ഡോക്ടർ ഫിലിപ്പോസ് മാർ ക്രിസോസ്റ്റം വലിയ മെത്രാപ്പൊലീത്തയ്ക്ക് ജന്മശതാബ്ദി. തിരുവല്ല മാർത്തോമ സഭാ ആസ്ഥാനത്ത് നടന്ന ആഘോഷം മുൻ ഉപപ്രധാനമന്ത്രി എൽ.കെ.അഡ്വാനി ഉദ്ഘാടനം ചെയ്തു. തൊണ്ണൂറാം പിറന്നാളിന് വലിയ മെത്രാപ്പൊലീത്തയ്ക്ക് നൽകിയ വാഗ്ദാനം പാലിക്കാനായതിൽ സന്തോഷമുണ്ടെന്ന് എൽ.കെ.അഡ്വാനി പറഞ്ഞു.
രാഷ്ട്രീയ മത അതിർവരമ്പുകൾക്ക് പുറത്തേക്ക് വളരാൻ ഡോ.ഫിലിപ്പോസ് മാർ ക്രിസോസ്റ്റം വലിയ മെത്രാപ്പൊലീത്തയ്ക്ക് കഴിഞ്ഞുവെന്ന് മാർത്തോമാ സഭാധ്യക്ഷൻ ഡോ.ജോസഫ് മാർത്തോമ മെത്രാപ്പൊലീത്ത പറഞ്ഞു. വ്യക്തി സ്വാതന്ത്ര്യം നഷ്ടപ്പെടുത്തിയ അടിയന്തരാവസ്ഥയ്ക്കെതിരെ മാർത്തോമ സഭ സ്വീകരിച്ച നിലപാടും അക്കാലത്ത് അറസ്റ്റിലായ നേതാക്കൾക്ക് നൽകിയ പിന്തുണയും എൽ.കെ.അഡ്വാനി അനുസ്മരിച്ചു.
മറ്റുള്ളവരിൽ മനുഷ്യനെ കാണാൻ ശ്രമിച്ച് സഹായം ചെയ്യാൻ എല്ലാവർക്കും സാധിക്കട്ടെയെന്ന് മാർ ക്രിസോസ്റ്റം വലിയ മെത്രാപ്പൊലീത്ത പറഞ്ഞു. സ്വതസിദ്ധമായ ശൈലിയിൽ നന്ദി പറഞ്ഞ് മറുപടി പ്രസംഗം അവസാനിപ്പിക്കാനും അദ്ദേഹം മറന്നില്ല.
രാജ്യസഭ ഉപാധ്യക്ഷൻ പി.ജെ കുര്യൻ ,കർദ്ദിനാൾ മാർ ബസേലിയോസ് ക്ലിമ്മീസ് കാതോലിക്ക ബാവാ ,ബെയ്റൂട്ട് ആർച്ച് ബിഷപ്പ് മാർ ക്ലീമിസ് ദാനിയേൽ എന്നിവർ സമ്മേളനത്തിൽ പങ്കെടുത്തു.ഭവന നിർമ്മാണ സഹായം, ഭിന്നലിംഗക്കാർക്കുള്ള പദ്ധതിയുടെ ഉദ്ഘാടനം, തപാൽ വകുപ്പ് പുറത്തിറക്കുന്ന പോസ്റ്റൽ കവർ പ്രകാശനം എന്നിവ സമ്മേളനത്തിന്റെ ഭാഗമായി നടന്നു.