മൂന്നാർ കയ്യേറ്റം വീണ്ടും ചർച്ചാ വിഷയമാകുമ്പോൾ വി.എസ്. അച്യുതാനന്ദൻ മുഖ്യമന്ത്രിയായിരിക്കെ മൂന്നാർ കയ്യേറ്റമൊഴിപ്പിക്കുന്നതിനുള്ള ദൗത്യസംഘത്തിന്റെ തലവനായിരുന്ന കെ. സുരേഷ് കുമാറിന്റെ നിലപാടുകൾ പ്രസക്തമാണ്. കയ്യേറ്റമൊഴിപ്പിക്കലിന് മുന്നിട്ടിറങ്ങിയിരിക്കുന്നെന്ന് അവകാശപ്പെടുന്ന സിപിഐയുടെ നിലപാടിനോട് സുരേഷ് കുമാറിന് തീരെ വിശ്വാസമില്ല. പത്തുവർഷം മുമ്പ് കയ്യേറ്റമൊഴിപ്പിക്കലിന് നിയോഗിക്കപ്പെടുമ്പോൾ ഈ വിഷയത്തിൽ ഈ പാർട്ടിയുടെ സമീപനങ്ങൾ വളരെ വിചിത്രമായിരുന്നു. സ്വന്തം പാർടിയുടെ ഓഫിസെന്ന് അവകാശപ്പെടുന്ന ടൂറിസ്റ്റ് ഹോം, ടാറ്റയുമായുള്ള നിയമ യുദ്ധം തുടങ്ങിയ വിഷയങ്ങളെല്ലാം ഉയർത്തിയാണ് സുരേഷ് കുമാർ തന്റെ നിലപാടു വ്യക്തമാക്കുന്നത്.
∙ സിപിഐയുടെ നിലപാടിൽ വിശ്വാസമില്ല എന്നു പറയാൻ കാര്യം?
കയ്യേറ്റ വിഷയത്തിൽ സിപിഐ നിലപാടിൽ എന്റെ ആകാംക്ഷകൾ ഇവയാണ്:
(a) സി പി ഐ യുടെ ഓഫീസ് ആണെന്ന് അവർ അവകാശപ്പെടുന്ന ആറു നില 'മൂന്നാർ ടൂറിസ്റ്റ് ഹോം' എന്ന കെട്ടിടം നിയമ വിരുദ്ധമായ 'രവീന്ദ്രൻ പട്ടയ' ഭൂമിയിലാണ് സ്ഥിതിചെയ്യുന്നത് . രവീന്ദ്രൻ പട്ടയങ്ങൾ നിയമവിരുദ്ധമാണെന്ന് കെ പി രാജേന്ദ്രന്റെ കാലത്തു തന്നെ ഹൈക്കോടതിയിൽ പല കേസുകളിലും അന്നത്തെ ഇടതു പക്ഷ സർക്കാർ സത്യവാങ് മൂലം സമർപ്പിച്ചിട്ടുമുണ്ടായിരുന്നു. ഇനി രവീന്ദ്രൻ പട്ടയങ്ങൾ നിയമസാധുതയുള്ളതാണെന്നു വന്നാൽ തന്നെ 'അപേക്ഷാ കക്ഷിയായ പി കെ വാസുദേവൻ നായർക്കും ഭാര്യയ്‌ക്കും' അവിടെ കുടിൽ കെട്ടി കൃഷി ചെയ്ത് ഉപജീവനം നടത്താൻ മാത്രമല്ലേ നിയമപരമായി അനുമതിയുള്ളു. ആറു നില ഹോട്ടൽ കെട്ടിടം നിർമ്മിച്ച് അത് കൊമ്മേഴ്സ്യൽ ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നത് നിയമലംഘനമല്ലേ? ഈ കെട്ടിടം പൊളിച്ചു നീക്കി സി പി ഐ യുടെ ആത്മാർഥത തെളിയിക്കാൻ അവർ തയ്യാറാകുമോ ?
(b) ടാറ്റയുടെ കാര്യത്തിൽ സിപിഐ വളരെ വിചിത്രമായ സമീപനമാണ് പത്തു വർഷം മുൻപ് എടുത്തത് . സർക്കാരിൽ നിക്ഷിപ്തമായിരുന്ന 25,000 ത്തിലധികം ഏക്കർ ഭൂമിയാണ് ടാറ്റ അന്ന് അനധികൃതമായി കൈവശം വച്ചിരുന്നത് . ഇതിൽ നിയമക്കാട്ടുള്ള 1250 ഏക്കർ ഭൂമി ഞങ്ങൾ വീണ്ടെടുക്കുകയും വിഎസ് തന്നെ കേരള സർക്കാരിന്റെ ബോർഡ് സ്ഥാപിക്കുകയും ചെയ്തതാണ്. അപ്പോൾ തന്നെ കെ. പി. രാജേന്ദ്രൻ ടാറ്റയ്ക്കനുകൂലമായ പ്രസ്താവനയുമായി രംഗത്തു വരികയും ചെയ്തിരുന്നു. അന്നത്തെ ദൗത്യ സംഘം തിരികേ പോന്നതിനു ശേഷം നാല് വർഷത്തോളം കയ്യേറ്റമൊഴിപ്പിക്കൽ കെ പി രാജേന്ദ്രന്റെ നേരിട്ടുള്ള നേതൃത്വത്തിലായിരുന്നല്ലോ. ടാറ്റയുടെ അനധികൃത കൈവശത്തിൽ തന്നെയിരുന്ന ബാക്കി ഭൂമിയിൽ നിന്ന് ഒരിഞ്ചു ഭൂമിപോലും വീണ്ടെടുക്കാൻ രാജേന്ദ്രന് കഴിയാതെ പോയത് എന്തു കൊണ്ടാണ് ? ഇപ്പോഴത്തെ റവന്യൂ മന്ത്രി ഇക്കാര്യത്തിൽ ശക്തമായ നടപടിയെടുക്കുമോ?
(c) ഇംഗ്ലണ്ടിലെ ഗ്ലാസ്‌ഗോവിൽ രജിസ്റ്റർ ചെയ്തിരുന്ന വിദേശ കമ്പനിയായ കെഡിഎച്ച്പിയ്ക്ക് 1974 ൽ സംസ്ഥാന ലാൻഡ് ബോർഡ് 58,000 ഏക്കർ സർക്കാർ ഭൂമി നൽകിയതും തുടർന്ന് വിദേശ കമ്പനി 1977 -ൽ ടാറ്റായ്ക്ക് വിറ്റതും നിയമവിരുദ്ധമാണെന്ന് കഴിഞ്ഞ യുഡിഎഫ് സർക്കാർ ഹൈക്കോടതിയിൽ സത്യവാങ് മൂലം നൽകിയിരുന്നു. ഈ വിൽപനയുമായി ബന്ധപ്പെട്ട ആധാരം വ്യാജമാണെന്നും FERA, Registration Act, Land Conservancy Act മുതലായ നിയമങ്ങളുടെ ലംഘനം നടന്നിട്ടുണ്ടെന്നും സത്യവാങ് മൂലത്തിൽ ആരോപിച്ചിരുന്നു. എന്നാൽ ഹൈക്കോടതി ഇക്കാര്യങ്ങൾ ഒന്നും പരിഗണിയ്ക്കാതെ ടാറ്റായ്ക്ക് എസ്റ്റേറ്റ് ബംഗ്ളാവുകൾ ടൂറിസത്തിനുപ്രയോഗിക്കുന്നതിൽ തെറ്റില്ലെന്നു മാത്രം പറഞ്ഞൊഴിയുകയായിരുന്നു. ടാറ്റായുമായുള്ള നിയമ യുദ്ധം ശക്തമായി മുന്നോട്ടു കൊണ്ടുപോകാൻ ഇപ്പോഴത്തെ റവന്യൂ മന്ത്രി മുൻകൈ എടുക്കുമോ?
∙ കൃത്യമായ നിലപാടുകൾ സ്വീകരിക്കുന്ന ഉദ്യോഗസ്ഥരെ സർക്കാർ സംവിധാനങ്ങൾ പിന്തുണയ്ക്കാത്തതിനെക്കുറിച്ച്? അത് അവരുടെ ജോലിയെ ബാധിക്കുന്നത് എങ്ങനെയെല്ലാമാണ്?
നമ്മുടെ ഭരണഘടനയിൽ വിഭാവനം ചെയ്തിരിക്കുന്ന ഇൻഡിപെൻഡ് എക്സിക്യുട്ടീവ് ആണ് ഉദ്യോഗസ്ഥർ. 30 വർഷത്തോളം നിഷ്പക്ഷമായി ജനങ്ങളെ സേവിക്കാൻ യോഗ്യരാണെന്ന് യൂണിയൻ പബ്ലിക് സർവീസ് കമ്മീഷന് ബോധ്യപ്പെട്ട ശേഷമാണ് ഇവരെ പരിശീലനത്തിനയയ്ക്കുന്നതും നിയമനം നൽകുന്നതും. നിയമം വായിച്ചു മനസ്സിലാക്കാനും കൃത്യതയോടെ നടപ്പാക്കാനും അവർക്കറിയാം. നിയമ നിർമ്മാതാക്കളായി അഞ്ചു വർഷത്തേക്കു മാത്രം തിരഞ്ഞെടുക്കപ്പെട്ടുവരുന്ന ജനപ്രധിനിധികളിൽ നല്ലൊരു ശതമാനം പേരും ഇന്ന് നിയമ ലംഘകരുടെ വക്താക്കളായി മാറിക്കഴിഞ്ഞു. ഇവർ ഉദ്യോഗസ്ഥരെ നിയമം ലംഘിക്കാൻ പ്രേരിപ്പിക്കുന്നു എന്നനിലയിലെത്തിയിരിക്കുന്നു കാര്യങ്ങൾ. ഇത് സിസ്റ്റത്തിന്റെ തകർച്ച തന്നെയാണ്.
∙ കയ്യേറ്റസ്ഥലത്തെ കുരിശ് നീക്കം ചെയ്ത രീതി ശരിയാണെന്നു കരുതുന്നുണ്ടോ?
രാഷ്ട്രീയ പാർട്ടികളുടെ കൊടിയും കുരിശു പോലുള്ള മതപരമായ ചിന്ഹങ്ങളും ഭൂമികൈയേറ്റത്തിനുള്ള മറയായി ദുരുപയോഗം ചെയ്യുന്നത് ഇതാദ്യമായിട്ടല്ല. ഇവിടെ കുരിശിന്റെ പിന്നിലുണ്ടായിരുന്നത് മുന്നാറിലെ ഏറ്റവും ശക്തരായ ക്രിമിനൽ മാഫിയാ സംഘമാണെന്നു മനസിലാക്കാനും അവരുടെ കൈയ്യേറ്റം ഒഴിപ്പിക്കാൻ ശക്തമായ നടപടികളെടുക്കാനും മുതിർന്ന ശ്രീറാമിനെ എത്ര അഭിനന്ദിച്ചാലും കൂടുതലാകില്ല.
∙ സബ്കലക്ടറും കലക്ടറും ആരെയാണ് അനുസരിക്കേണ്ടത്? റവന്യൂമന്ത്രിയേയോ അതോ മുഖ്യമന്ത്രിയേയോ?
സബ്കലക്ടറും കളക്ടറും അനുസരിക്കേണ്ടത് നിയമത്തെയാണ്. വേറെയാരെയുമല്ല.
∙ 144 പ്രഖ്യാപിച്ചത് മുഖ്യമന്ത്രി അറിഞ്ഞില്ല എന്നു പറയുന്നതിലെ സാങ്കേതികത്വം എന്താണ്?
144 പ്രഖ്യാപിച്ചത് മുഖ്യമന്ത്രി അറിഞ്ഞില്ല എന്ന് പറയുന്നത് ഇതു പറയുന്നവരുടെ അജ്ഞതയാണ് വെളിപ്പെടുന്നത്. ക്രിമിനൽ പ്രൊസീഡ്വർ കോഡ് വകുപ്പു പ്രകാരമുള്ള ഉത്തരവ് പ്രഖ്യാപിയ്ക്കാനുള്ള അധികാരവും ഉത്തരവാദിത്വവും ജില്ലാ മജിസ്‌ട്രേട് അല്ലെങ്കിൽ ജില്ലാ കളക്ടർ , സബ് ഡിവിഷണൽ മജിസ്‌ട്രേട് അഥവാ ആർഡിഒ, എക്സിക്യൂട്ടീവ് മജിസ്‌ട്രേട്ട് (തഹസിൽദാർ ) എന്നിവർക്കാണ്. അല്ലാതെ മുഖ്യമന്ത്രിയ്‌ക്കോ വിദ്യുച്ഛക്തി വകുപ്പു മന്ത്രിയ്‌ക്കോ അല്ല.
∙ ചിന്നക്കനാലിൽ 2012ൽ കയ്യേറ്റം സ്ഥിരീകരിച്ചതിന് ശേഷം അഞ്ച് കളക്ടർമാർ വന്നുപോയിട്ടും നടപടിയുണ്ടാവാത്ത സാഹചര്യത്തെക്കുറിച്ച് എന്താണ് പറയാനുള്ളത് ?
കഴിഞ്ഞ പതിനഞ്ചു വർഷമായി അവിടത്തെ എം എൽ എ ആയിരുന്ന രാജേന്ദ്രനോടും ഇപ്പോഴത്തെ വിദ്യുച്ഛക്തി വകുപ്പു മന്ത്രിയോടും ചോദിച്ചുനോക്കൂ. ഉത്തരം പറയേണ്ടത് അവരാണ്.
∙ മന്ത്രിമാരുടെ പെരുമാറ്റം സഭ്യത ലംഘിക്കുന്നുണ്ടോ?
'സഭ്യത' എന്നത് ആപേക്ഷികമല്ലേ? അത് ഓരോരുത്തരുടെയും സംസ്കാരവുമായി ബന്ധപ്പെട്ടതാണ്.