തൃശൂർ കോർപ്പറേഷനിലെ ആരോഗ്യവിഭാഗം ജീവനക്കാർ പണവും മദ്യവും കൈക്കൂലിയായി വാങ്ങിയെന്ന് ഹോട്ടൽ ഉടമയുടെ വെളിപ്പെടുത്തൽ. വിഷുവിന് ആവശ്യപ്പെട്ടത്രയും മദ്യം നൽകാത്തതിന്റെ വൈരാഗ്യത്തിൽ പരിശോധന നടത്തി കുടുക്കിയെന്നും കാസിനോ ഹോട്ടൽ ജനറൽ മാനേജർ സിജോ ജോയ് ആരോപിച്ചു. ഹെൽത്ത് ഇൻസ്പെക്ടറുടെ ഡ്രൈവറെത്തി കൈക്കൂലിയായി മദ്യം വാങ്ങുന്ന ദൃശ്യങ്ങളും പുറത്തുവിട്ടു. മനോരമ ന്യൂസ് എക്സ്ക്ളൂസീവ്.
തൃശൂർ നഗരത്തിലെ ഹോട്ടലുകളിൽ കോർപ്പറേഷന്റെ ആരോഗ്യവിഭാഗം പരിശോധന നടത്തുകയും അതിന് പിന്നാലെ ജീവനക്കാരൻ കൈക്കൂലി ആവശ്യപ്പെടുന്ന തരത്തിലുള്ള ശബ്ദരേഖ പുറത്തുവരുകയും ചെയ്തിരുന്നു. ഇതിൽ അന്വേഷണം നടക്കുന്നതിനിടെയാണ് ഹെൽത്ത് ഇൻസ്പെക്ടറുടെ നേതൃത്വത്തിൽ ജീവനക്കാർ കൈക്കൂലി വാങ്ങിയെന്ന് സ്റ്റാർ ഹോട്ടലിന്റെ ജനറൽ മാനേജർ ആരോപിക്കുന്നത്. വിഷു ആഘോഷിക്കാനെന്ന പേരിൽ ഡ്രൈവറെ വിട്ട് മദ്യമാണ് കൈപ്പറ്റിയത്.
10 കുപ്പി ബീയർ ആവശ്യപ്പെട്ടപ്പോൾ എട്ടെണ്ണം മാത്രം നൽകിയതിനാലാണ് പരിശോധന നടത്തി പഴകിയ ഭക്ഷണം പിടിച്ചെന്ന പേരിൽ അപമാനിച്ചതെന്നും ആരോപിക്കുന്നു. ഇതേ ഉദ്യോഗസ്ഥർ തന്നെ രണ്ട് മാസം മുൻപ് പണം വാങ്ങിയെന്നും പരാതിയുണ്ട്. കൈക്കൂലി ആവശ്യപ്പെടുന്ന ശബ്ദരേഖയ്ക്ക് പിന്നാലെ ദൃശ്യങ്ങളും വെളിപ്പെടുത്തലുമെത്തിയതോടെ കോർപ്പറേഷനും ആരോഗ്യവിഭാഗവും പ്രതിക്കൂട്ടിലാവുകയാണ്.
Advertisement