വിവാദപ്രസ്താവനകളുടെ പേരിൽ മന്ത്രി എം.എം.മണിക്ക് പരസ്യശാസന. മണിയുടെ പൊതുപ്രസ്താവനകൾ പാർട്ടിയുടെ യശസിനെ മങ്ങലേൽപിച്ചുവെന്ന് സി.പി.എം സംസ്ഥാനസമിതി വാർത്താക്കുറിപ്പിൽ അറിയിച്ചു. വിവാദപ്രസ്താവനകളുടെ പേരിൽ രണ്ടാംതവണയാണ് മണി അച്ചടക്കനടപടി നേരിടുന്നത്.
മൂന്നാർ വിവാദം സി.പി.എമ്മിനെതിരെ മാറിമറിഞ്ഞതിനു പിന്നിൽ എം.എം.മണിയുടെ പ്രസ്താവനകളാണെന്നാണ് സംസ്ഥാനസമിതിയിൽ കോടിയേരി ബാലകൃഷ്ണൻ റിപ്പോർട്ട് ചെയ്തത്. അദ്ദേഹത്തെ പരസ്യമായി ശാസിക്കാനുള്ള സെക്രട്ടേറിയറ്റ് തീരുമാനവും അദ്ദേഹം യോഗത്തെ അറിയിച്ചു. തീരുമാനത്തെ എല്ലാവരും കൈ ഉയർത്തി അംഗീകരിക്കുകയായിരുന്നു. കൂടുതൽ ചർച്ചകളും ഇക്കാര്യത്തിൽ ഉണ്ടായില്ല. ഇടുക്കിയിലെ സർക്കാർ ഉദ്യോഗസ്ഥർക്കെതിരായും പെമ്പിളൈ ഒരുമൈ സമരത്തെ പരാമർശിച്ചും നടത്തിയ പ്രസ്താവനകളണ് നടപടിക്ക് കളമൊരുക്കിയത്. മന്ത്രിക്ക് ചേരാത്ത ഭാഷാപ്രയോഗങ്ങളെന്നായിരുന്നു സെക്രട്ടറിയേറ്റിന്റെ വിലയിരുത്തൽ. മണിയെ മന്ത്രിസ്ഥാനത്തു നിന്നു നീക്കണമെന്നുവരെ സെക്രട്ടേറിയറ്റിൽ ചർച്ചകൾ ഉയർന്നിരുന്നു. എന്നാൽ താരതമ്യേന ലഘുവായ പരസ്യശാസനയിൽ അച്ചടക്കനടപടി ഒതുക്കുകയായിരുന്നു. വിമർശനങ്ങൾ ഉൾക്കൊള്ളുന്നുവെന്നും ശൈലി മാറ്റേണ്ടതുണ്ടെങ്കിൽ തയാറാണെന്നുമായിരുന്നു സെക്രട്ടേറിയറ്റിൽ മണിയുടെ നിലപാട്. വിവാദപ്രസ്താവനകളുടെ പേരിൽ ഇത് രണ്ടാംതവണയാണ് എം.എം.മണി അച്ചടക്കനടപടിക്ക് വിധേയനാകുന്നത്. നേരത്തെ മണക്കാട് നടത്തിയ 123 പ്രസംഗത്തിന്റെ പേരിൽ അദ്ദേഹത്തിന് ഇടുക്കി ജില്ലാസെക്രട്ടറി സ്ഥാനം നഷ്ടപ്പെട്ടിരുന്നു. മാത്രമല്ല, സംസ്ഥാനസമിതിയിൽ നിന്ന് ആറുമാസം സസ്പെന്റും ചെയ്തു.