ടിപി സെൻകുമാർ കേസിലെ സുപ്രീംകോടതി വിധി രാജ്യത്താകെയുള്ള പൊലീസ് നിയമനങ്ങളിൽ നിർണായകമായി മാറും. രാഷ്ട്രിയ സ്വാധീനത്തിന് വഴങ്ങാതെ നട്ടെല്ലോടെ പ്രവർത്തിക്കാൻ താൽപര്യപ്പെടുന്ന ഉദ്യോഗസ്ഥർക്കിത് ആശ്വാസമാകും.
മൂന്നുപതിറ്റാണ്ടിനിടെ കേരളം ഭരിച്ച എൽഡിഎഫ്, യുഡിഎഫ് സർക്കാരുകൾക്കൊപ്പം തന്ത്രപ്രധാന തസ്തികകളിൽ തന്നെ പൊലീസ് ജോലി ചെയ്ത ഉദ്യോഗസ്ഥനാണ് ടിപി സെൻകുമാർ. ഒരു സർക്കാരിനോടും കലഹിക്കാതെ എന്നാൽ സ്വന്തം നിലപാടുകള്‍ ഉയർത്തിപ്പിടിച്ച് മുന്നോട്ട് പോയ സെൻകുമാറിനെ നായനാർ ഭരണകാലത്ത് ഇടത് അനുഭാവിയെന്ന് മുദ്രകുത്തി സഖാവ് സെൻകുമാർ എന്ന് യുഡിഎഫുകാർ വിളിച്ചു. പിന്നീട് ഉമ്മന്‍ ചാണ്ടിയുടെ വിശ്വസ്തനെന്നും ആക്ഷേപം കേട്ടു. പിണറായി ഭരണത്തിലെത്തിയപ്പോൾ പക്ഷെ ഇതേ സെൻകുമാറിന് ആർഎസ്എസ് പക്ഷപാതിയെന്ന ആരോപണവും ഏൽക്കേണ്ടിവന്നു. എന്നാൽ രാഷ്ട്രിയക്കാരെ പേടിക്കാതെ നിയമം നടപ്പാക്കാൻ പൊലീസ് ഉദ്യോഗസ്ഥർക്ക് വഴിയുണ്ടാകണമെന്ന ആവശ്യവുമായാണ് കരിയറിന്റെ അവസാനകാലത്ത് സുപ്രീംകോടതി വരെ സെൻകുമാർ കേസ് നടത്തിയത്. അതാണ് ഇന്നത്തെ വിധിയിലൂടെ അനുവദിച്ചുകിട്ടുന്നത്. എന്നാലിത് തനിക്ക് മാത്രമുള്ളതല്ലെന്ന് സെൻകുമാർ പറയുന്നു.
ഉദ്യോഗസ്ഥരെ ഒരു തസ്തികയിൽ നിയമിച്ചാല്‍ തക്കതായ കാരണമില്ലാതെ രണ്ട് വർഷത്തിനുള്ളിൽ മാറ്റാൻ പാടില്ല എന്ന സുപ്രീംകോടതിയുടെ തന്നെ മുൻ വിധിയാണ് ജസ്റ്റിസ് മദൻ ബി ലോക്കൂർ അധ്യക്ഷനായ ബഞ്ച് വീണ്ടും ഉയർത്തിപ്പിടിച്ചത്. അന്യായത്തിന് പ്രേരിപ്പിക്കുന്ന രാഷ്ട്രിയ നേതൃത്വത്തിന് മുന്നിൽ നട്ടെല്ലുള്ള ഉദ്യോഗസ്ഥർക്ക് മുട്ടുവിറച്ച് നിൽക്കേണ്ടിവരില്ലെന്ന് സാരം. പൊലീസ് മേധാവിയെ നീക്കിയ ഉത്തർ പ്രദേശിലെ പുതിയ സർക്കാരിന്റെ തീരുമാനവും പുതിയ വിധിയുടെ അടിസ്ഥാനത്തിൽ ചോദ്യം ചെയ്യപ്പെടാം. എന്നാൽ ടിപി സെൻകുമാർ പ്രകടിപ്പിച്ച പോരാട്ടവീര്യം എത്ര ഉദ്യോഗസ്ഥർക്ക് ഉണ്ടാകും എന്നതാണ് പ്രധാനം.