേരി ബാലകൃഷ്ണൻ. സി.പി.എം വിരുദ്ധത സൃഷ്ടിക്കാൻ ഒരുവിഭാഗം സി.പി.ഐ നേതാക്കൾ ശ്രമിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു. വൻകിട കൈയേറ്റങ്ങൾ ഒഴിപ്പിക്കുന്ന കാര്യത്തിൽ സി.പി.ഐക്ക് ഇരട്ടാത്താപ്പാണെന്നും കോടിയേരി പറഞ്ഞു. അതേസമയം, സി.പി.ഐ സംസ്ഥാന നിർവാഹകസമിതി തിരുവനന്തപുരത്ത് പുരോഗമിക്കുകയാണ്.
മൂന്നാർ ചർച്ചക്കുള്ള മറുപടിയിലാണ് കോടിയേരി സി.പി.ഐക്കെതിരെ തിരിഞ്ഞത്. സി.പി.എം വിരുദ്ധത സൃഷ്ടിച്ച് കോൺഗ്രസുമായി അടുക്കാൻ ഒരുവിഭാഗം സി.പി.ഐക്കാർ ശ്രമിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു. എന്നാൽ എല്ലാ നേതാക്കളുടേയും പിന്തുണ ഇതിനില്ല. അതുമനസിലാക്കി വേണം സി.പി.ഐക്കെതിരെ പ്രതികരിക്കാനെന്നും കോടിയേരി ഓർമ്മിപ്പിച്ചു. മുഖ്യമന്ത്രിയെ നിരന്തരം ആക്രമിക്കാനും ഒറ്റപ്പെടുത്താനുമാണ് സി.പി.ഐ ശ്രമിക്കുന്നത്. വൻകിട കൈയേറ്റങ്ങൾ ഒഴിപ്പിക്കുന്നതിൽ സി.പി.ഐയുടെ ആത്മാർഥതയും അദ്ദേഹം ചോദ്യം ചെയ്തു. കഴിഞ്ഞ ഇടതുമുന്നണി യോഗത്തിൽ ടാറ്റയുടെ കൈയേറ്റം ഒഴിപ്പിക്കുന്നതിനെക്കുറിച്ച് സി.പി.എം ചോദിച്ചിരുന്നു. അതിനു മുതിർന്നാൽ ടാറ്റക്ക് അങ്ങോട്ട് ഭൂമി കൊടുക്കേണ്ടി വരുമെന്നായിരുന്നു കാനം രാജേന്ദ്രന്റെ മറുപടി. എന്നാൽ മുന്നണി യോഗത്തിന്റെ വാർത്തകൾ വന്നപ്പോൾ ഇക്കാര്യം മാത്രം ഒഴിവായെന്നും കോടിയേരി പരിഹസിച്ചു.
പ്രകടനപത്രികയിൽ പറഞ്ഞത് നടപ്പിലാക്കുന്നതിന്റെ ആവേശം പട്ടയവിതരണത്തിൽ കാണുന്നില്ലെന്നും ആരോപണമുയർന്നു. ചർച്ചയിൽ രൂക്ഷവിമർശനമാണ് സി.പി.ഐക്കും കാനത്തിനുമെതിരെ ഉയർന്നത്. ഇടുക്കിയിലെ കൈയേറ്റമൊഴിപ്പിക്കലിനെക്കുറിച്ച് ജില്ലാ സെക്രട്ടറി കെ.കെ.ജയചന്ദ്രൻ യോഗത്തിൽ വിശദീകരിച്ചു. കൂടിയാലോചനകളില്ലാതെ റവന്യൂവകുപ്പ് ഏകപക്ഷീയമായാണ് കൈയേറ്റമൊഴിപ്പിക്കലുമായി നീങ്ങുന്നതെന്ന് അദ്ദേഹം ആരോപിച്ചു. എം.എൻ.സ്മാരകത്തിൽ തുടരുന്ന സി.പി.ഐ സംസ്ഥാന കൗൺസിലിൽ മുഖ്യമന്ത്രിക്കും സി.പി.എമ്മിനുമെതിരായ വിമർശനങ്ങൾ തുടരുകയാണ്.