മുഖ്യമന്ത്രി പിണറായി വിജയനെയും സംസ്ഥാനത്തെ രാഷ്ട്രീയനേതാക്കളെയും പുകഴ്ത്തി ഗവർണർ ജസ്റ്റിസ് പി.സദാശിവം. കഴിഞ്ഞദിവസങ്ങളിൽ നിയമസഭയിൽ പ്രതിപക്ഷത്തിന്റെ പ്രകോപനത്തോട് മുഖ്യമന്ത്രി സൗമ്യനായി പ്രതികരിച്ചതാണ് ഗവർണറെ സന്തോഷിപ്പിച്ചത്. പൊതുവേദികളിൽ ഭരണ-പ്രതിപക്ഷ വ്യത്യാസമില്ലാത്ത നേതാക്കളുടെ സൗഹൃദം അനുകരണീയമായ കേരള മോഡലാണെന്നും ഗവർണർ പറഞ്ഞു.
ആദ്യ കേരളമന്ത്രിസഭയുടെ വജ്രജൂബിലിയാഘോഷങ്ങളുടെ സമാപനവേദിയിലായിരുന്നു ഗവർണറുടെ പരാമർശങ്ങൾ. സംസ്ഥാനത്തിന്റെ ഗവർണറായശേഷം മലയാള വാർത്താചാനലുകളുടെ സ്ഥിരം പ്രേക്ഷകനാണെന്ന് ജസ്റ്റിസ് പി.സദാശിവം പറഞ്ഞു. നിയമസഭയിലെയും ഇടുക്കിയിലെയുമൊക്കെ സംഭവങ്ങൾ ചൂടോടെ തനിക്ക് അറിയാൻ സാധിക്കുന്നുണ്ടെന്നു പറഞ്ഞ ശേഷമാണ് മുഖ്യമന്ത്രിയുടെ സംയമനത്തെ ഗവർണർ പ്രശംസിച്ചത്.
എ.പി.ജെ.അബ്ദുൾകലാം, ജയലളിത എന്നിവർ അന്തരിച്ചപ്പോൾ മുഖ്യമന്ത്രിയും മുൻമുഖ്യമന്ത്രിയും പ്രതിപക്ഷനേതാവും ഒരുമിച്ച് ആദരാഞ്ജലി അർപ്പിച്ചത് തമിഴ്നാട്ടിലൊന്നും കാണാൻസാധിക്കാത്ത കാഴ്ചയായിരുന്നു. കേരളത്തിൽ ഒരു വാർഡ് മെമ്പർക്കുപോലും മുഖ്യമന്ത്രിക്കും ഗവർണർക്കും ഒപ്പം പൊതുവേദി പങ്കിടാം. നിലവിലെ മുഖ്യമന്ത്രിയും മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടിയും വിമാനത്തിൽ ഇക്കണോമി ക്ലാസിലേ സഞ്ചരിക്കൂ എന്നും ഗവർണർ പറഞ്ഞു. കഴിഞ്ഞ യു.ഡി.എഫ് സർക്കാരിന്റെ അവസാന നയപ്രഖ്യാപനപ്രസംഗം പ്രതിപക്ഷം തുടർച്ചയായി തടസപ്പെടുത്തിയപ്പോൾ ഗവർണർ ക്ഷോഭിച്ചിരുന്നു. നിലവിലെ സർക്കാരിന്റെ ആദ്യനയപ്രഖ്യാപനപ്രസംഗ സമയത്ത് പ്രതിപക്ഷം സ്വീകരിച്ച സമീപനത്തെ അദ്ദേഹം പരസ്യമായി അഭിനന്ദിച്ചിട്ടുമുണ്ട്.