എം.എം.മണിയുടെ രാജിയില്ലാതെ പിന്നോട്ടില്ലെന്ന് പ്രതിപക്ഷം. വൈദ്യുതി മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം നിയമസഭ സംതംഭിപ്പിച്ചു. മൂന്നാർ കൈയ്യേറ്റവും പെമ്പിളൈ ഒരുമയെ മന്ത്രി എം.എം.മണി അധിക്ഷേപിച്ചതും ഉന്നയിച്ചുകൊണ്ടുള്ള അടിയന്ത്രിപ്രമേയ നോട്ടിസിനെ തുടർന്നാണ് നിയമസഭ പ്രതിഷേധ വേദിയായത്.
മൂന്നാറിലെ കൈയ്യേറ്റങ്ങളും മന്ത്രി എം.എം.മണിയുടെ വിവാദ പ്രസ്താവനകളും ശൂന്യവേളയിൽ പ്രതിപക്ഷം ഉന്നയിച്ചതോടെ സമ്മേേളനത്തിന്റെ ആദ്യദിവസം തന്നെ സഭ പ്രക്ഷുബ്ധമായി. മണിയുടെ വാക്കുകളെ കുറിച്ച് പരാമർശിക്കും മുൻപ് മൂന്നാർ ഒഴിപ്പികലിനെകുറിച്ച് പറയാനാണ് മുഖ്യമന്ത്രി ശ്രമിച്ചത്. വിഷയം മൂന്നാറാണെങ്കിലും റവന്യൂ മന്ത്രി നിശ്ശബ്ദനായി എല്ലാം കേട്ടിരുന്നു. എന്നാൽ കൈയ്യേറ്റം പ്രശ്നം പിന്നീടാവാം. ആദ്യം എം.എം.മണിയടെ കാര്യത്തിൽ തീരുമാനമാവട്ടെ എന്ന നിലപാടിലായിരുന്നു പ്രതിപക്ഷം.
പ്രതിപക്ഷം പലതവണ നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചു. സ്്പീക്കറുടെ ഇരിപ്പടത്തിന് മുന്നിൽ ബാനറുയർത്തിയതോടെ , സ്്പീക്കർ ക്ഷുഭിതനായി. എംഎം മണിക്കെതിരെ പ്രതിപക്ഷം കത്തിക്കയറുമ്പോഴും സിപിഐ അംഗങ്ങൾ ഒന്നടങ്കം മൗനം പാലിച്ചു. തുടർന്ന് സഭാ നടപടികൾ ഒരുമണിക്കൂറോളം നിറുത്തിവെച്ചു. പിന്നീട് കക്ഷിനേതാക്കളുമായി സ്്പീക്കർ ചർച്ച നടത്തിയെങ്കിലും സമവായമായില്ല. പ്രതിപക്ഷ പ്രതിഷേധത്തിന് നടുവിൽ നടപടികൾപൂർത്തിയാക്കി സമ്പൂർണബജറ്റ് സമ്മേളനത്തിന്റെ ആദ്യദിനം തന്നെ സഭ നേരത്തെ പിരിഞ്ഞു.