ജേക്കബ് തോമസിനെ തിരുത്തി സർക്കാർ. പരാതി ലഭിച്ചാൽ യൂണിറ്റ് തലത്തിൽ തന്നെ നടപടിയെടുക്കാമെന്ന ജേക്കബ് തോമസിന്റെ സര്‍ക്കുലര്‍ സര്‍ക്കാര്‍ മരവിപ്പിച്ചു.അന്വേഷണത്തിൽ അന്തിമ തീരുമാനം വിജിലൻസ് ഡയറക്ടറുടെ അറിവോടെ മാത്രമേ പാടുള്ളുവെന്നാണ് പുതിയ ഉത്തരവ്.പുതിയ തീരുമാനം വിജിലസിന്റെ പ്രവർത്തനത്തെ ബാധിച്ചേക്കുമെന്ന് ആരോപണമുണ്ട്.
അന്വേഷണ ഉദ്യോഗസ്ഥരുടെ സ്വതന്ത്രമായ പ്രവർത്തനത്തെ ബാധിക്കുന്നതാണ് പുതിയ സർക്കുലർ. വിജിലൻസ് ഡയറക്ടറായിരുന്ന ജേക്കബ് തോമസ് നിർബന്ധിത അവധിയിലേക്ക് പോയ ഉടനെയാണ് കേസെടുക്കാനുള്ള മാനദണ്ഢങ്ങൾ പരിഷ്കരിച്ചുകൊണ്ട് സർക്കാർ ഉത്തരവിറക്കിയത്. വിജിലൻസിന്റെ അതാത് യൂണിറ്റുകളിൽ ലഭിക്കുന്ന പരാതികളിൽ കേസെടുക്കാനുള്ള അധികാരം അതാത് യൂണിറ്റ് തലവൻമാർക്ക് നൽകികൊണ്ടുള്ളതായിരുന്നു ജേക്കബ് തോമസന്റെ സർക്കുലർ. പുതിയ തീരുമാനപ്രകാരം കേസെടുക്കുന്നതും കേസിൽ അന്തിമ തീരുമാനമെടുക്കുന്നതും വിജിലൻസ് ഡയറക്ടറുടെ അറിവോടെ മാത്രമേ പാടുള്ളു.
പരാതികളുടെ എണ്ണം കൂടിയപ്പോൾ വേഗത്തിൽ തീരുമാനമെടുക്കുന്നതിനാണ് യൂണിറ്റ് തലവൻമാർക്ക് കേസെടുക്കാനുള്ള അധികാരം നൽകിയത്.എന്നാൽ വിജിലൻസിനെതിരെ വ്യാപകമായ വിമർശനങ്ങൾ ഉയർന്നപ്പോൾ മുഖ്യമന്ത്രി വിളിച്ചു ചേർത്ത യോഗത്തിൽ കേസെടുക്കുന്നതിനുമുമ്പ് അതാത് വകുപ്പുകളിലെ വിജിലൻസ് വിഭാഗത്തിന്റ പരിശോധനയ്ക്ക് ശേഷമേ കേസെടുക്കാവൂ എന്ന് നിർദ്ദേശിച്ചിരുന്നു. ഇതിനു ശേഷം പുതിയ സർക്കുലർ കൂടി വന്നതോടെ വിജിലൻസിന്റെ സ്വതന്ത്രമായ പ്രവർത്തനത്തെ ഇവ ബാധിക്കുമെന്നാണ് ഉദ്യോഗസ്ഥരുടെ ആരോപണം.