സ്പിരിറ്റ് ഇൻ ജീസസ് സ്ഥാപകൻ ടോം സക്കറിയ കയ്യേറ്റക്കാരനല്ലെന്നും ദേവികുളം സബ് കലക്ടർ വി. ശ്രീറാം വെറും ചെറ്റയാണെന്നും കലക്ടർ ജി.ആർ.ഗോകുൽ കഴിവുകെട്ടവനാണെന്നും മന്ത്രി എം.എം.മണി. ടോം സക്കറിയയ്ക്കെതിരെ കേസെടുത്തതു വിഡ്ഢിത്തമാണെന്നും മന്ത്രി സ്വകാര്യചാനലിനു നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയെയും യുഡിഎഫ് നേതാക്കളെയും ഊളമ്പാറയ്ക്കു വിടണം. ചെന്നിത്തല ആർഎസ്എസുകാരനാണ്. സബ് കലക്ടർ യോഗ്യനാണെന്നു ചെന്നിത്തല സർട്ടിഫിക്കറ്റ് കൊടുത്തിട്ടുണ്ട്.
ചെന്നിത്തലയുടെ പശ്ചാത്തലം കൂടി വച്ചുനോക്കുമ്പോൾ സബ് കലക്ടർ വർഗീയവാദിയാണെന്ന എന്റെ വാദം ശരിയെന്നു തെളിയുകയാണ്. കയ്യേറ്റം ഒഴിപ്പിക്കാനെത്തിയ മുൻ ദൗത്യസംഘത്തലവൻ സുരേഷ്‌കുമാർ മൂന്നാറിൽ കള്ളുകുടിയും കഞ്ചാവുവലിയും ആയിരുന്നു.
ചില കത്തനാരുമാർ പറയുന്നതു പാപ്പാത്തിച്ചോലയിലെ കുരിശു പൊളിച്ചതിൽ പ്രശ്നമില്ലെന്നും അതു കയ്യേറ്റസ്ഥലത്തായിരുന്നുവെന്നുമാണ്. അവിടെ കുരിശു വന്നിട്ട് 64 കൊല്ലമായി. എന്നിട്ട് ഇത്രയും കാലം അവർ എവിടെയായിരുന്നു?
അയോധ്യയിലെ പള്ളി പൊളിച്ചപോലെയാണു പാപ്പാത്തിച്ചോലയിലെ കുരിശുതകർത്തതെന്ന പ്രസ്താവന മന്ത്രി ആവർത്തിച്ചു. കുരിശു തകർക്കുമ്പോൾ സന്തോഷിക്കാൻ ഹിന്ദുത്വ വർഗീയവാദികൾക്കേ സാധിക്കൂ. സബ് കലക്ടർ അങ്ങനെയാണെന്നു സംശയമുണ്ട്. വി. ശ്രീറാം ആർഎസ്എസിനുവേണ്ടി കുഴലൂത്തുനടത്തുകയാണ് – മന്ത്രി ആരോപിച്ചു.