എം.എം.മണിയുടെ നാടൻ ശൈലിയിലുള്ള വാക്കുകൾ വളച്ചൊടിക്കപ്പെട്ടെന്ന സർക്കാർ വിശദീകരണം തള്ളി പെമ്പിളൈ ഒരുമൈ. മന്ത്രി രാജിവയ്ക്കും വരെ സമരം തുടരുമെന്നും സംഘടന പ്രഖ്യാപിച്ചു. എന്നാൽ മാധ്യമങ്ങളെ കടുത്ത ഭാഷയിൽ വിമർശിച്ച് മൂന്നാറിൽ സി പി എം പൊതുസമ്മേളനം സംഘടിപ്പിച്ചു.
എം എം മണിയുടെ വിവാദ പരാമർശവുമായി ബന്ധപ്പെട്ട് സർക്കാർ നിയമസഭയിൽ നൽകിയ വിശദീകരണം തള്ളിക്കളഞ്ഞു കൊണ്ടാണ് പൊമ്പിളൈ ഒരുമൈ പ്രവർത്തകർ സമരം തുടരുന്നത്. പെമ്പിളൈ ഒരു മൈ നേതാക്കളായ കൗസല്യ ഗോമതി എന്നിവർക്കു പിന്തുണയുമായി യുഡിഎഫ്, ബി ജെ പി നേതാക്കളും രംഗത്തുണ്ട്. ഇതിനിടെ ആം ആദ്മി പാർട്ടി സംസ്ഥാന അധ്യക്ഷൻ സി.ആർ.നീലകണ്ഠനും അനിശ്ചിതകാല നിരാഹാര സമരം പ്രഖ്യാപിച്ചു. ഇതിനിടെ എം.എം.മണിക്ക് പിന്തുണ പ്രഖ്യാപിച്ച് സി പി എം പ്രവർത്തകർ മൂന്നാറിൽ പ്രകടനവും പൊതുസമ്മേളനവും സംഘടിപ്പിച്ചു.
തോട്ടം തൊഴിലാളികളുടെ കാര്യമായ പ്രാതിനിധ്യം സമരവേദിയിൽ ഇല്ലാത്തതിനാൽ പ്രശ്ന പരിഹാര ചർച്ചകൾക്ക് മുൻകൈയെടുക്കേണ്ടെന്ന നിലപാടിലാണ് സി പി എം. എന്നാൽ തൊഴിലാളികളെ സി പി എം ഭീഷണിപ്പെടുത്തി പിന്തിരിപ്പിക്കുകയാണെന്നും പരമാവധി പിന്തുണ സമാഹരിച്ച് സമരം തുടരുമെന്നും ഉള്ള നിലപാടിലാണ് പൊമ്പിളൈ ഒരുമൈ.