കൊന്നത്തടി പഞ്ചായത്തിൽ നിന്നു ഭവനരഹിതരുടെ പട്ടികയിൽപ്പെടുത്തി പണിക്കൻകുടി ചിന്നാർ നിരപ്പിൽ ലാലിക്ക് അനുവദിച്ചുകിട്ടിയ വീടുനിർമാണം ആരംഭിച്ചതോടെയാണ് ഇവർ ജോണിയുമായി കൂടുതൽ അടുത്തത്. മേസ്‌തിരി തൊഴിലാളിയായ ഇയാളാണു വീടു നിർമാണത്തിനു മുഖ്യ പങ്കുവഹിച്ചത്.
ഇതെത്തടുർന്ന് ഇരുവരും തമ്മിലുള്ള അടുപ്പം വർധിച്ചതോടെ മക്കളുടെ എതിർപ്പു വകവയ്ക്കാതെ താമസവും ഇവിടേക്കു മാറ്റുകയായിരുന്നുവെന്നു പൊലീസ് പറഞ്ഞു. ഇതിനിടെ ലാലിയോട് ഇയാൾ പണിക്കൂലി ആവശ്യപ്പെട്ടതോടെ ഇരുവരും തമ്മിൽ കയ്യാങ്കളി നടക്കുകയും ലാലി ഇയാൾക്കെതിരെ വെള്ളത്തൂവൽ പൊലീസിൽ പരാതി നൽകുകയുമായിരുന്നു.
പിന്നീടു വീണ്ടും ഇവർ പിണക്കങ്ങൾ പറഞ്ഞവസാനിപ്പിച്ചെങ്കിലും ജോണിയുടെ മനസ്സിൽ ഇവരോടുള്ള പക വളരുകയായിരുന്നുവെന്നു പൊലീസ് പറഞ്ഞു. കൊലപാതകം നടന്ന 2016 നവംബർ ഒന്നിനു രാത്രി ഇയാൾ വീണ്ടും തനിക്കു ലഭിക്കാനുള്ള പണിക്കൂലി ആവശ്യപ്പെട്ടതോടെ ഇരുവരും കലഹത്തിലായതാണു കൊലപാതകത്തിലേക്കു നയിച്ചത്.
വീടിനകത്തു കണ്ട വാക്കത്തി ഉപയോഗിച്ചു ലാലിയുടെ കഴുത്തിനു വെട്ടി. ലാലി അലറിക്കരഞ്ഞെങ്കിലും വീണ്ടും രണ്ടുതവണ കൂടി വെട്ടിയതോടെ ശരീരത്തിന്റെ ചലനമറ്റു. മരിച്ചെന്ന് ഉറപ്പാക്കിയശേഷം വീടിനു പുറകുവശത്തു കുഴിച്ചുമൂടുകയായിരുന്നുവെന്ന് ഇയാൾ പൊലീസിനോടു സമ്മതിച്ചിട്ടുണ്ട്.
ലാലിയുടെ മൃതദേഹം കുഴിച്ചുമൂടുന്നതിനായി കുഴിക്കരയിൽ എത്തിച്ചശേഷം ഇയാൾ മൃതദേഹത്തെ അപമാനിച്ചതായി പൊലീസിനു നൽകിയ മൊഴിയിൽ പറയുന്നു. തുടർന്നു കാലുകൾ വളച്ചു മൃതദേഹം കുഴിയിലേക്കിട്ടശേഷം മണ്ണിട്ടുമൂടി ചവിട്ടി ഉറപ്പിച്ച് പ്ലാസ്‌റ്റിക് പടുതയിട്ടു മൂടി. മിച്ചം വന്ന മണ്ണു ചാക്കിൽ വാരിയെടുത്തു വീടിനു സമീപത്തുനിന്നിരുന്ന വാഴയുടെ ചുവട്ടിൽ നിക്ഷേപിച്ചതായും ഇയാൾ പൊലീസിനു മൊഴിനൽകി.
വീട്ടമ്മയെ വെട്ടിക്കൊന്ന് കുഴിച്ചുമൂടി; ഒപ്പം താമസിച്ചിരുന്നയാൾ അറസ്റ്റിൽ
അടിമാലി∙ അഞ്ചു മാസം മുൻപ് കാണാതായ വീട്ടമ്മയെ വെട്ടിക്കൊന്ന് കുഴിച്ചുമൂടിയതായി തെളിഞ്ഞു. വീട്ടമ്മയോടൊപ്പം താമസിച്ചിരുന്ന മേസ്‌തിരി തൊഴിലാളിയും കൂട്ടാളിയും അറസ്‌റ്റിൽ.പണിക്കൻകുടിക്കു സമീപം ചിന്നാർ നിരപ്പിൽ മണിക്കുന്നേൽ ലാലി (42) ആണു കൊല്ലപ്പെട്ടത്. ഇടുക്കി വാഴത്തോപ്പ് തടിയമ്പാടിനു സമീപം കേശമുനി സ്വദേശി കിളിയിക്കൽ ജോണി (47), തെളിവുകൾ നശിപ്പിക്കുന്നതിനു കൂട്ടുനിന്ന മുനിയറ മരുതുംമൂട്ടിൽ രാജൻ (51) എന്നിവരാണ് അറസ്‌റ്റിലായത്. കർണാടകയിലെ കുടകിനു സമീപം ഗോണികുപ്പയിൽ നിന്നുമാണു ജോണിയെ അറസ്‌റ്റു ചെയ്‌തത്.
ജോണിയുടെ മൊഴിയെ തുടർന്നു നടത്തിയ പരിശോധനയിൽ ലാലിയുടെ വീടിനു പുറകുവശത്ത് മുറ്റത്ത് കുഴിച്ചിട്ടിരുന്ന മൃതദേഹം പൊലീസ് കണ്ടെടുത്തു. ജോണിയുടെ വീട്ടിൽ നിന്നു ലാലിയുടെ ഒരു ജോടി കമ്മലും കണ്ടെടുത്തതായി പൊലീസ് അറിയിച്ചു.ലാലിയെ കാണാതായതു സംബന്ധിച്ച് 2016 നവംബർ 14ന് മൂവാറ്റുപുഴയിൽ താമസിക്കുന്ന മകൻ സുനിൽ വെള്ളത്തൂവൽ പൊലീസിൽ പരാതി നൽകിയിരുന്നു. തുടർന്ന് മൂന്നുമാസം പൊലീസ് അന്വേഷണം നടത്തിയെങ്കിലും വിവരങ്ങളൊന്നും ലഭിച്ചില്ല. ഇതോടെ ജില്ലാ പൊലീസ് മേധാവി കെ.ബി. വേണുഗോപാൽ അടിമാലി സിഐ: ടി.യു. യൂനിസിന്റെ നേതൃത്വത്തിൽ പ്രത്യേക സംഘത്തെ അന്വേഷണത്തിനായി നിയോഗിക്കുകയായിരുന്നു. ഇതെത്തുടർന്നാണു ലാലിയുടെ തിരോധാനം കൊലപാതകമാണെന്നു തെളിഞ്ഞത്.
വർഷങ്ങൾക്കു മുമ്പ് ഭർത്താവ് സുരേഷ് ഉപേക്ഷിച്ചുപോയ ലാലി ഒറ്റയ്‌ക്കാണു താമസിച്ചിരുന്നത്. ഇവർക്ക് രണ്ടു മക്കളാണുള്ളത്. മകൻ മൂവാറ്റുപുഴയിലാണ് താമസം. മകളെ വിവാഹം ചെയ്തയച്ചു. ചിന്നാർ നിരപ്പിൽ ദേവാലയത്തിന്റെ പണിയുമായി ബന്ധപ്പെട്ട് എത്തിയ ജോണിയെ ലാലി പരിചയപ്പെട്ടു. ഭാര്യ മരിച്ചുപോയ ഇയാൾ വാഴത്തോപ്പിലാണ് താമസിച്ചിരുന്നത്. ലാലിയുടെ വീടിനു സമീപം ഇയാൾ സ്‌ഥലം വാങ്ങി കുടിൽകെട്ടി താമസമാക്കി. ജോണി, ലാലിയുടെ വീടുനിർമാണത്തിനും സഹായിച്ചു. ഇതോടെ ജോണിയുടെ താമസവും ലാലിയോടൊപ്പമായതായി പൊലീസ് പറഞ്ഞു.
ചെന്നൈയിൽ പഠിക്കുന്ന ജോണിയുടെ മകന് പണം ആവശ്യമായിവന്നപ്പോൾ വീടുപണിയുടെ കൂലിയിനത്തിൽ ലഭിക്കാനുള്ള പണം ലാലിയോട് ആവശ്യപ്പെട്ടു. ഇതേച്ചൊല്ലി രാത്രിയിൽ ഇരുവരും കലഹിക്കുകയും വാക്കത്തികൊണ്ട് വെട്ടിക്കൊലപ്പെടുത്തിയ ശേഷം വീടിനു പുറകുവശത്തുള്ള മുറ്റത്ത് നാലടി താഴ്‌ചയിൽ കുഴിയുണ്ടാക്കി മൂടുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. കുഴിയുടെ മുകൾഭാഗത്ത് പ്ലാസ്‌റ്റിക് പടുതയിട്ടശേഷം വീടുപണിക്കായി കൊണ്ടുവന്ന സിമന്റിഷ്ടിക അടുക്കിവച്ചു. തുടർന്ന് ആ വീട്ടിൽത്തന്നെ ജോണി രണ്ടാഴ്‌ചയോളം താമസിക്കുകയും ചെയ്‌തു.
: ദിശ മാറിയത് പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചത്
ലാലിയുടെ മൊബൈൽ ഫോണിൽ ഇയാൾ നവംബർ 12ന് മുനിയറ മരുതുംമൂട്ടിൽ രാജനെക്കൊണ്ട് ലാലിയുടെ മകൻ സുനിലിനെ വിളിപ്പിക്കുകയും ലാലി അയാളോടൊപ്പമുണ്ടെന്നും ഒന്നിച്ചു താമസിക്കാൻ തീരുമാനിച്ചെന്നും അറിയിച്ചു. അമ്മയ്‌ക്ക് ഫോൺ കൊടുക്കാൻ സുനിൽ ആവശ്യപ്പെട്ടെങ്കിലും കൊടുത്തില്ല. സംസാരത്തിൽ അസ്വാഭാവികത തോന്നിയ സുനിൽ അമ്മയുടെ തിരോധാനം സംബന്ധിച്ച് അന്വേഷണം ആവശ്യപ്പെട്ട് വെള്ളത്തൂവൽ പൊലീസിൽ പരാതി നൽകി. തുടർന്നാണു പ്രത്യേക സംഘത്തെ നിയോഗിച്ചത്. സൈബർ സെല്ലിന്റെ സഹായത്തോടെ മൊബൈൽ ടവർ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിൽ രാജനെ കസ്‌റ്റഡിയിലെടുത്ത് ചോദ്യം ചെയ്‌തതോടെയാണു സംഭവം വെളിച്ചത്തായത്. ലാലിയുടെ മൃതദേഹം പോസ്‌റ്റ്മോർട്ടത്തിനായി കോട്ടയം മെഡിക്കൽ കോളജിലേക്ക് മാറ്റി. അടിമാലി കോടതിയിൽ ഹാജരാക്കിയ ജോണിയെ റിമാൻഡു ചെയ്‌തു.