പെമ്പിളൈ ഒരുമൈയ്ക്കെതിരെ മന്ത്രി എം.എം. മണി നടത്തിയ സംസാരം നാട്ടുശൈലിയാണ് എന്ന് മുഖ്യമന്ത്രി അഭിപ്രായപ്പെട്ടിരുന്നു. പെമ്പിളൈ ഒരുമൈയുടെ സമരം രാഷ്ട്രീയപ്രേരിതമാണെന്നും മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു. ഇടുക്കിയിലെ ഓരോ കാര്യങ്ങളും വ്യക്തമായി അറിയാവുന്നയാളാണ് മന്ത്രി മണിയെന്നും ആ നാടിന്‍റെ ശൈലി അദ്ദേഹത്തിന്‍റെ സംസാരത്തില്‍ കടന്നുവരാറുണ്ടെന്നും പിണറായി വിജയൻ വ്യക്തമാക്കി. എന്നാൽ മുഖ്യമന്ത്രിയുടെ അഭിപ്രായത്തോട് വിയോജിപ്പുമായി നടനും സംവിധായകനുമായ ജോയ് മാത്യു രംഗത്തെത്തി. മണിയുടെ ഭാഷ ഗ്രാമീണ ഭാഷയാണെന്ന് പറയുമ്പോൾ നല്ല വൃത്തിയും വെടിപ്പുമുള്ള ഭാഷ ഉപയോഗിക്കുന്ന ഗ്രാമീണരെ മുഴുവൻ ആക്ഷേപിക്കലാകും ഈ പ്രസ്താവനയെന്ന് ജോയ് മാത്യു പറഞ്ഞു.
ജോയ് മാത്യുവിന്റെ കുറിപ്പ് വായിക്കാം–
എം എം മണിയുടെ ഭാഷ ഗ്രാമീണഭാഷയാണെന്ന് മുഖ്യമന്ത്രി. അത് ശരിയായിരിക്കാം -അടിസ്‌ഥാന വർഗ്ഗത്തിൽ നിന്നും ഉയർന്നുവന്ന തോഴിലാളി നേതാവാണു ജനങ്ങൾ മണിയാശാൻ എന്നു വിളിക്കുന്ന എം എം മണി- മൈതാന പ്രസംഗത്തിനുകയ്യടികിട്ടാൻ ചിലപ്പോൾ ഭാഷയെ മണിയുടെ രീതിയിൽ ഉപയോഗിക്കേണ്ടി വന്നേക്കാം അതൊക്കെ ഒരു രാഷ്ട്രീയപാർട്ടിയുടെ വക്താവാകുമ്പോൾ.
എന്നാൽ നികുതിദായകരുടെ ചെലവിൽ ജീവിക്കുമ്പോൾ വാക്കുകൾക്കും വാചകങ്ങൾക്കും മണികെട്ടേണ്ടതുണ്ട്- ഒരു സംശയം ബാക്കി, കേന്ദ്ര നേതാക്കളായ പ്രകാശ് കാരാട്ടിനോടും യെച്ചൂരിയോടുമൊക്കെ ഇതേ ഗ്രാമീണഭാഷയിലാണോ മണി ആശാൻ സംസാരിക്കുക? അല്ലെങ്കിൽ കോടതിയിൽ? അതുമല്ലെങ്കിൽ സ്വന്തം കുടുംബാംഗങ്ങളോട്?
ഗ്രാമീണഭാഷയെപ്പറ്റിപറയുമ്പോൾ മുൻ മുഖ്യമന്ത്രി ഇ കെ നായനാരെയാണു ഓർമ്മവരുന്നത്- തനി വടക്കൻ മലബാറുകാരന്റെ ഗ്രാമീണഭാഷയായ "ഓൻ" "ഓളു" "യ്" "എടോ" എന്നെല്ലാം നയനാർ പറയുംബോൾ ഒരാളും അത് കുറ്റമായി കണ്ടില്ല -എതിരാളികൾ പോലും ആ വാക്കുകൾ ആസ്വദിച്ചു-കാരണം ആ വാക്കുകളിൽ ഒരു നാട്ടിൻപുറത്തുകാരന്റെ കരുതലും സ്നേഹവും തുളുമ്പിനിന്നിരുന്നു-അല്ലാതെ വമ്പത്തരമോ ഗുണ്ടായിസമോ ഉണ്ടായിരുന്നില്ല- ഗ്രാമ്യ ഭാഷ
സ്നേഹത്തിന്റേതാണു വിജയേട്ടാ, അതു മറക്കരുത്.
മണിയുടെ ഭാഷ ഗ്രാമീണ ഭാഷയാണെന്ന് പറയുമ്പോൾ നല്ല വൃത്തിയും വെടിപ്പുമുള്ള ഭാഷ ഉപയോഗിക്കുന്ന ഗ്രാമീണരെ മുഴുവൻ ആക്ഷേപിക്കലാവും
ഗ്രാമീണർ മുഴുവൻ മണികളല്ല എന്നും ഓർക്കുക-വിദ്യാഭ്യാസമല്ല മറിച്ച് സംസ്കാരമായിരിക്കണം ഭാഷാപ്രയോഗത്തിന്റെ അളവുകോൽ എന്നാണു അടിയന്റെ ഒരിത്-