സുപ്രീംകോടതി വിധി നിയമപരമായി നേരിടാനാണ് സർക്കാരിന്റ ആലോചന. എന്നാൽ വീണ്ടും കോടതിയെ സമീപിക്കുന്നത് ഗുണത്തേക്കാളേറെ ദോഷം ചെയ്യുമോയെന്നും ആശങ്കയുണ്ട്. ടി.പി സെൻകുമാർ പൊലീസ് മേധാവി സ്ഥാനത്തേക്ക് തിരിച്ചുവരുന്നത് ഗുണകരമാണെങ്കിലും എത്രത്തോളം സ്വതന്ത്രമായി പ്രവർത്തിക്കാനാകുമെന്നത് കണ്ടറിയണം.
പുന:പരിശോധന ഹർജി നൽകുകയാണ് സർക്കാരിന്റ മുന്നിലുള്ള സാധ്യത. എന്നാൽ ഹർജിയിൽ തീരുമാനം വരുന്നതുവരെ പക്ഷെ വിധി നടപ്പാക്കുന്നത് നീട്ടിക്കൊണ്ടുപോകാനിവില്ല. അതുകൊണ്ടുതന്നെ എത്രയും വേഗം സെൻകുമാറിനെ പൊലീസ് മേധാവിയായി നിയമിക്കേണ്ടിവരും. അപ്പോൾ നിലവിലുള്ള ഡി.ജി.പി ലോക്നാഥ് ബഹ്റയെ എങ്ങോട്ട് മാറ്റുമെന്നത് മുന്നിലുള്ള ചോദ്യം. ബഹ്റയെ വിജിലൻസ് മേധാവിയാക്കി തൽക്കാലത്തേക്കെങ്കിലും വിധി നടപ്പാക്കുകയായിരിക്കും സർക്കാർ ചെയ്യുക. എന്നാൽ ബഹ്റ ഇതിനെക്കുറിച്ചൊന്നും പ്രതികരിച്ചില്ല.
രണ്ടുമാസമേ സെൻകുമാറിന് ഇനി സേവന കാലാവധിയുള്ളു. എന്നാൽ മുഖ്യമന്ത്രി അഭ്യന്തരവകുപ്പിന്റ തലപ്പത്തിരിക്കുന്നിടത്തോളം എത്രത്തോളം സ്വതന്ത്രമായി സെൻകുമാറിന് പ്രവർത്തിക്കാൻ കഴിയുമെന്നത് കണ്ടറിയണം. തനിക്കെതിരെ ഗൂഢാലോചന നടത്തിയ ഉദ്യോഗസ്ഥർ ഉന്നത പദവിയിൽ ഇപ്പോഴും തുടരുന്നുണ്ടെന്ന് വിധിയ്ക്ക് ശേഷം സെൻകുമാർ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം പുനപരിശോധന നൽകുന്ന കാര്യത്തിലും സർക്കാരിൻ രണ്ടഭിപ്രായമുണ്ട്. ഹർജിയിലും വിധി എതിരായാൽ സർക്കാരിനുണ്ടാക്കുന്ന ആഘാതം ചെറുതല്ലെന്നാണ് ഒരു വിഭാഗത്തിന്റ അഭിപ്രായം.