വൈദ്യുതി മന്ത്രി എം.എം. മണിയുടെ സഹോദരൻ എം.എം. ലംബോദരനും മകൻ ലെജീഷിനും ഇടുക്കി ജില്ലയിൽ കോടികളുടെ ആസ്തിയെന്നു രേഖകൾ. ഏലം ലേല കേന്ദ്രത്തിനായി സ്പൈസസ് ബോർഡിനു നൽകിയ അപേക്ഷയിലാണ് ലംബോദരനും കുടുംബത്തിനും കോടികളുടെ ആസ്തികളുണ്ടെന്നു പറയുന്നത്. സിപിഎം രാജാക്കാട് മുൻ ഏരിയ സെക്രട്ടറിയാണു ലംബോദരൻ.
രാജാക്കാട്ടെ പുലരി പ്ലാന്റേഷൻസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിലെ ഡയറക്ടർമാരായ ലംബോദരന്റെ ഭാര്യ സരോജിനിക്കും മകൻ ലെജീഷിനും കോടികളുടെ ആസ്തിയുണ്ടെന്ന് ഏലം ലേലകേന്ദ്രത്തിനായി സ്പൈസസ് ബോർഡിനു നൽകിയ അപേക്ഷയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. പുലരി പ്ലാന്റേഷൻസിൽ അഞ്ചു ഡയറക്ടർമാരാണുള്ളത്. ഇതിലൊരാളായ ലംബോദരന്റെ മകൻ ലെജീഷിന് അഞ്ചുകോടി രൂപയുടെ സ്വത്തുക്കളുണ്ടെന്നാണ് ഏലം ലേലകേന്ദ്രത്തിനായുള്ള അപേക്ഷയിൽ ചൂണ്ടിക്കാണിച്ചിരിക്കുന്നത്. ലംബോദരന്റെ ഭാര്യ സരോജിനിക്ക് 10 കോടി രൂപയുടെ ആസ്തിയുണ്ടെന്നും അപേക്ഷയിൽ പറയുന്നു. ഏലം ലേലകേന്ദ്രത്തിനായി അപേക്ഷ നൽകിയെങ്കിലും ലെജീഷിനു ലഭിച്ചില്ല.
ചിന്നക്കനാൽ മേഖലയിൽ ലംബോദരൻ വ്യാപകമായി ഭൂമി കയ്യേറിയിട്ടുണ്ടെന്നും ഇക്കാരണത്താലാണ് ചിന്നക്കനാൽ മേഖലയിലെ കയ്യേറ്റം ഒഴിപ്പിക്കാൻ സിപിഎം നേതാക്കൾ തടസ്സം നിൽക്കുന്നതെന്നും ആരോപണം ഉയർന്നിരുന്നു. 2007ൽ മൂന്നാർ ദൗത്യസംഘം പിടിച്ചെടുത്തതിൽ ലംബോദരന്റെ സ്ഥലങ്ങളും ഉൾപ്പെട്ടിരുന്നു. അന്നു മുഖ്യമന്ത്രിയായിരുന്ന വി.എസ്. അച്യുതാനന്ദൻ ലംബോദരനെതിരെ രൂക്ഷമായ പരാമർശങ്ങളാണു നടത്തിയത്. വിഎസിന്റെ പരാമർശങ്ങൾ തന്നെ വേദനിപ്പിച്ചുവെന്നു ചൂണ്ടിക്കാട്ടി ലംബോദരൻ അന്നു പിണറായി വിജയന് മധ്യസ്ഥൻ വഴി പരാതി നൽകിയതും വിഎസിനെ ചൊടിപ്പിച്ചിരുന്നു.
മൂന്നാർ ഭൂമി വിവാദവുമായി ബന്ധപ്പെട്ട് വിജിലൻസ് അന്വേഷണത്തിനു വിഎസ് നിർദേശിച്ച ആദ്യ കേസിൽ കുടുങ്ങിയതും ലംബോദരനായിരുന്നു. വിജിലൻസ് പിടിച്ചെടുത്ത രേഖകൾ വിജിലൻസ് സംഘം ഫൊറൻസിക് പരിശോധനയ്ക്കായി തിരുവനന്തപുരം ഫൊറൻസിക് ലാബിലേക്ക് അയച്ചു. ലംബോദരൻ മൂന്നാറിൽ കൈവശപ്പെടുത്തിയ ഭൂമിയുടെ പട്ടയം വ്യാജമാണെന്നുള്ള ഫൊറൻസിക് റിപ്പോർട്ട് പിന്നീടു പുറത്തുവന്നു.
സർക്കാർ സ്‌ഥലം ലംബോദരന്റെ ബന്ധുവിന്റെ പേരിൽ വ്യാജരേഖകൾ ചമച്ചു വാങ്ങുകയും അതു പിന്നീടു വിൽപന നടത്താൻ വേറെയും കൃത്രിമ രേഖകൾ ചമയ്‌ക്കുകയും ചെയ്തുവെന്നാണു പരാതി. ഇതാണ് ഫോറൻസിക് പരിശോധനയിലേക്കു നയിച്ചത്.
ലംബോദരൻ മൂന്നാറിൽ കൈവശപ്പെടുത്തിയ ഭൂമിയുടെ പട്ടയരേഖയിലെ ഒപ്പ്–വിരലടയാളം എന്നിവയിൽ കൃത്രിമം നടന്നതായും വിജിലൻസ് കണ്ടെത്തിയിരുന്നു. എന്നാൽ റിപ്പോർട്ട് പുറത്തുവിടേണ്ടെന്നായിരുന്നു ഉന്നതങ്ങളിൽ നിന്നുള്ള നിർദേശം. മൂന്നാറിലെ സർക്കാർ ഭൂമി കയ്യേറ്റങ്ങളെക്കുറിച്ച് യുഡിഎഫ് സർക്കാർ അന്വേഷണം തുടങ്ങിയതോടെയാണ് ഫൊറൻസിക് റിപ്പോർട്ട് പുറത്തായത്. ഈ കേസിൽ വിധി ഇതുവരെ വന്നിട്ടില്ല.
ആരോപണങ്ങൾ അടിസ്ഥാനരഹിതം: എം.എം. ലംബോദരൻ
തൊടുപുഴ ∙ അടിസ്ഥാനരഹിതമായ ആരോപണങ്ങളാണ് തനിക്കും കുടുംബത്തിനുമെതിരെ ചിലർ ഉന്നയിക്കുന്നതെന്ന് എം.എം. ലംബോദരൻ. ഭൂമി കയ്യേറിയെന്ന ആരോപണം ശരിയല്ല. 17 വർഷം മുൻപു പാർട്ടി പ്രവർത്തനം അവസാനിപ്പിച്ചു. നിലവിൽ പാർട്ടി അംഗത്വം പോലുമില്ല. കൃഷിയിലൂടെയാണ് വരുമാനമുണ്ടാക്കിയത്. കരമടയ്ക്കുന്ന വസ്തു മാത്രമാണ് തന്റെയും കുടുംബാംഗങ്ങളുടെയും പേരിലുള്ളത്. പുലരി പ്ലാന്റേഷൻസ് പ്രൈവറ്റ് ലിമിറ്റഡിൽ അഞ്ചു ഡയറക്ടർമാരാണുള്ളത്. ഭാര്യയ്ക്കും മകനും പുറമേ പുറത്തുനിന്നുള്ള ബിസിനസുകാരായ മൂന്നുപേർ കൂടി ഡയറക്ടർമാരായുണ്ട്. ഏലം ലേലകേന്ദ്രത്തിനായി ലൈസൻസ് ലഭിച്ചാൽ, ബാങ്കിന്റെ വായ്പ ഉറപ്പാക്കാമെന്ന ധാരണയിലാണ് പുറത്തുനിന്നുള്ള മൂന്നുപേരെ കൂടി ഡയറക്ടർമാരായി ഉൾപ്പെടുത്തിയത്.
പുലരി പ്ലാന്റേഷൻസ് പ്രൈവറ്റ് ലിമിറ്റഡിന്റെ ഓഹരി വിഹിതം നാലര ലക്ഷം രൂപ മാത്രമാണ്. ഇക്കാര്യം റജിസ്ട്രാർ ഓഫ് കമ്പനീസിൽ അന്വേഷിച്ചാൽ അറിയാം. പുലരി പ്ലാന്റേഷൻസ് പ്രൈവറ്റ് ലിമിറ്റഡിന്റെ കറന്റ് അക്കൗണ്ട് കുഞ്ചിത്തണ്ണിയിലെ ബാങ്കിലാണ്. ഇത് ആർക്കുവേണമെങ്കിലും പരിശോധിക്കാം. ഇതു സംബന്ധിച്ച് ഏത് അന്വേഷണവും നേരിടാൻ തയാറാണെന്നും സ്പൈസസ് പ്ലാന്റേഴ്സ് അസോസിയേഷൻ ജനറൽ സെക്രട്ടറി കൂടിയായ ലംബോദരൻ പറഞ്ഞു.