സ്ത്രീ വിരുദ്ധ പ്രസ്താവന നടത്തിയ മന്ത്രി എം.എം മണി രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് മൂന്നാറിൽ പെമ്പിള ഒരുമൈ പ്രവർത്തകർ നടത്തുന്ന നിരാഹാര സമരം മൂന്നാം ദിവസത്തിലേക്ക് കടന്നു. സമരത്തിന് പിന്തുണയർപ്പിച്ച് ബി ജെ പി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ ഇന്ന് മൂന്നാറിലെത്തും. അതേസമയം സമരം തുടർന്നാലുണ്ടാകുന്ന ക്രമസമാധാന പ്രശ്നങ്ങൾ വിലയിരുത്താൻ മധ്യമേഖലാ റേഞ്ച് ഐജി ഉൾപ്പെടെയുളള ഉന്നത പൊലീസ് ഉദ്യോഗസ്ഥരും ഇന്ന് മൂന്നാറിലെത്തും.
ആദ്യ സമരത്തിലേതു പോലെ തോട്ടം തൊഴിലാളി സ്ത്രീകളുടെ പങ്കാളിത്തം ഉറപ്പാക്കാനായില്ലെങ്കിലും പൊതു സമൂഹത്തിൽ നിന്ന് മികച്ച പിന്തുണ കിട്ടുന്നെന്ന വിലയിരുത്തലിലാണ് പെമ്പിളൈ ഒരുമൈ പ്രവർത്തകർ സമരം തുടരുന്നത്. എം.എം.മണിയെ പരസ്യമായി ശാസിക്കാനുള്ള സി പി എം തീരുമാനത്തിൽ തൃപ്തരല്ലെന്നു വ്യക്തമാക്കിയ സമരക്കാർ മന്ത്രിയുടെ രാജിയെന്ന ആവശ്യത്തിൽ ഉറച്ചു നിൽക്കുകയാണ്.
സമരത്തിന് പിന്തുണയർപ്പിച്ച് ആം ആദ്മി പാർട്ടി സംസ്ഥാന പ്രസിഡൻറ് സി.ആർ.നീലകണ്ഠനും നിരാഹാരം തുടരുകയാണ്. യു ഡി എഫ് നേതാക്കളും ,ബി ജെ പി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരനും ഇന്ന് സമരത്തിന് ഐക്യദാർഡ്യമർപ്പിക്കാനെത്തും. സർക്കാർ ഭൂമിയിൽ സി പി എം നിർമിച്ച പാർട്ടി ഗ്രാമത്തിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിക്കുമെന്ന് യുവമോർച്ചയും പ്രഖ്യാപിച്ചിട്ടുണ്ട്. സമരത്തെ ആദ്യ ഘട്ടത്തിൽ കാര്യമായി പരിഗണിച്ചിരുന്നില്ലെങ്കിലും സമരം തുടർന്നാൽ കൂടുതൽ പ്രതിസന്ധിയുണ്ടാകുമെന്ന വിലയിരുത്തലിലാണ് സർക്കാരിപ്പോൾ. ഈ സാഹചര്യത്തിലാണ് എറണാകുളം റേഞ്ച് ഐജി പി.വിജയൻ ഉൾപ്പെടെയുള്ള ഉന്നത പൊലീസ് ഉദ്യോഗസ്ഥർ ഇന്ന് മൂന്നാറിലെത്തുന്നതും.